'ബിജെപിയെ ദുർബലപ്പെടുത്തുന്ന ശക്തികളുടെ കയ്യിലെ ചട്ടുകം ആവരുത്'; ശോഭയ്ക്കെതിരെ പി സുധീർ
തിരുവനന്തപുരം: ശോഭ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. അതിവേഗ റെയിലിൽ പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞതാണ് അവസാന വാക്കെന്നും അതിനെ പരസ്യമായി തള്ളിപ്പറയാൻ പാർട്ടിയിലെ ആർക്കും അവകാശമില്ലെന്നും സുധീർ പറഞ്ഞു. ശോഭ സുരേന്ദ്രൻ അച്ചടക്കം പാലിക്കണമെന്നും സുധീർ പറഞ്ഞു.
'ശോഭ പറയേണ്ടത് മാധ്യമങ്ങളോടായിരുന്നില്ല, പാർട്ടി ഫോറത്തിലാണ്. അവർ അവിടെയാണ് പറയേണ്ടത്. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ കൈയ്യിലെ ചട്ടുകമായി നേതാക്കൾ മാറരുത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ പറയുന്നതാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്. അത് ശരിയല്ലെന്ന് പരസ്യമായി പറയാൻ ആർക്കും അവകാശമില്ല. അങ്ങനെ പറഞ്ഞാൽ അത് തെറ്റായ കാര്യമാണ്', സുധീർ പറഞ്ഞു. അതിവേഗ റെയിലിൽ കെ സുരേന്ദ്രന്‍റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റെ പ്രസ്താവന.പാർട്ടിയുടെ നിലപാട് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും ശോഭ പറഞ്ഞിരുന്നു.

അതേസമയം സംസ്ഥാനത്തെ പട്ടികജാതി-വർഗ വിദ്യാർത്ഥികളുടെ ആനുകൂല്ല്യങ്ങൾ ഇടതുപക്ഷ സർക്കാർ നിഷേധിക്കുകയാണെന്നും സുധീർ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മൂന്ന് വർഷമായി വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാൻഡും ആനുകൂല്ല്യങ്ങളും ലഭിക്കുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി കേരളത്തിലെ പട്ടിക ജാതി-വർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്ല്യ വിതരണത്തെ സംബന്ധിച്ചുള്ള സമഗ്രമായ അന്വേഷണം നടക്കണം. തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടിക ജാതി ഫണ്ട് തട്ടിപ്പിന് സമാനമായ രീതിയിലാണ് സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടക്കുന്നത്.
10 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ അർഹമായ ആനുകൂല്ല്യം ലഭിക്കാതെ പോവുന്നത്. പ്ലസ് വൺ, പ്ലസ്ടു കോഴ്സിനുള്ള ഒരു വിദ്യാർത്ഥിക്ക് ലംപ്സം ഗ്രാൻഡും സ്റ്റൈപൻഡും അടക്കം 8500 രൂപ വർഷത്തിൽ കിട്ടേണ്ടതാണ്. എന്നാൽ രണ്ടര ലക്ഷം വിദ്യർത്ഥികൾക്ക് ഇത് കിട്ടുന്നില്ല. പ്രൊഫഷണൽ രംഗത്തെ 40,000ത്തോളം വിദ്യർത്ഥികൾക്ക് 12000 രൂപ വീതം ലഭിക്കാനുണ്ട്. എൽപി/ യുപി കുട്ടികൾക്കും എസ്.സി എസ്.ടി ആനുകൂല്ല്യങ്ങൾ കിട്ടിയിട്ടില്ല. വർധിച്ച് വരുന്ന ചിലവുകളുടെ അടിസ്ഥാനത്തിൽ പട്ടിക ജാതി-വർഗ വിദ്യർത്ഥികളുടെ ആനുകൂല്ല്യങ്ങൾ പരിഷ്ക്കരിക്കാൻ തയ്യാറാവുന്നതിന് പകരം അവരെ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും പി.സുധീർ പറഞ്ഞു.
കേരളത്തിൽ പട്ടികജാതി-വർഗ വിദ്യാർത്ഥികളെ പടിയടച്ച് പിണ്ഡം വെക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേരളത്തിൽ പട്ടികജാതി വിദ്യർത്ഥികളുടെ കൊഴിഞ്ഞുപ്പോക്ക് വ്യാപകമാണ്. കുട്ടികൾക്ക് പഠിക്കാനുള്ള സഹചര്യം സംസ്ഥാനത്ത് ഇല്ല. കൊവിഡ് കാലത്ത് ഡിജിറ്റൽ ക്ലാസുകൾക്കുള്ള സംവിധാനമില്ലാതെ രണ്ട് കുട്ടികൾ മലപ്പുറത്ത് ആത്മഹത്യ ചെയ്ത സംഭവം ഇതിന്റെ ഉദാഹരണമാണ്. ആദിവാസി വിദ്യർത്ഥികളെ സ്കൂളിൽ എത്തിക്കുന്ന ഗോത്രസാരഥി പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറിയത് പട്ടിക വർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കുമെന്നും പി.സുധീർ പറഞ്ഞു.












Click it and Unblock the Notifications