'മിണ്ടാതിരുന്നില്ലെങ്കില്‍ ഇനി നിങ്ങള്‍ സംസാരിക്കില്ല': ദിലീപിനെ ചൊല്ലി ചർച്ചയില്‍ ഏറ്റുമുട്ടല്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുതിയ കേസ് രജിസ്റ്റർ ചെയ്ത അതേ ദിവസം തന്നെയാണ് ദിലീപും സംഘവും ഫോണുകള്‍ മാറ്റിയിരിക്കുന്നതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഐഎംഇഐ നമ്പർ പ്രകാരം പൊലീസ് അന്വേഷിച്ചപ്പോള്‍ അവർക്ക് കണ്ടെത്താന്‍ സാധിച്ചിരിക്കുന്ന കാര്യം അതാണ്. അതിന് ശേഷമാണ് ഫോണ്‍ മുംബൈക്ക് അയച്ചിരിക്കുന്നത്.
ഹൈക്കോടതി തിങ്കളാഴ്ച രാവിലെ 10.15 ന് ഫോണ്‍ ഹാജരാക്കാന്‍ ദിലീപിനോട് ആവശ്യപ്പെട്ടപ്പോള്‍ 6 ഫോണുകള്‍ മാത്രമാണ് ഹാജരാക്കിയത്. അതില്‍ തന്നെ 4 ഫോണുകള്‍ ഓർജിനലും രണ്ടെണ്ണം വേറെയുമാണ്. അപ്പോള്‍ മൊത്തത്തില്‍ കേസുമായി ബന്ധപ്പെട്ട 3 ഫോണുകള്‍ ഇനിയും കിട്ടാനുണ്ടെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു. മാതൃഭൂമി ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഫോണുകള്‍ കിട്ടാത്തതിനെ കുറിച്ചൊന്നും ആർക്കും ഇവിടെ യാതൊരു വേവലാതിയും ഇല്ല. എന്തുകൊണ്ടാണ് ഈ ഫോണെല്ലാം മാറ്റിവെച്ചിരിക്കുന്നത്. അതിനകത്ത് വിലപ്പെട്ട പല രേഖകളും കാണും. അതുകൊണ്ടാണ് ആ ഫോണുകള്‍ കോടതിയില്‍ കൊടുക്കാത്തത്. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെ സംബന്ധിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ആ ഫോണിലുണ്ടാവുമെന്നും അദ്ദേഹം പറയുന്നു.
ആരാധകന്റെ കല്യാണത്തിന് കുടുംബസമേതമെത്തി ഞെട്ടിച്ച് ആസിഫ് അലി

ഇപ്പോള്‍ കോടതിയില്‍ കൊടുത്തിരിക്കുന്ന ഫോണുകളില്‍ ഒരു ചുക്കും ഉണ്ടായിരിക്കില്ല. ആ ഫോണിന് അകത്തുള്ള എല്ലാ കാര്യങ്ങളും ഡിലീറ്റ് ചെയ്ത് കളഞ്ഞിട്ട് വെറും ബ്ലാങ്ക് ആയിട്ടാവും കൊടുത്തിട്ടുണ്ടാവു. അല്ലെങ്കില്‍ വ്യാജമായിട്ടുള്ള എന്തെങ്കിലും അതില്‍ കയറ്റിക്കാണണം. ഈ ഫോണുകള്‍ നിയമപ്രശ്നവുമായി ഇങ്ങനെ മുന്നോട്ട് പോവും. മറ്റു ഫോണുകള്‍ എവിടെയെങ്കിലും നശിപ്പിച്ച് കളഞ്ഞതായി രേഖയുണ്ടാക്കുമെന്നും ബെജുക്കൊട്ടരക്കര പറഞ്ഞു.

ഇതിന് പിന്നാലെ ചർച്ചയില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷമായ വിമർശനമായിരുന്നു ബൈജു കൊട്ടാരക്കര നടത്തിയത്. ദേശീയ പതാക അലേഖനം ചെയ്ത ഉടുപ്പൊക്കെ ഇട്ട് ചർച്ചയില്‍ വന്ന് പച്ചക്കള്ളം പറയുമ്പോള്‍ അല്‍പമെങ്കിലും ഉളുപ്പ് വേണം. ദേശീയ പതാകയുള്ള ഉടുപ്പ് മാറ്റിയിട്ട് വന്നിരിക്കാന്‍ പാനലിസ്റ്റുകളോട് ഒന്ന് പറയണമെന്നും ബൈജു കൊട്ടാര അവതാരകനോടായി പറയുന്നു.

ഇതിന് പിന്നാലെ വളരെ രൂക്ഷമായ രീതിയിലായിരുന്നു രാഹുല്‍ ഈശ്വർ പ്രതികരിച്ചത്. ചർച്ച പുരോഗമിക്കുന്തോറും ബൈജു കൊട്ടാരക്കരയും രാഹുല്‍ ഈശ്വരും തമ്മിലുള്ള തർക്കവും രൂക്ഷമായി വന്നിരുന്നു. ഒരു ഘട്ടത്തില്‍ രാഹുല്‍ ഈശ്വർ ബൈജു കൊട്ടാരക്കരയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 'മിണ്ടാതിരുന്നാല്‍ നിങ്ങള്‍ക്ക് കൊള്ളാം, അല്ലെങ്കില്‍ അടുത്ത തവണ നിങ്ങള്‍ സംസാരിക്കില്ല, ആ രീതിയില്‍ ഞാന്‍ ഇവിടെ ബഹളം വെക്കും' എന്നുമായിരുന്നു രാഹുല്‍ ഈശ്വർ പറഞ്ഞത്.

അതേസമയം, നാളെ കോടതിയില്‍ പുതിയ തെളിവുകള്‍ വന്നിരിക്കുമെന്നായിരുന്നു ബൈജു കൊട്ടാരക്കര ചർച്ചയുടെ തുടക്കത്തില്‍ പറഫഞ്ഞത്. വളരെ സ്പഷ്ടമായിട്ട് അറിയാവുന്നത് കൊണ്ടാണ് അത് പറയുന്നത്. ഇരുട്ടുകൊണ്ട് ഓട്ടയടിക്കാന്‍ കഴിയില്ല. പലരു ബാലചന്ദ്രകുമാർ സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്ത ടാബ് ചോദിക്കുന്നുണ്ട്. ബാലചന്ദ്ര കുമാർ റെക്കോർഡ് ചെയ്തത് ഫോണിലാണങ്കിലോ. ഇക്കാര്യം പോലീസ് അല്ലേ കണ്ടെത്തേണ്ടത്. ഇത് സംബന്ധിച്ചുള്ള രേഖകള്‍ അവരുടെ കയ്യിലുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എവിടെയോ ഇരുന്ന് പറയുന്ന ശാപവാക്കുകളാണ് ഇതെന്നായിരുന്നു ദിലീപിന്റെ വക്കീല്‍ ഇന്ന് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ തെളിവില്ലാതെ ഒരാളെ എങ്ങനെ കൊല്ലണമെന്ന രീതിയില്‍ ഒരു സംസാരം ഉണ്ടായിട്ടുണ്ട്. അത് ക്രൈംബ്രാഞ്ചിന്റെ കയ്യിലാണുള്ളത്. അത് നാളെ കോടതിയില്‍ അവർ ഹാജരാക്കും. ഹാജരാക്കിയില്ലെങ്കില്‍ ആ വിധി വന്നതിന് ശേഷം ആ സംഭാഷണം പുറത്ത് വിടുമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു.












Click it and Unblock the Notifications