ദിലീപിന് 50 ലക്ഷം എവിടുന്ന് കിട്ടാനാണ്; ബാലചന്ദ്രകുമാർ കള്ളം പ്രചരിപ്പിക്കുകയാണെന്ന് രാഹുല്‍ ഈശ്വർ
കൊച്ചി: ദിലീപിനെതിരായ തെളിവുകളുമായി രംഗത്ത് വരാന്‍ എന്തുകൊണ്ട് വൈകിയെന്ന കോടതിയുടെ ചോദ്യം തികച്ചും സ്വാഭാവികമായ കാര്യമാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ. കോടതിയുടേത് ഒരു നിരീക്ഷണം മാത്രമാണ്. അല്ലാതെ വേറെ എന്തെങ്കിലുമായിട്ട് നമ്മള്‍ കണക്കാക്കേണ്ടതില്ല. 2017 ഫെബ്രുവരിയിലാണ് പള്‍സർ സുനി ഈ കുറ്റകൃത്യം നടത്തിയത്. അങ്ങനെയെങ്കില്‍ പള്‍സർ സുനിയോട് അവന്റെ സുഹൃത്തിന് ചോദിച്ചുകൂടെ സൂനി നിനക്ക് ഇത് 2016 ല്‍ നടത്തിക്കൂടേയെന്ന്.
സ്വാഭാവികമായും അവന്‍ ഒരു കൊട്ടേഷന്‍ ഏറ്റെടുത്ത്, സാഹചര്യങ്ങളൊരുക്കി അതിന്റേതായ സന്ദർഭം നോക്കിയിരുന്ന് പ്രത്യേക മാനസികാവസ്ഥയുണ്ടായപ്പോഴാണ് ഈ കുറ്റകൃത്യം ചെയ്തത്. അവനോട് എന്തുകൊണ്ട് ഇത് രണ്ട് കൊല്ലം മുമ്പ് ചെയ്തുകൂടായിരുന്നു എന്ന് ചോദിക്കുന്നത് പോലിരിക്കും ഞാനെന്തുകൊണ്ട് വൈകിയെന്ന് ചോദിക്കുന്നതെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കുന്നു. മീഡിയ വണ്‍ ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ മാനസികാവസ്ഥയും സാഹചര്യങ്ങളും ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നതിലെ കാലതാമസത്തിന് കാരണമായിട്ടുണ്ട്. അത് ഞാന്‍ ബഹുമാനപ്പെട്ട കോടതിയില്‍ മൊഴി കൊടുക്കുന്ന സമയത്ത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ദിലീപിനേയും എന്നെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തു എന്ന് പറയാന്‍ സാധിക്കില്ല. അത്തരമൊരു പ്രോസസ് അല്ല എന്റെ മുന്നില്‍ വെച്ച് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ സ്വാഭാവികമായും എന്റെ ആവശ്യം ഇല്ല. അദ്ദേഹം പറയുന്ന ഉത്തരം ഞാന്‍ കേള്‍ക്കേണ്ട ആവശ്യമില്ലാലോ. എനിക്ക് ദിലീപിനോട് സംസാരിക്കേണ്ട ചില കാര്യങ്ങളുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു അത് ചോദിച്ചത്. ദിലീപിന് അക്കാര്യത്തില്‍ മറുപടി പറയാനും ഉണ്ടായിരുന്നു.

എല്ലാ കാര്യങ്ങളും സംസാരിക്കാന്‍ അനുവദിച്ചിട്ടില്ല. വളരെ അത്യാവശ്യപ്പെട്ട ചില കാര്യങ്ങളാണ് സംസാരിച്ചതാണ്. ദിലീപ് വാദികള്‍ എന്ന് പറയുന്നവർ പുറത്ത് നിന്ന് വെറുതെ ചിരിച്ചോണ്ട് നടക്കുന്നതില്‍ കാര്യമില്ല. അതിനകത്ത് ഉണ്ടായിരുന്നത് ഞാനാണ്. അതുകൊണ്ട് തന്നെ ഒന്നുകില്‍ ദിലീപ് പറയുന്നത് നിങ്ങള്‍ വിശ്വസിക്കണം, അല്ലെങ്കില്‍ ഞാന്‍ പറയുന്നത് നിങ്ങള്‍ വിശ്വസിച്ചേ മതിയാവുകയുള്ളുവെന്നും ബാലചന്ദ്ര കുമാർ പറയുന്നു.

എന്റെ മുന്നില്‍ വെച്ച് പൊലീസ് ഒരു ഓഡിയോ ക്ലിപ്പ് പ്ലേ ചെയ്തു. ആ ഓഡിയോ ക്ലിപ്പില്‍ കാവ്യാ മാധവന്റേയും ശരത്തിന്റേയും ദിലീപിന്റെയും സുരാജിന്റേയും ശബ്ദം ഉണ്ടായിരുന്നു. അത് പ്ലേ ചെയ്തതിന് ശേഷമുള്ള ദിലീപിന്റെ മറുപടി തേടിയപ്പോള്‍ അദ്ദേഹം നിശബ്ദനായിരുന്നു. ഇത് എന്റെ സാന്നിധ്യത്തില്‍ നടന്ന കാര്യമാണ്. എല്ലാ കാര്യങ്ങളും പറയാന്‍ സാധിക്കില്ലെങ്കിലും ഇത് എനിക്ക് പറയാന്‍ സാധിക്കും.

ഗുല്‍ച്ചന്‍ എന്ന് പറയുന്ന ആളെക്കുറിച്ച് ഞാന്‍ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിലുണ്ട്. പുട്ടിന്റെ ഉദ്ഘാടനം മറയാക്കി മറ്റൊരു കാര്യത്തിനാണ് അദ്ദേഹം വിദേശത്തേക്ക് പോയത്. ഗുല്‍ച്ചനെ എന്തിന് വേണ്ടി കാണാന്‍ പോയി എന്ന കാര്യം പൊലീസുകാരുടെ സാന്നിധ്യത്തില്‍ ഞാന്‍ അവിടെ അറിയിച്ചത്. ഗുല്‍ച്ചന്‍ എന്ന് പറയുന്നയാള്‍ ഇന്ത്യന്‍ സിനിമകളുടെ ഓവർസീസ് റൈറ്റ് വാങ്ങുയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

സാങ്കേതികമായ ചില തടസ്സങ്ങള്‍ ഉള്ളതിനാല്‍ തന്നെ പല കാര്യങ്ങളും വ്യക്തമായ ഉത്തരം ചാനലുകളില്‍ പറയാന്‍ സാധിക്കില്ല. അത് കേസ് അന്വേഷണത്തിനെ ബാധിച്ചേക്കും. വേങ്ങരിയില്‍ പോയി ഒരു രാഷ്ട്രീയ നേതാവിന് 50 ലക്ഷം രൂപ കൊടുത്തുവെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തുള്ള ദിലീപിന് വേണ്ടി വാദിക്കുന്ന ഒരു സംവിധായകന്‍ വഴി യുവജന പ്രസ്താനത്തിന്റെ നേതാവുമായി സംസാരിച്ച് അതിന്റെ മുതിർന്ന നേതാവുമായി ബന്ധപ്പെട്ട് ഒരു ധാരണയുണ്ടാക്കിയതിന്റെ അടിസ്ഥാനത്തില്‍ ചില നീക്ക് പോക്കുകള്‍ ഉണ്ടാക്കുന്നു.

ആ സമയത്തെല്ലാം ഞാന്‍ ദിലീപിന്റെ കൂടെയുള്ള ആളാണ്. ദിലീപ് ജയിലില്‍ നിന്നും വന്ന ശേഷമാണ് ഈ രാഷ്ട്രീയ നേതാവിന്റെ വീട്ടിലേക്ക് പോയത്. അക്കാര്യങ്ങളൊക്കെ വിശദമായി തന്നെ ഞാന്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ആ രാഷ്ട്രീയ നേതാവില്‍ നിന്നും സഹായം കിട്ടിയിരിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാതെ പൈസ കൊടുക്കേണ്ട കാര്യമില്ലാലോയെന്നും ബാലചന്ദ്ര കുമാർ ചോദിക്കുന്നു.
Recommended Video

അതേസമയം, 2016 നവംബറില്‍ നോട്ട് നിരോധനം നടന്നതിന് രണ്ട് വർഷത്തിന് ശേഷം ദിലീപിന് കൊണ്ടുപോവാന്‍ 50 ലക്ഷം രൂപ എവിടുന്ന് കിട്ടിയെന്നായിരുന്നു ചർച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വറിന്റെ ചോദ്യം. കള്ളം പറയുന്നതിന് ഒരു പരിധി വേണം. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ അതിന് രേഖ കാണില്ലേ. ചാനല്‍ ഉപയോഗപ്പെടുത്തി ബാലചന്ദ്രകുമാർ കള്ളം പ്രചരിപ്പിക്കുകയാണെന്നും രാഹുല്‍ ഈശ്വർ പറയുന്നു. എന്നാല്‍ 50 ലക്ഷം എവിടുന്ന് കിട്ടിയെന്ന് ചോദിക്കേണ്ടത് ദിലീപിനോടാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മറുപടി












Click it and Unblock the Notifications