ജോസഫ് വിഭാഗം പിളര്‍പ്പിലേക്ക്, പാര്‍ട്ടിയില്‍ അതൃപ്തി ശക്തം, ജില്ലകള്‍ പിടിക്കാന്‍ നീക്കം
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം ഉടലെടുത്തപ്പോള്‍ പിജെ ജോസഫിന് അനുകൂലമായ നിലപാടായിരുന്നു യുഡിഎഫ് നേതൃത്വം സ്വീകരിച്ചത്. കേരള കോണ്‍ഗ്രസിലെ പ്രബലര്‍ ആര് എന്ന് വിലയിരുത്തുന്നതില്‍ യുഡിഎഫിന് അവിടെ മുതല്‍ പിഴച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒടുവില്‍ ജോസ് കെ മാണിയുടെ കൂട്ടരും മുന്നണി വിട്ടപ്പോഴും ജോസഫ് വിഭാഗത്തിന് മികച്ച പരിഗണന തന്നെ യുഡിഎഫ് നല്‍കി.
ഫ്രാന്‍സിസ് ജോര്‍ജ്, ജോസഫ് എം പുതുശ്ശേരി, പിസി തോമസ്, ജോണി നെല്ലൂര്‍ എന്നിവര്‍ എത്തിയതും പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിജയിക്കാന്‍ കഴിഞ്ഞതാവട്ടെ കേവലം രണ്ട് സീറ്റുകളിലും. ഇതിന് പിന്നാലെ ഇപ്പോഴിതാ പാര്‍ട്ടിയിലെ തര്‍ക്കം പിളര്‍പ്പിന്‍റെ വക്കിലേക്ക് എത്തിയിരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വീതം വെയ്പ്പിനെ ചൊല്ലി നേരത്തെ തന്നെ കേരള കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങളും അമര്‍ഷങ്ങളും ഉണ്ടായിരുന്നു. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടായിരുന്നു നേതാക്കന്‍മാരെയാല്ലം ഉള്‍പ്പെടുത്തി ജംബോ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പാണ് മുതിര്‍ന്ന നേതാക്കള്‍ നടത്തുന്നതെന്നാണ് ജനയുഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാര്‍ട്ടിയിലുണ്ടായ രൂക്ഷമായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഭാരവാഹികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ യാതൊരു വിധ കൂടിയാലോചനയും നടന്നിട്ടില്ല. സെക്രട്ടറി ജനറല്‍ ജോയ് ഏബ്രഹാം നോട്ടീസ് നല്‍കി പ്രഖ്യാപിച്ച ഭാരവാഹികളെ അംഗീകരിക്കില്ലെന്നുമാണ് ഒരു വിഭാഗം വ്യക്തമാക്കുന്നത്.

കേരള കോണ്‍ഗ്രസ് എം പിളര്‍ന്ന് ജോസഫിനൊപ്പം നിന്നവര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി പിസി തോമസ് ചെയര്‍മാനായ കേരള കോണ്‍ഗ്രസില്‍ ലയിച്ചിരുന്നു. ശേഷം തൊടുപുഴയില്‍ ചേര്‍ന്ന യോഗത്തില്‍ പിജെ ജോസഫിനെ ചെയര്‍മാനായും പിസി തോമസിനെ വര്‍ക്കിങ് ചെയര്‍മാനായും തിരഞ്ഞടുത്തു.

മോന്‍സ് ജോസഫ്- എക്സിക്യൂട്ടീവ് ചെയര്‍മാന്‍, ടിയു കുരുവിള- ചീഫ് കോ-ഓര്‍ഡിനേറ്റര്‍ , ജോയ് എബ്രഹാം-സെക്രട്ടറി ജനറല്‍, എബ്രഹാം കളമണ്ണില്‍ ട്രഷറുമായപ്പോള്‍ ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർക്ക് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനമായിരുന്നു നല്‍കിയത്. എന്നാല്‍ തീരുമാനത്തില്‍ വിയോജിപ്പ് പ്രഖ്യാപിച്ച ഫ്രാന്‍സിസ് ജോര്‍ജ് പദവി ഏറ്റെടുക്കാന്‍ തയ്യാറായില്ല.

ജോണി നെല്ലൂര്‍, തോമസ് ഉണ്ണായാടന്‍ എന്നിവര്‍ക്ക് പുറമെ മറ്റൊരു മുതിര്‍ന്ന നേതാവായ അറയ്ക്കല്‍ ബാലകൃഷ്ണപിള്ളയും ഇതുവരെ പദവി ഏറ്റെടുത്തിട്ടില്ല. മോന്‍സ് ജോസഫ്, ജോയി എബ്രഹം എന്നിവര്‍ക്കെതിരെയാണ് പ്രമുഖ നേതാക്കളുടെ വിമര്‍ശനം. ഇരുവരും ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് എല്ലാവരുടേയും വിമര്‍ശനം.

മോന്‍സിനും ജോയ് എബ്രഹാമിനും ജോസഫ് അമിത പ്രധാന്യം നല്‍കുകയാണ്. പാര്‍ട്ടിയിലേക്ക് വന്ന ഫ്രാന്‍സിസ് ജോര്‍ജിന് ഉള്‍പ്പടെ വേണ്ട വിധത്തില്‍ പരിഗണിക്കപ്പെടുന്നുന്നില്ല. മേല്‍ത്തട്ടിലെ ഈ പ്രശ്നങ്ങള്‍ പ്രാദേശിക തലത്തിലും വ്യാപകമാണ്. ഇതിനോടകം തന്നെ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസ് എം അടക്കമുള്ള പാര്‍ട്ടികളില്‍ ചേര്‍ന്ന് കഴിഞ്ഞു.

പാര്‍ട്ടിയുടെ പോഷക സംഘടനകളിലും പ്രതിസന്ധി ശക്തമാണ്. പുതിയ തീരുമാനങ്ങളില്‍ അതൃപ്തിയുള്ള ഒരു വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജില്ലാ കമ്മറ്റികളെ തങ്ങള്‍ക്കൊപ്പും നിര്‍ത്താനുള്ള നീക്കവും ഇവര്‍ ആരംഭിച്ച് കഴിഞ്ഞു.

ഒരു പാര്‍ട്ടിക്കും ഇല്ലാത്തവിധമുള്ള ഭാരവാഹി ലിസ്റ്റാണ് കേരള കോണ്‍ഗ്രസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ചെയര്‍മാന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍, കൂടാതെ ഏക ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു കേരള കോണ്‍ഗ്രസിന് ആദ്യം ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇപ്പോള്‍ മൂന്നു ഡെപ്യൂട്ടി ചെയര്‍മാന്‍മാരാണ്, കൂടാതെ എക്സിക്യുട്ടീവ് ചെയര്‍മാനുമുണ്ട്.

മാത്രവുമല്ല സെക്രട്ടറി ജനറലിനു താഴെയാണ് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനങ്ങള്‍. ജോയ് എബ്രഹാമിന് വേണ്ടിയായിരുന്നു ഇത്തരമൊരു നീക്കം. ഇതായി ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള നേതാക്കളെ ചൊടിപ്പിച്ചത്. ഇതിനെല്ലാം പുറമെ 82 സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് ഈ പ്രഖ്യാപനങ്ങള്‍ എന്നതും നേതാക്കളുടെ അതൃപ്തി വര്‍ധിപ്പിച്ചു.
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ












Click it and Unblock the Notifications