ഇവരെ പോലുള്ള അശ്ലീലങ്ങള്‍ എല്ലായിടത്തുമുണ്ട്; സൈനികനായ മുത്തച്ഛനെ അപമാനിച്ച് കമന്റ്; സൗമ്യ സരിന്റെ മറുപടി
സാമൂഹിക വിഷയങ്ങളില്‍ കൃത്യമായ നിരീക്ഷണം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന വ്യക്തിയാണ് ശിശുരോഗ വിദഗ്ധയായ ഡോ. സൗമ്യ. സൗമ്യ സരിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍ എല്ലാം വലിയ തോതില്‍ വൈറലാകുകയും ചര്‍ച്ച ആവുകയും ചെയ്യാറുണ്ട്. വൈദ്യശാസ്ത്ര സംബന്ധമായ വിഷയങ്ങളിലും സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഒക്കെ ഡോ. സൗമ്യ തന്റെ നിരീക്ഷണങ്ങളും അറിവുകളും പങ്കുവെക്കാറുണ്ട്.
പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ശക്തമായ തിരിച്ചടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയെ. നമ്മുടെ സൈന്യത്തിന്റെ ആത്മവിശ്വാസവും ധൈര്യവും ആയിരുന്നു ഈ പോരാട്ടത്തിലെ ഏറ്റവും വലിയ ആയുധം. വലിയ രാജ്യങ്ങള്‍ പോലും അസൂയയോടെ ഉറ്റുനോക്കുന്നതാണ് നമ്മുടെ സേനയുടെ ശക്തി.

ഈ അവസരത്തില്‍ സൈന്യത്തില്‍ ഉന്നത പദവിയില്‍ നിന്നു വിരമിച്ച മുത്തച്ഛനെ പരിചയപ്പെടുത്തി സൗമ്യ സരിന്‍ ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കിട്ടിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ മുന്‍ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണന്‍ നായരെ കുറിച്ചുള്ള സൗമ്യയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
റിട്ടയേര്‍ഡ് ഫ്‌ളൈയിങ് ഓഫീസറാണ് ഉണ്ണികൃഷ്ണന്‍ നായര്‍. 35 വര്‍ഷം രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിച്ച് റിട്ടയര്‍ ചെയ്ത പട്ടാളക്കാരന്‍. മുത്തച്ഛന്റെ പട്ടാള കഥകള്‍ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നാണ് സൗമ്യ പോസ്റ്റില്‍ പറയുന്നത്. മുത്തച്ഛന്റെ അച്ഛനും പട്ടാളത്തില്‍ ആയിരുന്നു.
മുത്തച്ഛന്‍ ഒറ്റയ്ക്ക് മദ്രാസില്‍ പട്ടാളത്തില്‍ ജോലി തേടി പോയതും നേരിട്ട കഷ്ടപ്പാടുകളും ഒക്കെയാണ് സൗമ്യ സരിന്‍ വിവരിച്ചത്. 1971 ലെ യുദ്ധത്തില്‍ മുത്തച്ഛന്‍ പങ്കെടുത്തിട്ടുണ്ട്. പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഞങ്ങളെ തിരിച്ചു വിളിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് റെഡിയായിരിക്കുന്ന മുത്തച്ഛന്റെ ധൈര്യത്തെക്കുറിച്ച് സൗമ്യ പറയുന്നുണ്ട്. യുദ്ധം ചെയ്യാന്‍ കഴിയില്ലെങ്കിലും യുദ്ധത്തിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ തനിക്ക് ഇപ്പോഴും സാധിക്കുമെന്ന ആത്മവിശ്വാസവും മുത്തച്ഛന്‍ പങ്കുവയ്ക്കുന്നു
നിരവധി പേരാണ് സൗമ്യയുടെ ഈ പോസ്റ്റ് പങ്കുവെച്ചത്. എന്നാല്‍ ഈ പോസ്റ്റിന് ചിലര്‍ പരിഹാസ കമന്റുകളും ഇട്ടിരുന്നു. അതില്‍ ഒരാളുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് കുറിക്കുകൊള്ളുന്ന മറുപടിയാണ് സൗമ്യ നല്‍കിയത്. 35 വര്‍ഷം രാജ്യത്തെ സേവിച്ച ഒരു വയോധികനായ പാവം പട്ടാളക്കാരനെ അപമാനിക്കുന്നതിന്റെ മനോനിലയാണ് സൗമ്യ സരിന്‍ ചോദ്യം ചെയ്യുന്നത്. വെറുപ്പ് മാത്രം വിളമ്പി വിളമ്പി അതു മറ്റുള്ളവരിലേക്കും വഹിപ്പിക്കുകയാണെന്ന വിമര്‍ശനമാണ് സൗമ്യ ഉയര്‍ത്തുന്നത്.
സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇതാണ് ചിലരുടെ സംസ്കാരം.
ഇവരെ പോലുള്ള അശ്ലീലങ്ങൾ ഒരിടത്തു മാത്രമല്ല. എല്ലാ രാഷ്ട്രീയ ചേരികളിലും ഉണ്ട്. അവർക്കെല്ലാം ഒരേ മുഖവും ഒരേ ഭാഷയുമാണ്.
"പോത്തിന് എന്ത് എത്തവാഴ" എന്ന് പറയുന്ന പോലെ ഇവർക്കെന്ത് രാജ്യം? ഇവർക്കെന്ത് പട്ടാളക്കാരൻ?
വെറുപ്പ് മാത്രം വായിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വിളമ്പി വിളമ്പി അത് നമ്മളെയും കടന്നു അവർക്ക് അറിയുക പോലുമില്ലാത്ത മറ്റുള്ളവരിലേക്കും വമിപ്പിക്കുകയാണ്.
അല്ലെങ്കിൽ തൊണ്ണൂറ് വയസ്സ് കഴിഞ്ഞ എന്റെ മുത്തശ്ശനെ കുറിച്ച്, ഞാനിട്ട ഒരു പോസ്റ്റിനെ പരിഹസിച്ചു, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട 35 വർഷങ്ങൾ ഈ രാജ്യത്തെ സേവിച്ച ആ വയോധികനായ ഒരു പാവം പട്ടാളക്കാരനെ പുച്ഛിച്ചു ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടാൻ ഇവരെ പോലുള്ളവർക്ക് അല്ലാതെ വേറെ ഏതെങ്കിലും വിഷങ്ങൾക്ക് സാധിക്കുമോ?
നാണം ഇല്ലെടോ എന്ന് ചോദിക്കുന്നതിൽ ഒരു അർത്ഥവുമില്ല എന്നറിയാം. കാരണം ആ സാധനം എന്താണെന്നു പോലും അറിയില്ല എന്നത് ഇവരൊക്കെ പലപ്പോഴായി തെളിയിച്ചവരാണ്.
അതുകൊണ്ട് അവിടെ ഇരുന്നു ഇനിയും വെറുപ്പും വിദ്വേഷവും ഛർദിച്ചു കൊണ്ടിരിക്കുക!
കാരണം ഓരോരുത്തർക്കും പറഞ്ഞ ചില കാര്യങ്ങളുണ്ട്!
അവർ പഠിച്ചതിനും ശീലിച്ചതിനും വളർന്നു വന്ന സംസ്കാരത്തിനും ഒക്കെ അനുസരിച്ച്...
നിങ്ങൾക്ക് പറഞ്ഞത് ഇതാണ്... തുടരുക!
നിങ്ങൾ പുച്ഛിച്ച എന്റെ മുത്തശ്ശൻ കുട്ടികാലത്തു രാത്രി ഊണ് കഴിഞ്ഞാൽ എന്നേ നടക്കാൻ കൊണ്ട് പോകുമായിരുന്നു. അപ്പോൾ ഇംഗ്ലീഷിൽ ഉള്ള പഴഞ്ചോല്ലുകൾ പറഞ്ഞു പഠിപ്പിക്കുമായിരുന്നു. അതിൽ പ്രധാനപെട്ട ഒന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം.
എന്നെങ്കിലും ഉപകാരപ്പെടും. ഇതൊക്കെ പറഞ്ഞു തരാൻ വീട്ടിൽ ആളുകൾ ഉണ്ടായിക്കാണില്ല. സാരമില്ല.
When wealth is lost, nothing is lost!
When health is lost, something is lost!
When character is lost, everything is lost!
ധനം നഷ്ടപെട്ടാൽ, നിങ്ങൾക്ക് ഒന്നും നഷ്ടപെടുന്നില്ല. ആരോഗ്യം നഷ്ടപെട്ടാൽ, നിങ്ങൾ ചിലതൊക്കെ നഷ്ടപ്പെടുന്നു.
എന്നാൽ നിങ്ങളുടെ സൽസ്വഭാവം നഷ്ടപെട്ടാൽ, നിങ്ങൾക്ക് എല്ലാം നഷ്ടപ്പെടുന്നു!
മനസ്സിലായോ, വർമ സാറന്മാരെ...?
(ബഹുവചനം മനഃപൂർവമാണ്. കാരണം ഈ മറുപടി ഈ മാന്യദ്ദേഹത്തിന് വേണ്ടി മാത്രമല്ല. ഈ പോസ്റ്റിനു താഴെ വന്നു മെഴുകാൻ സാധ്യത ഉള്ള എല്ലാ സാറന്മാർക്കും വേണ്ടി കൂടിയാണ്).












Click it and Unblock the Notifications