നടിയെ ആക്രമിച്ച കേസ്: സമയപരിധി നീട്ടി നല്‍കില്ലെന്ന് ഹൈക്കോടതി; അതിജീവിതയുടെ ഭീതി അനാവശ്യമെന്ന് സര്‍ക്കാര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നല്‍കാന്‍ ആകില്ലെന്ന് ഹൈക്കോടതി. ജസ്റ്റീസ് സിയാദ് റഹ്മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചത് എന്നും അതിനാല്‍ ഈ ബഞ്ചിന് ഇടപെടാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചു. നടി നല്‍കിയ ഹര്‍ജി പരിഗണിച്ച് കൊണ്ടായിരുന്നു ഹൈക്കോടതി നടപടി.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനുള്ള സമയ പരിധി മെയ് 30 നാണ് അവസാനിക്കുന്നത്. അതേസമയം നടിക്ക് നീതി വേണം എന്നാണ് എല്ലാഘട്ടത്തിലും നിലപാടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കി. അതിജീവിതയെ വിശ്വാസത്തില്‍ എടുത്തു തന്നെ ആണ് ഇത് വരെ കേസ് നടത്തിയത് എന്ന് ഡി ജി പി അനില്‍ കാന്ത് ഹൈക്കോടതിയെ അറിയിച്ചു.

മുഖ്യമന്ത്രിയാണ് നേരിട്ട് വിളിച്ച് പ്രഗത്ഭനായ പ്രോസിക്യൂട്ടറെ വെക്കണം എന്ന് ആവശ്യപ്പെട്ടതെന്നും ഡി ജി പി അറിയിച്ചു. അതേസമയം വെള്ളിയാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിലവിലെ ഹര്‍ജിയില്‍ പ്രതി ദിലീപിനെ കക്ഷി ചേര്‍ത്തിട്ടില്ല. അവരുടെ അവകാശങ്ങളും തടസപ്പെടും എന്ന് കോടതി നിരീക്ഷിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കും. അന്ന് ആവശ്യമെങ്കില്‍ വിചാരണ കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്നും കോടതി വ്യക്തമാക്കി.

പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ അതിജീവിതയുമായി ആലോചിച്ച് തീരുമാനിക്കും എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നില്ലെന്നും കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി കിട്ടേണ്ടതുണ്ടെന്നും അതിനാല്‍ അടുത്ത വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നുമാണ് ഹൈക്കോടതി പറഞ്ഞത്.

കേസിലെ പ്രധാനപ്പെട്ടയാളിലൊരാളാണ് എട്ടാം പ്രതി ദിലീപ് എന്നും പക്ഷെ ദിലീപിനെ കക്ഷി ചേര്‍ത്ത് കൊണ്ടല്ല ഹര്‍ജി വന്നിരിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ ദിലീപിന്റെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. അതിജീവിതയുടെ ഹര്‍ജി പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതായി ഡി ജി പി ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ അങ്ങനെ ആവശ്യപ്പെടാനാവില്ലെന്നും കേസില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും കോടതി ആവശ്യപ്പെട്ടു.

സര്‍ക്കാരും കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് സംശയിക്കുന്നെന്ന ഗുരുതര ആരോപണമാണ് അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. കേസില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായി എന്നും മുഴുവന്‍ തെളിവുകളിലും അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി എന്നുമാണ് അതിജീവിതയുടെ ആരോപണം.

അതേസമയം സംസ്ഥാന സര്‍ക്കാരും സി പി ഐ എമ്മും എല്‍ ഡി എഫും ഇക്കാര്യം നിഷേധിക്കുകയാണ്. അതിജീവിതയ്‌ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍ എന്നത് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടിയുടെ ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും ആരോപിക്കുന്നത്. അതേസമയം അതിജീവിതയെ അപമാനിച്ച എല്‍ ഡി എഫ് നേതാക്കള്‍ക്കെതിരെ യു ഡി എഫ് വനിതാ കമ്മിഷനെ സമീപിച്ചിട്ടുണ്ട്.
18 കാരന്റെ ആക്രമണത്തില്‍ നടുങ്ങി അമേരിക്ക; ചിത്രങ്ങള്‍












Click it and Unblock the Notifications