മുസ്ലീം ലീഗ് എൽഡിഎഫിലേക്ക് വരുമെന്ന് കരുതുന്നില്ല;ദേശീയതലത്തില്‍ കോണ്‍ഗ്രസ് വലിയ ശക്തിയല്ലെന്നും മുഖ്യമന്ത്രി

ദില്ലി: യുഡിഎഫിന്റെ പ്രധാനഭാഗമാണ് മുസ്ലീം ലീഗ് എന്നും അവർ ഇടതുപക്ഷത്തേക്ക് വരുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ദേശീയതലത്തില്‍ കോണ്‍ഗ്രസ് അത്ര വലിയ ശക്തിയാണെന്ന് കരുതുന്നില്ല. അവരുമായി യോജിപ്പുണ്ടാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭാരത് ജോഡോ യാത്ര കോൺഗ്രസ് പരിപാടിയാണ്. അതിൽ സി പി എം പങ്കെടുക്കേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ അതില്‍ ആഹ്ലാദിച്ചവരാണ് യുഡിഎഫ് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
'യു ഡി എഫ് നേതാക്കള്‍ പലവട്ടം ഡല്‍ഹിക്കു പോയല്ലോ. പി സി സി പ്രസിഡണ്ടിനെ മാറ്റാനും മാറ്റാതിരിക്കാനും ഒക്കെ മാത്രമായിരുന്നു അത്. പോയ ഒരു ഘട്ടത്തിലെങ്കിലും കേരളത്തിന്‍റെ ആവശ്യങ്ങള്‍ ഒന്നും കേന്ദ്ര ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തയ്യാറായോ? ഇല്ല. എന്തുകൊണ്ട്? കേരള താല്‍പര്യങ്ങളല്ല, സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളാണു നിങ്ങളെ നയിക്കുന്നത്. കിഫ്ബിയുടെ കാര്യത്തിലുള്ള കേന്ദ്ര ദുഷ്പ്രചരണം ഏറ്റുപിടിച്ചു യു ഡി എഫ് നടക്കുന്നതിലടക്കം കാണുന്നത് ഇതാണ്.
കടത്തിന്‍റെ പരിധി കുറയ്ക്കുന്നു. സഹായ സാധ്യതകള്‍ വിലക്കുന്നു. ആനുകൂല്യങ്ങള്‍ മുതല്‍ നികുതി ഓഹരിവരെ വെട്ടിക്കുറയ്ക്കുന്നു. കിഫ്ബിയെ തകര്‍ക്കുന്നു. ഇങ്ങനെ നമ്മുടെ കരചരണങ്ങള്‍ വെട്ടി മാറ്റുകയാണ്. ഇതു കേരളത്തിന്‍റെ പൊതുവായ പ്രശ്നമാണ്. കേന്ദ്രം ഇങ്ങനെ കേരളത്തെ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍, അരുത് എന്നു നാടിന്‍റെ താല്പര്യം മുന്‍നിര്‍ത്തി സര്‍ക്കാരിനൊപ്പം നിന്നു പറയാന്‍ ഒരു പ്രതിപക്ഷമിവിടില്ല എന്നതാണു കേരളത്തിന്‍റെ മറ്റൊരു ദൗര്‍ഭാഗ്യം.
കേരളം ഒരു വികസന പദ്ധതി മുമ്പോട്ടുവെച്ചാല്‍ അതിനുവേണ്ടി പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്താനല്ല, അതു മുടക്കാന്‍വേണ്ടി ശബ്ദമുയര്‍ത്താന്‍ മാത്രം നില്ക്കുന്നു കേരളത്തില്‍ നിന്നുള്ള ഭൂരിപക്ഷം എം പിമാര്‍ എന്നതാണു കേരളത്തിന്‍റെ ദൗര്‍ഭാഗ്യം!
കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോള്‍, പെന്‍ഷന്‍ മുടങ്ങും, റേഷന്‍ മുടങ്ങും, വികസനമാകെ സ്തംഭിക്കും. ജനം വലയും. നാടുദുരിതത്തിലാവും. ജനരോഷം ഉയരും. അങ്ങനെ വരുമ്പോള്‍ അതില്‍ നിന്നു രാഷ്ട്രീയ മുതലെടുപ്പു നടത്താമെന്നു കരുതുന്ന പ്രതിപക്ഷം നാടിന്‍റെ ദൗര്‍ഭാഗ്യമാണ്. വാമനന്‍ മഹാബലിയെ എന്നപോലെ, ബി ജി പി കേന്ദ്രം കേരളത്തെ രാഷ്ട്രീയ ശത്രുത മുന്‍ നിര്‍ത്തി ചവിട്ടിത്താഴ്ത്തുമ്പോള്‍ തട്ടിത്തെറിപ്പിക്കേണ്ട കൈകള്‍ തന്നെ ആ കാലു തടവിക്കൊടുക്കുന്നു എന്നതാണു കേരളത്തിന്‍റെ ദൗര്‍ഭാഗ്യം.
കേരളത്തിന്‍റെ വഴി ഒന്നൊന്നായി കേന്ദ്രം മുടക്കിയപ്പോള്‍ ഇവിടെ നിന്ന് ലോകസഭയ്ക്കു പോയ 18 യു ഡി എഫ് എം പിമാര്‍ എന്താണു ചെയ്തത്? ആ ചോദ്യം മുന്‍നിര്‍ത്തി യു ഡി എഫിനെ കേരളജനത കുറ്റവിചാരണ ചെയ്യാന്‍ പോവുന്ന ഘട്ടമാവാന്‍ പോവുകയാണു വരാനിരിക്കുന്ന പാര്‍ലമെന്‍റു തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ തങ്ങളെ ചിലതു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ജയിച്ചുപോയവര്‍ ചെയ്ത കാര്യങ്ങള്‍ ഓരോന്നും മുന്‍നിര്‍ത്തി ജനങ്ങള്‍ ചോദ്യങ്ങളുയര്‍ത്തും. ഓരോന്നിനും ഉത്തരം പറയിക്കും. ആ ജനരോഷക്കൊടുങ്കാറ്റില്‍ കരിയില പോലെ പറന്നുപോവും യു ഡി എഫ്', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications