'ദിലീപിനോട് എല്ലാ ക്രൂരതയും കാണിച്ചു, വേടന്റെ ജാതിയറിയില്ല, ആ വിവരംകെട്ട അരുൺകുമാർ പറഞ്ഞത്', തുറന്നടിച്ച് അഖിൽ
റാപ് ഗായകൻ വേടനെതിരെയുളള വിമർശനം ആവർത്തിച്ച് ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖിൽ മാരാർ. വേടൻ പാടിത്തുടങ്ങിയ കാലത്ത് ആരും എതിർത്തിട്ടില്ല. എന്നാൽ പുലിപ്പല്ല് കേസ് വിവാദമായതിന് പിന്നാലെ വേടനെ പിന്തുണയ്ക്കാൻ ജാതി കാർഡ് ഇറക്കി. പുറത്തിറങ്ങിയ ശേഷം വേടൻ കലയെ വിട്ട് രാഷ്ട്രീയം പറഞ്ഞ് തുടങ്ങിയതോടെയാണ് അപകടമെന്ന് അഖിൽ മാരാർ പറയുന്നു.
ദിലീപിന്റെ കേസ് വന്നപ്പോൾ എല്ലാവരും തള്ളിപ്പറഞ്ഞു. എന്നാൽ വേടനെതിരെ ആരോപണം വന്നപ്പോൾ ന്യായീകരിക്കാൻ ഒരു വിഭാഗം മുന്നോട്ട് വന്നു. റിപ്പോർട്ടർ ചാനലിൽ ഡോ. അരുൺ കുമാറും വേടനും തമ്മിലുളള അഭിമുഖത്തിലെ പരാമർശങ്ങൾക്കെതിരെയും അഖിൽ മാരാർ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.
'' റാപ് സംഗീതം ഇഷ്ടപ്പെടുന്ന ആളുകള്‍ക്കിടയില്‍ വേടന്‍ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. വേടനെ താന്‍ ആദ്യം ശ്രദ്ധിക്കുന്നത് ഒരു പീഡന ആരോപണവുമായി ബന്ധപ്പെട്ടാണ്. 2023ല്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് വന്നു. പെണ്‍കുട്ടി കോടതിയില്‍ പോകാത്തത് കൊണ്ട് കേസുമായി ബന്ധപ്പെട്ടതൊന്നും നമ്മളാരും അറിഞ്ഞില്ല. ഇദ്ദേഹം അതിന് മാപ്പും പറഞ്ഞു.
അതിന് ശേഷം 2022ല്‍ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടു. ഇപ്പോള്‍ വീണ്ടും കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടു. താഴെത്തട്ടില്‍ നിന്ന് തന്റെ കഴിവ് കൊണ്ട് വളര്‍ന്ന് വന്ന ആളാണ് വേടന്‍. അതില്‍ സംശയമില്ല. അയാളുടെ വളര്‍ച്ചയ്ക്ക് ജാതി ഏതെങ്കിലും തരത്തില്‍ തടസ്സമായിട്ടുണ്ടോ. അയാളുടെ ജാതി ഏതാണെന്ന് തനിക്ക് അറിയില്ല.

ദിലീപ് എന്ന മനുഷ്യനെ കുറിച്ച് ഒരു ക്രിമിനല്‍ പറയുകയാണ്, ഇയാള്‍ പറഞ്ഞിട്ടാണ് താന്‍ ചെയ്തത് എന്ന്. കേരള സമൂഹം ദിലീപിനെ തളളിപ്പറഞ്ഞു, ഭീകരമായിട്ട് ഒറ്റപ്പെടുത്തി. അയാളോട് കാണിക്കാന്‍ പറ്റുന്ന എല്ലാ ക്രൂരതയും കാണിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ മലയാളത്തിലെ പല നടന്മാര്‍ക്ക് എതിരെയും ഇതേ ആരോപണം വന്നു. വേടന്റേതിന് സമാനമായ ആരോപണങ്ങള്‍. ഇന്നുണ്ടായ പീഡനം നാളെ പറഞ്ഞതല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുളള കാര്യങ്ങളാണ് ഹേമാ കമ്മീഷനില്‍ പറഞ്ഞത്.
വേടന്‍ ഇത് ചെയ്യുമ്പോള്‍ അതിനെ ന്യായീകരിക്കുന്ന ഒരു വിഭാഗം ഇപ്പുറത്ത് ഉണ്ട്. മാപ്പ് പറഞ്ഞില്ലേ എന്ന് ചോദിച്ചാണ് ന്യായീകരണം. മാപ്പ് പറഞ്ഞതിന് പോയി ലൈക്കടിച്ചതിന് പാര്‍വ്വതി തിരുവോത്ത് പോലും പിന്നീട് വലിയ വിവാദത്തിലായി. പെണ്‍കുട്ടികളെ ഉപദ്രവിച്ചിട്ട് മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ കേരളത്തില്‍ ഉളളൂ എങ്കില്‍ ബാക്കി എല്ലാവര്‍ക്കും നമ്മള്‍ മാപ്പ് കൊടുക്കണം.
