'ഞങ്ങളുടെ ഫോൺ പോലും തിരിച്ച് കിട്ടിയില്ല, ഇതാണ് യാഥാർത്ഥ്യം'; ഇ ബുൾജെറ്റ് സഹോദരൻമാർ പറയുന്നു
കൊച്ചി: നിയമലംഘനവുമായി ബന്ധപ്പെട്ട വിവാദം ജീവിതത്തിൽ വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കിയതെന്ന് ബുൾജെറ്റ് സഹോദരൻമാർ. പല ആളുകളും തങ്ങൾക്കെതിരെ തിരിഞ്ഞു. പലരും പരിഹസിക്കുകയും കളിയാക്കുകയും ചെയ്തു. കഴിഞ്ഞ ഒന്നര വർഷം വിഷമകരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോയതെന്നും ബുൾ ജെറ്റ് സഹോദരൻമാർ വ്യക്തമാക്കി. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വായിക്കാം

'വിവാദം ജീവിതത്തിൽ വലിയ നഷ്ടങ്ങളുണ്ടാക്കി. പ്രശ്നങ്ങൾ വന്നതിന് ശേഷം ഓ ഇ ബുൾജെറ്റോ എന്ന നിലയ്ക്കുള്ള ചോദ്യങ്ങളാണ് വന്നുകൊണ്ടിരുന്നത്. മാർക്കറ്റ് പോയി. ആശുപത്രിയിൽ പോയി ഡോക്ടറെ ചേച്ചിയെന്ന് വിളിച്ചതിന് തന്നെ മൂന്ന് മണിക്കൂർ ചീത്ത പറഞ്ഞ ആൾക്കാർ വരെയുണ്ട്. ചിരിക്കുന്നുവെന്നേയുള്ളൂ. പക്ഷേ വിഷമകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോയത്'

'ഒന്നര വർഷത്തിനിടയിൽ മൂന്ന് കമ്പനി തുടങ്ങി. ഒഎൽഎക്സ് പോലുള്ള ഒരു സൈറ്റ്, ഫ്രീ മാട്രിമോണി വെബ്സൈറ്റ്, ഡേറ്റിംഗ് ആപ്പ് എന്നിവയ്ക്കാണ് തുടക്കം കുറിച്ചത്. വിവാദം ഞങ്ങൾക്ക് നഷ്ടം മാത്രമേ വരുത്തിയിട്ടുള്ളൂ.
ഞങ്ങൾ പലതും തുടങ്ങും പലതും പൊട്ടും. ഓരോ കാര്യങ്ങളും ആലോചിച്ച് വരികയാണ്. ലാഭം പ്രതീക്ഷിച്ചൊന്നുമല്ല എന്തെങ്കിലും ചെയ്ത് പോകുന്നത്'.

'ഉറങ്ങാൻ പോലും സമയമില്ലാത്തൊരു ജീവിതമാണ് നമ്മുക്ക്. വണ്ടി എവിടേലും ഒതുക്കി ഉറങ്ങാം എന്ന് വിചാരിക്കുമ്പോൾ ഇതിനുള്ളിൽ മറ്റെന്തെങ്കിലുമെന്ന് തെറ്റിധരിച്ച് ആളുകൾ അവിടുന്ന് മാറാൻ ആവശ്യപ്പെടും. അങ്ങനെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഇങ്ങനെ പോകും.'ഒരു ലോറി പണിക്കാരനും ബസ് പണിക്കാരനുമൊക്കെ എങ്ങനെയാണ് അവരുടെ വാഹനം കൊണ്ട് പോകുന്നത് അത് പോലൊരു ജീവിതമാണിത്'

' വളരെ അപകടകരമായ വഴികളിലൂടെ വണ്ടി ഓടിച്ച് പോയ സാഹചര്യം ഉണ്ട്. തുടർച്ചയായി വണ്ടി ഓടിച്ച് പോകുമ്പോൾ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ട് വേറെ.ഞങ്ങൾ മാത്രം വാൻ ലൈഫ് ചെയ്യണമെന്ന് ആഗ്രഹികുന്നവരല്ല ഞങ്ങൾ. കുറെ പേർ ഇത് ചെയ്യണം. അപ്പോഴാണ് ഇത് വിജയമാകുന്നത്'.

'ഞങ്ങളെ കുറിച്ച് എല്ലാവരും നല്ലത് പറയണമെന്ന് ഇല്ലല്ലോ? യുട്യൂബ് വ്യൂവേഴ്സ് 7 ലക്ഷത്തിൽ നിന്നും 20 ലക്ഷം ആയതൊന്നും ഞങ്ങൾ ആഘോഷിക്കാറില്ല. ഞങ്ങളെ സ്നേഹിക്കുന്ന കുറെ പേർ ഉണ്ട്. അതിൽ അഹങ്കരിക്കേണ്ട കാര്യമില്ല. സത്യം നമ്മുടെ ഭാഗത്താണെങ്കിൽ ഏതറ്റം വരെ പോയാലും നമ്മുക്ക് നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം.അതിനാൽ ആശങ്കയില്ല. ഞങ്ങളുടെ ഫോണൊക്കെ പിടിച്ച് വെച്ചു. ഇതുവരെ തിരിച്ച് കിട്ടിയിട്ടില്ല. ഇതാണ് യാഥാർത്ഥ്യം', ഇരുവരും പറഞ്ഞു.

യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന് ആരാധകരുള്ളവരാണ് ബുൾജെറ്റ് സഹോദരങ്ങൾ എന്ന് അറിയപ്പെടുന്ന ലിബിനും എബിനും. ഇവരുടെ കാരവാനായ നെപ്പോളിയൻ എന്ന വാൻ രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് നിയമ നടപടി സ്വീകരിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. സംഭവത്തിൽ പിഴയൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും വിസമ്മതിക്കുകയായിരുന്നു.

തുടർന്ന് കണ്ണൂർ ആർടിഒ ഓഫീസ് പരിസരത്ത് വലിയ സംഘർഷമാണ് അരങ്ങേറിയത്. ഒടുവിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഓഫീസിൽ അതിക്രമിച്ച് കയറിയതിനുമടക്കം നിരവധി കേസുകൾ ബുൾജെറ്റ് സഹോദരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്യുകയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തിരുന്നു. കാരവാന്റെ രജിസ്ട്രേഷനും റദ്ദ് ചെയ്തിരുന്നു. ആർടിഒ കസ്റ്റഡിയിൽ നിന്നും വണ്ടി കിട്ടാതെ വന്നതോടെ ബുൾ ജെറ്റ് സഹോദരൻമാർ പുതിയൊരു കാരവാൻ വാങ്ങിയിരുന്നു. ഇത് ഉപയോഗിച്ചാണ് ഇപ്പോൾ ഇവരുടെ യാത്ര.












Click it and Unblock the Notifications