'ദിലീപിന് വേണ്ടി കോടികൾ മുടക്കാൻ നിർമ്മാതാക്കൾ, നിരവധി സിനിമ, പിന്നിൽ ആ ഉറപ്പോ?'; ബൈജു കൊട്ടാരക്കര
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിൽ വിധി പറയാനിരിക്കുകയാണ് ഹൈക്കോടതി. ജഡ്ജ് ഹണി എം വർഗീസ് കേസ് പരിഗണിച്ചാൽ തനിക്ക് നീതി ലഭിക്കില്ലെന്നാണ് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. കേസിൽ ഹൈക്കോടതിൽ വിധി നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ വിചാരണ കോടതിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. ഈ കേസിൽ നിന്നും ഊരിപോരാൻ ദിലീപ് സാധിക്കുമെന്ന് വിചാരണ കോടതിയിൽ നിന്ന് വളരെ വ്യക്തമായ ധാരണ നടന് കിട്ടിയിട്ടുണ്ടോയെന്ന സംശയം ഉണ്ടെന്നായിരുന്നു ബൈജു കൊട്ടാരക്കരയുടെ ആക്ഷേപം. സംവിധാകൻറെ വാക്കുകളിലേക്ക്

'ദിലീപിന് നിരവധി സിനിമ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.അതിലൊന്നും ആർക്കും യാതൊരു വിരോധവുമില്ല. സിനിമ ഉൾപ്പെടെ ദിലീപിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ആർക്കും തന്നെ പരാതിയുമില്ല. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നടത്തിയ അട്ടിമറികൾ ഇങ്ങനെ കിടക്കുകയാണ്. അതിലൂടെ കേസിൽ നിന്നും ഊരി പോകാമെന്ന ചിന്തയിലാണ് ദിലീപ്. ആ ചിന്ത കൊണ്ടാണ് സിനിമകൾ കമ്മിറ്റ് ചെയ്യുന്നത്'.

'നടി ആക്രമിക്കപ്പെട്ട കേസിൽ ചില പിആർ വർക്കുകൾ നടക്കുന്നുണ്ടെന്നത് വ്യക്തമാണ്. ഈ കേസിൽ വിചാരണ കോടതിയിൽ നിന്ന് വളരെ വ്യക്തമായ ധാരണ ദിലീപിന് കിട്ടിയിട്ടുണ്ടോയെന്ന സംശയം ഉണ്ട്. കാരണം അല്ലെങ്കിൽ എന്ത് വിശ്വാസത്തിന്റെ പേരിലാണ് ദിലീപ് സിനിമകൾ കമ്മിറ്റ് ചെയ്യുന്നത്? പൂജകൾ നടത്തുന്നത്? എന്ത് ധൈര്യത്തിന്റെ പേരിലാണ് നിർമ്മാതാക്കൾ കോടികൾ മുടക്കാൻ തയ്യാറാകുന്നത്?'

'83 ദിവസം ജയിലിൽ കിടന്ന് പുറത്ത് വരുമ്പോൾ മുടിയെല്ലാം കറുപ്പിച്ച് ദിലീപിനെ പുറത്ത് വരാൻ സഹായിച്ച ശ്രീലേഖ ഐപിഎസിനെ പോലെ ആരുടെയെങ്കിലും സഹായം ഉണ്ടാകണം. ദിലീപിനെ പ്രതി ചേർക്കാതിരിക്കാൻ മുൻ ഡി ജി പി ലോക്നാഥ് ബെഹ്റക്ക് 50 ലക്ഷം കൈക്കൂലി കൊടുത്തുവെന്ന ആരോപണം ഉയർന്നതാണ്.ഈ കേസ് വളരെ നല്ല രീതിയിൽ അന്വേഷിച്ചിരുന്ന എഡിജിപി ശ്രീജിത്ത് ഐപിഎസിനെ ആരോരും അറിയാതെ മാറ്റി അവിടേക്ക് ധർവേഷ് സാഹിബ് എന്ന ഉദ്യോഗദസ്ഥനെ കൊണ്ട് വന്ന് പ്രതിഷ്ഠിക്കുകയുമായിരുന്നു'.

'അദ്ദേഹം ചുമതല ഏറ്റെടുത്തപാടെ ഈ കേസിലെ അന്വേഷണം മതിയെന്നും ഇതുവരെയള്ള അന്വേഷണവിവരങ്ങൾ കോടതിയിലേക്ക് കൊടുത്തോളൂവെന്നും പറഞ്ഞത് നാമെല്ലാവരും കണ്ടതാണ്. അന്വേഷണത്തിന്റെ ചുമതലയുള്ള എഡിജിപിയോട് ചോദിക്കാനുള്ളത് ഏത് കേസിലായാലും പ്രതി തെളിവ് നശിപ്പിച്ചിട്ടുണ്ടെങ്കിൽ അത് പോലീസ് അന്വേഷിക്കേണ്ടേ എന്നാണ്. ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ളയെ കുറിച്ച് അന്വേഷിക്കേണ്ടേ?'

'രാമൻപിള്ളയുടെ ഓഫീസിൽ വെച്ചല്ലേ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത്. വിവരങ്ങൾ നശിപ്പിച്ച സായ് ശങ്കർ കേസിൽ മാപ്പ് സാക്ഷിയായി. ഫിലിപ്പ് വർഗീസ് എന്ന മറ്റൊരു അഭിഭാഷകൻ, സുനിൽ കുമാർ മാഡം എന്ന് വിളിക്കുന്ന മറ്റൊരു അഭിഭാഷക അവരെ കുറിച്ചൊക്കെ അന്വേഷിക്കേണ്ടതല്ലേ?'

'അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റേയും മോഹന ചന്ദ്രന്റേയുമെല്ലാം കൈകൾ കെട്ടിയിരിക്കുകയാണ്. അവരുടെ വായടിപ്പിച്ചിരിക്കുകയാണ്, നിങ്ങളുടെ അന്വേഷണം മതിയെന്നാണ് നിർദ്ദേശം. ഈ കേസിന്റെ വിധി എന്താകുമെന്ന് അറിയാൻ പൊതുജനവും നിയമവിദഗ്ദരും ഒരുപോലെ ഉറ്റുനോക്കുകയാണ്.'












Click it and Unblock the Notifications