2016ല്‍ വേടന്റെ ആദ്യത്തെ പാട്ട് ഇറങ്ങിയത് മുതല്‍ ഇതേവരെ ആരും വേടനെ എതിര്‍ത്തിട്ടില്ല, അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണ് എന്ന് പറഞ്ഞിട്ടില്ല. പൂര്‍ണമായും ഒരു കലാകാരന്‍ എന്ന നിലയ്ക്കാണ് അദ്ദേഹം അറിയപ്പെട്ടിട്ടുളളത്. എപ്പോഴാണ് അങ്ങനെ അല്ലെന്ന് നമുക്ക് തോന്നിയത്. കഞ്ചാവ് കേസിന് പിന്നാലെ പുലിപ്പല്ലിന്റെ പേരില്‍ വനംവകുപ്പ് കേസെടുത്തപ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നത്, ദളിതനെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണോ എന്ന്.
ഇവിടുത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയാണ് ജനരോഷം ഉയര്‍ന്നത്. വേടന്‍ പുറത്ത് ഇറങ്ങി നോക്കിയപ്പോള്‍ തനിക്ക് മുന്‍പെങ്ങും കിട്ടാത്ത വിധം സ്വീകാര്യത കിട്ടുന്നു എന്ന് കാണുന്നു. അതിന് കാരണം ജാതി കാര്‍ഡ് അദ്ദേഹത്തിന് അനുകൂലമായി ഏതോ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചു എന്നതാണ്.
പുറത്തിറങ്ങിയ വേടന്‍ പാട്ട്, കല എന്നത് മാറ്റി പിന്നീട് പറയാന്‍ തുടങ്ങിയത് രാഷ്ട്രീയമാണ്. അവിടെയാണ് അപകടങ്ങള്‍ വന്ന് തുടങ്ങുന്നത്. പ്രത്യേകിച്ച് റിപ്പോര്‍ട്ടര്‍ ചാനലിലെ അരുണ്‍ കുമാറിന് കൊടുത്ത അഭിമുഖം കൂടി കഴിഞ്ഞതോടെ. ദളിതരുടെ കാര്യങ്ങള്‍ പറഞ്ഞു, ശ്രീരാമനെ അറിയില്ലെന്ന് പറഞ്ഞു, ജയ്ശ്രീറാം വിളിക്കുന്നത് കൊലപാതകത്തിന് മുന്‍പാണ് എന്നൊക്കെ പറഞ്ഞു. കേരളത്തില്‍ 5 നേരം കേള്‍ക്കുന്ന വാക്കാണ് അല്ലാഹു അക്ബര്‍ എന്നത്. എത്രയോ തീവ്രവാദികള്‍ കൊലപാതകത്തിന് മുന്‍പും തീവ്രവാദത്തിന് മുന്‍പും ഇങ്ങനെ വിളിച്ചിട്ടുണ്ട്. അതിന് അര്‍ത്ഥം കേരളത്തില്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നത് കൊല്ലാന്‍ വേണ്ടിയാണ് എന്ന് താന്‍ വന്ന് പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ?
ആയിരം പേര്‍ പോലും തന്റെ അറിവില്‍ പശുവിന്റെ പേരിലുളള കൊലപാതകത്തിന് പിടിക്കപ്പെട്ടിട്ടില്ല. വര്‍ഗീയവാദികളായ, തലയ്ക്ക് വെളിവില്ലാത്ത ആരോ ചെയ്ത വിളികളുടെ പേരില്‍ യാതൊരു അറിവും ഇല്ലാതെ വന്നിരുന്ന് പറയുകയാണ്. രാമനെ അറിയാതെ എങ്ങനെ ആണ് രാവണനെ അറിയുന്നത്.
ദളിതരുടെ ഡിഎന്‍എയില്‍ പഠിക്കാനുളള കഴിവില്ലെന്നാണ് വേടന്‍ ആ അഭിമുഖത്തില്‍ പറഞ്ഞത്. ആ വിവരംകെട്ട അരുണ്‍കുമാര്‍, അയാള്‍ പ്രൊഫസര്‍ ആണെന്നാണ് പറയുന്നത്. അയാള്‍ പറഞ്ഞു കറക്ട് എന്ന്. ലോകത്ത് ആരെന്ത് പറഞ്ഞാലും അംഗീകരിച്ച് കൊടുക്കാത്ത അരുണ്‍ കുമാര്‍ ഇളിച്ചോണ്ട് പറയുന്നു കറക്ട് ആണെന്ന്. ഒരുവന്‍ ജനിച്ചത് കൊണ്ട് താഴ്ന്നവനാണ് എന്നാണ് വേടന്‍ പറയുന്നത്. അതിനെ ദളിതരാണ് എതിര്‍ക്കേണ്ടത്'', അഖിൽ മാരാർ പറയുന്നു.












Click it and Unblock the Notifications