നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി ബാലചന്ദ്ര കുമാര്‍ ആശുപത്രിയിൽ, വിസ്താരത്തിൽ ആശങ്ക
ദിലീപിന്റെ സുഹൃത്ത് ആയിരുന്നുവെന്ന് അവകാശപ്പെടുന്ന ബാലചന്ദ്ര കുമാർ നടിയെ ആക്രമിച്ച കേസന്വേഷണത്തിൽ വഴിത്തിരിവായി മാറിയ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. 20 സാക്ഷികളെ ആണ് രണ്ടാം ഘട്ടത്തില്‍ വിസ്തരിക്കാനുളളത്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണമുണ്ടായത്.
39 സാക്ഷികളില്‍ മുഖ്യസാക്ഷിയായ ബാലചന്ദ്ര കുമാര്‍ വിസ്താരത്തിന് ഉടന്‍ കോടതിയില്‍ ഹാജരായേക്കില്ല. ബാലചന്ദ്ര കുമാര്‍ ആശുപത്രിയിലാണ് എന്നാണ് റിപ്പോര്‍ട്ട്.
നിർണായക വെളിപ്പെടുത്തലുകൾ
നടിയെ ആക്രമിച്ച കേസ് വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേയായിരുന്നു സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രംഗപ്രവേശം. നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ നടന്‍ ദിലീപിന്റെ പങ്ക് സൂചിപ്പിക്കുന്ന നിരവധി ആരോപണങ്ങള്‍ ബാലചന്ദ്ര കുമാര്‍ ഉന്നയിക്കുകയുണ്ടായി. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് അടക്കം ബാലചന്ദ്ര കുമാര്‍ ആരോപിച്ചു.
'ദൃശ്യങ്ങൾ കണ്ടു'
ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് ഈ ദൃശ്യങ്ങള്‍ കണ്ടതിന് താന്‍ സാക്ഷി ആണെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ പങ്കും അന്വേഷിക്കണമെന്ന് ബാലചന്ദ്ര കുമാര്‍ ആവശ്യപ്പെട്ടിരുന്നു. നിരവധി ഓഡിയോ ക്ലിപ്പുകള്‍ ബാലചന്ദ്ര കുമാര്‍ പോലീസിന് കൈമാറുകയും മാധ്യമങ്ങള്‍ വഴി പുറത്ത് വിടുകയും ചെയ്തിരുന്നു.
വിസ്താരം വൈകും
ഇതേത്തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. പുതിയ കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പോലീസ് പ്രതി ചേര്‍ക്കുകയും ചെയ്തു. ബാലചന്ദ്ര കുമാറിനെ ആദ്യഘട്ടത്തില്‍ പത്ത് ദിവസത്തോളം വിസ്തരിച്ചിരുന്നു.. പ്രതിഭാഗം ക്രോസ് വിസ്താരം പൂര്‍ത്തിയാകാനുണ്ട്. എന്നാല്‍ അനാരോഗ്യം കാരണം ബാലചന്ദ്ര കുമാറിന് ഉടനെ കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ല എന്നാണ് വിവരം.
വൃക്ക രോഗത്തെ തുടര്‍ന്നാണ് ബാലചന്ദ്ര കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ ഡയാലിസിസിന് വിധേയമാക്കിയിരിക്കുകയാണ്. രണ്ട് വൃക്കകളും സ്തംഭിച്ച സാഹചര്യത്തില്‍ ബാലചന്ദ്ര കുമാറിനെ തുടര്‍ച്ചയായ ഡയാലിസിസിന് വിധേയമാക്കുകയാണ്. അദ്ദേഹത്തിന്റെ നിലവിലുളള ആരോഗ്യസ്ഥിതി പരിഗണിച്ചാല്‍ എറണാകുളം കോടതിയില്‍ വിസ്താരത്തിന് ഹാജരാകാന്‍ സാധിച്ചേക്കില്ല.
ദിലീപിന്റെ ആ പണി ഏറ്റില്ല; മഞ്ജു വാര്യരും സുനിയുടെ അമ്മയും ഇന്ന് കോടതിയിലെത്തും; നിര്‍ണായകം
ജനുവരി 31നകം നടിയെ ആക്രമിച്ച കേസിലെ വിസ്താരം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ തന്റെ വിസ്താരം കമ്മീഷനെ ഉപയോഗിച്ച് പൂര്‍ത്തിയാക്കണം എന്നാണ് ബാലചന്ദ്ര കുമാര്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് കോടതിയാണ് തീരുമാനമെടുക്കേണ്ടത്. മഞ്ജു വാര്യര്‍, പള്‍സര്‍ സുനിയുടെ അമ്മ, സാഗര്‍ വിന്‍സെന്റ് അടക്കമുളളവരെ രണ്ടാം ഘട്ടത്തില്‍ വിസ്തരിക്കുന്നുണ്ട്.