ഒഡേസ സത്യനും ഇനി ഓര്‍മ
വടകര: ജനകീയ സിനിമകള്‍ക്ക് വേണ്ടി ജീവിതം മാറ്റി വച്ച ഒഡേസ സത്യനും ഇനി ഓര്‍മ. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്ന സത്യന്‍ ഇന്ന് (10-08-2014-ചൊവ്വ) പുലര്‍ച്ചെ മൂന്നരയ്ക്ക് അന്തരിച്ചു. 58 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം
പഴയകാല നക്‌സലേറ്റായ സത്യന്‍ ജനകീയ സിനിമ പ്രസ്താനമായ ഒഡേസയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ജോണ്‍ എബ്രഹാമിന്റെ അടുത്ത സഹയാത്രികനായിരുന്നു. കവി അയ്യപ്പന്റെ ജീവിതത്തെ കുറിച്ചും നക്‌സല്‍ വര്‍ഗീസിന്റെ വധം ഏറ്റുപറഞ്ഞ രാമചന്ദ്രന്‍ നായരെ കുറിച്ചും ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മൃതദേഹം വടകരയില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് അഞ്ചിന് നാരായണ നഗറിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഒഡേസയുടെ സ്ഥാപകന്‍
ഒഡേസ എന്ന ജനകീയ സിനിമാ കമ്പനിയുടെ സ്ഥാപകനാണ് സത്യന്‍. അങ്ങനെയാണ് ഒഡേസ സത്യന്‍ എന്ന പേരു വീണത്
ഓഡേസയുടെ തുടക്കം
ജോണ്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ കോഴിക്കോട് രൂപീകരിക്കപ്പെട്ട സമാന്തര സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഒഡേസ കാലിക പ്രസക്തമായ നിരവധി സിനിമകള്‍ നിര്‍മ്മിച്ചു. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയെന്ന് കരുതുന്ന 'അമ്മ അറിയാന്‍' ആണ് ഒഡേസയുടെ ആദ്യ സംരംഭം.
ജനകീയ സിനിമകള്‍ക്ക് വേണ്ടി
ജോണ്‍ എബ്രഹാമിന്റെ സഹയാത്രികനായിരുന്നു ഒഡേസ സത്യന്‍. അദ്ദേഹത്തിന്റെ കാലശേഷം സഹയാത്രികര്‍ പലവഴിയ്ക്ക് തിരിഞ്ഞപ്പോള്‍ ജനകീയ സിനിമാ പ്രവര്‍ത്തനം ഏറ്റെടുത്ത് ഒഡേസക്ക് പുതിയ മുഖം നല്‍കിയ സത്യന്‍ തെരുവോരങ്ങളിലും ഹാളുകളിലും ജനീകയ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.
അയ്യപ്പനെ കുറിച്ച്
കവി അയ്യപ്പനെ കുറിച്ച് സത്യന്‍ ഒരുക്കിയ 'ഇത്രയും യാതഭാഗം' എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധേയമായിരുന്നു. 2007 ല്‍ സൗത്ത് ഏഷ്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഈ ഡോക്യുമെന്ററി പുരസ്‌കാരം നേടി.
മറ്റ് ഡോക്യുമെന്ററികള്‍
നക്‌സല്‍ വര്‍ഗീസിന്റെ വധം ഏറ്റുപറഞ്ഞ രാമചന്ദ്രന്‍ നായരെ കുറിച്ചുള്ള 'വേട്ടയാടപ്പെട്ട മനസ്സ്', വ്യാജ പ്രണയങ്ങളെ തുറന്നുകാട്ടിയ 'മോര്‍ച്ചറി ഓഫ് ലൗ', രക്തസാക്ഷിത്വം വരിച്ച നക്‌സലൈറ്റ് അങ്ങാടിപ്പുറം ബാലകൃഷ്ണനെ കുറിച്ചുള്ള 'അഗ്നിരേഖ' എന്നീ ഡോക്യുമെന്ററികളും സത്യന്‍ ജനകീയമായി നിര്‍മിച്ചവയായിരുന്നു- ഏഷ്യനെറ്റ് റിപ്പോർട്ടർ ഷാജഹാനൊപ്പം ഒഡേസ സത്യൻ
സിനിമാ രംഗത്ത്
ജനകീയ സിനിമാ പ്രസ്ഥാനമായ ഒഡേസയിലൂടെയാണ് സത്യന്‍ ചലച്ചിത്രരംഗത്തെത്തിയത്. ജനങ്ങളില്‍ നിന്ന് പണം പിരിച്ചാണ് അദ്ദേഹം സിനിമ ചെയ്തിരുന്നത്.
സാമൂഹിക പ്രവര്‍ത്തനം
ജോണ്‍ എബ്രബഹാമിന്റെ പാതയില്‍ ജനകീയ സിനിമകള്‍ക്കു വേണ്ടി സജീവമായി പ്രവര്‍ത്തിച്ചപ്പോഴും സാമൂഹിക പ്രശ്‌നങ്ങളില്‍ സത്യന്റെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. നക്‌സലേറ്റ് പ്രവര്‍ത്തകനായിരുന്ന സത്യന്‍ സി പി ഐ (എം എല്‍) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനകീയ സാംസ്‌കാരിക വേദിയിലും സജീവമായിരുന്നു.