ഒരു ലക്ഷം കേന്ദ്രങ്ങളിൽ യുവരോഷം, 5 ലക്ഷം പന്തം ഉയർത്തും! ഇരട്ടക്കൊലയിൽ പ്രതിഷേധത്തിന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ വൻ പ്രതിഷേധത്തിന് ഡിവൈഎഫ്ഐ. കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. ഇതിൻറെ ഭാഗമായി നാളെ (സെപ്റ്റംബർ 1) വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തെ ഒരു ലക്ഷം കേന്ദ്രങ്ങളിൽ "യുവരോഷം" സംഘടിപ്പിക്കും. ഓരോ യൂണിറ്റിലേയും 5 കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. അഞ്ചു പേർ വീതം പ്രതിഷേധത്തിൽ പങ്കെടുക്കും. ഇവർ പന്തം കൊളുത്തി പ്രതിഷേധത്തിൽ പങ്കാളികളാകും.
'അഹിംസ വാദികളുടെ മുഖംമൂടിയണിഞ്ഞ കോൺഗ്രസ് സംസ്ഥാനവ്യാപകമായി അരും കൊലകൾ ചെയ്യുകയാണ്. ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട കോൺഗ്രസ് കൊലക്കത്തിയുമായി കേരളത്തെ വെല്ലുവിളിക്കുകയാണ്. സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് കെട്ടിപൊക്കി കൊണ്ട് വരുന്ന ആക്ഷേപങ്ങൾ ഓരോന്നായി പൊളിഞ്ഞ് വീഴുമ്പോൾ അക്രമം അഴിച്ച് വിട്ട് കേരളത്തിൻ്റെ ക്രമസമാധന നില തകർക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്'.

' ഈ ലക്ഷ്യത്തോടെ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മൂന്ന് കൊലപാതകങ്ങളാണ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടത്തിയത്. തിരുവോണ ദിനത്തിൽ കോൺഗ്രസ് ക്രിമിനലുകൾ നടത്തിയ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു'. എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും പതാക താഴ്ത്തിക്കെട്ടിയാണ് കരിദിനം ആചരിച്ചതെന്നും ഡിവൈഎഫ്ഐ വാർത്താക്കുറിപ്പിൽ പറഞ്ഞു.
'സംസ്ഥാന സർക്കാരിനെതിരായി കോൺഗ്രസ് കെട്ടിപ്പൊക്കികൊണ്ട് വരുന്ന ആക്ഷേപങ്ങൾ ഓരോന്നായി പൊളിഞ്ഞ് വീഴുമ്പോൾ സംഘടിതമായി അക്രമങ്ങൾ സംഘടിപ്പിച്ച് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കും എന്നാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. കോവിഡ് മഹാമാരിയിൽ നിന്നും കരകയറാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇത്തരത്തിൽ അരുംകൊലകൾ അരങ്ങേറുന്നത്. കൊലപാതകങ്ങളെ തള്ളിപ്പറയാൻ തയ്യാറാകേണ്ടതിന് പകരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രസ്താവനകൾ നടത്തി കൊലപാതകത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമം ജനം തിരിച്ചറിയു' മെന്ന് നേരത്തെ ഡിവൈഎഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications