രണ്ടും കല്‍പ്പിച്ച് പ്രോസിക്യൂഷന്‍: നടന്നത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന റിപ്പോർട്ടില്‍ വാദം കടുപ്പിക്കാന്‍ പ്രോസിക്യൂഷന്‍. വിചാരണക്കോടതിയിലിരിക്കുമ്പോഴും മെമ്മറി കാർഡ് പരിശോധിച്ചു എന്നുള്ളത് ഗുരുതരമായ കണ്ടത്തെലാണെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. സുപ്രീംകോടതിയുടെ ഉത്തരവിന്റെ ലംഘനമാണ് ഈ കണ്ടത്തല്‍. തുടരന്വേഷണം നീട്ടിച്ചോദിച്ചുള്ള ഹർജിയിൽ സുപ്രീംകോടതി ഉത്തരവ് പ്രോസിക്യൂഷൻ ആയുധമാക്കിയേക്കുമെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. ഫോറന്‍സിക് പരിശോധനയില്‍ വിചാരണ കോടതിയിലിരിക്കെ മെമ്മറി കാർഡ് വിവോ ഫോണിലിട്ട് പരിശോധിച്ചെന്നായിരുന്നു വ്യക്തമാക്കിയത്.

ഫോറന്‍സിക് പരിശോധനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണ സമയപരിധി വീണ്ടും നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സി കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കുമ്പോഴാവും സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമുണ്ടായെന്ന കാര്യം അന്വേഷണ സംഘം മുന്നോട്ട് വയ്ക്കുക. നേരത്തെ അതിജീവിത കേസില്‍ കക്ഷി ചേരുകയും ദൃശ്യങ്ങള്‍ പ്രതിയെ കാണിക്കരുതെന്നും അത് തന്റെ അന്തസ്സിനെ ബാധിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു. 2019 സെപ്റ്റംബറില്‍ ദിലീപ് ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഈ സമയത്തായിരുന്നു നടിയും കേസില്‍ കക്ഷി ചേർന്നത്.

അന്ന് ഉത്തരവ് പുറപ്പെടുവിപ്പിക്കുമ്പോള്‍ ഉത്തരവില്‍ പ്രതികളേയും മറ്റും ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ അതീവശ്രദ്ധ വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡിന്റെ ഉള്ളടക്കം പകർത്തപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ പ്രതിഭാഗത്തുള്ള ആരും മൊബൈല്‍ ഫോണ്‍ കോടതിയിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അന്ന് വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചത് ആരെന്ന് കണ്ടത്തണമെന്ന് അന്വേഷണ സംഘത്തോട് കഴിഞ്ഞ ദിവസം വിചാരണക്കോടതി ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് എറണാകുളം സ്പെഷ്യൽ അഡിഷണൽ സെഷൻസ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മെമ്മറി കാർഡ് പരിശോധിക്കുന്ന സമയം അന്വേഷണ ഉദ്യോഗസ്ഥരോ പ്രതിഭാഗം അഭിഭാഷകരോ പ്രോസിക്യൂഷൻ അഭിഭാഷകരോ കോടതിയിലുണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരുടേയും പ്രതിഭാഗം അഭിഭാഷകരുടേയും കോള്‍ ഡീറ്റിയെല്‍സ് റെക്കോർഡ് പരിശോധിച്ചപ്പോഴായിരുന്നു ഇക്കാര്യം കണ്ടെത്തിയത്. ഇതോടൊപ്പം തന്നെ കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ അഭിഭാഷകനും ദൃശ്യങ്ങള്‍ കണ്ടതായുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാല്‍ അന്നേ ദിവസം പകൽ രണ്ടുവരെ അഭിഭാഷകൻ തൃപ്പൂണിത്തുറയിലായിരുന്നുവെന്നും സി.ഡി.ആർ. റിപ്പോർട്ട് വ്യക്തമാക്കുന്നു.

കാർഡിന്റെ ഹാഷ് വാല്യൂവില്‍ മൂന്ന് തവണ മാറ്റം വന്നുവെന്നായിരുന്നു പരിശോധനയില്‍ കണ്ടെത്തിയത്. ഇതു വിചാരണക്കോടതിക്കു കൈമാറും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ കൈവശമിരിക്കുമ്പോഴും, വിചാരണ കോടതിയുടെ കൈവശമിരിക്കുമ്പോഴും, എറണാകുളം ജില്ലാ കോടതിയുടെ കൈവശമിരിക്കുമ്പോഴുമാണ് ഹാഷ് വാല്യൂ മാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

2017 ഫെബ്രുവരി 18നാണു മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചത്. എന്നാല്‍ 2018 ഡിസംബർ 13നും അതിനു മുൻപും പലതവണ അനധികൃതമായി മെമ്മറി കാർഡ് തുറന്നതായിട്ടാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നേരത്തെ മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു ഹൈക്കോടതി പരിശോധനയ്ക്ക് അനുമതി നല്‍കിയത്
കർക്കിടകം ഒന്നൊക്കെയല്ലേ.. സാരിയില്‍ തിളങ്ങി അനുമോള്‍- ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications