'ഷോഡയെടുക്കട്ടെയെന്ന് ഫിറോസ്; രാഷ്ട്രീയത്തിൽ ഒന്നുമാവാൻ പറ്റാത്തയാളുടെ ജാലിയൻ ഷോഡ'യെന്ന് അൻവർ,വാക്ക് പോര്
കൊച്ചി: ക്വാറി ഇടപാടിലെ കള്ളപ്പണക്കേസിൽ ഇഡി ചോദ്യം ചെയ്ത സംഭവത്തിൽ പിവി അൻവർ എം എൽ എയും പി കെ ഫിറോസും തമ്മിലുള്ള ഫേസ്ബുക്ക് വാക്ക് പോര് രൂക്ഷം. അൻവറിനെ ചോദ്യം ചെയ്തതിന് പിന്നാലെ പരിഹസിച്ച് പികെ ഫിറോസ് പോസ്റ്റ് പങ്കിട്ടിരുന്നു. 'തന്നെ ഇഡി ചോദ്യം ചെയ്യുന്നത് കാണാൻ രണ്ട് വർഷത്തോളമായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ആളാണ്. നല്ലത് വരുത്തണേ' എന്നായിരുന്നു പരിഹാസ കുറിപ്പ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിന് പിന്നാലെ നല്ല ക്ഷീണം കാണും, ഒരു ഷോഡ കൊടുത്തയക്കട്ടേയെന്നുമായിരുന്നു അൻവറിന്റെ പേര് പറയാതെ പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോഴിതാ ഈ പോസ്റ്റ് പങ്കുവെച്ച് ഫിറോസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അൻവർ. അൻവറിന്റെ കുറിപ്പ് ഇങ്ങനെ

'ജാലിയൻ ഷോഡ രാഷ്ട്രീയത്തിനും അതീതമായി ഒരു ചെറുപ്പക്കാരൻ തുടങ്ങിയ പുതിയ ഒരു സംരംഭത്തെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിലോ..ഒന്നുമാകാൻ കഴിഞ്ഞില്ല.-"താനൂർ തിരിച്ചുപിടിക്കാൻ"ബുള്ളറ്റിൽ ഒരു വരവൊക്കെ വന്നിരുന്നു.പക്ഷേ,ജനങ്ങൾ അതേ സ്പീഡിൽ അവിടെ നിന്ന് ബുള്ളറ്റ് തിരിച്ച് വിടീച്ചു.സ്വന്തം പാർട്ടിയിൽ തന്നെ ഒരുപാട് എതിരാളികളുണ്ട്.ജീവിതത്തിൽ ഒരു പണിയും ചെയ്യാതെ ആഡംബരവീട് വച്ചു എന്നൊക്കെ ആരോപണമുണ്ട്.കത്വ-ഉന്നാവോ ഫണ്ട് വെട്ടിച്ചെന്നും,അത് സ്വന്തം കാര്യങ്ങൾക്ക് ചിലവഴിച്ചെന്നും ആരോപണമുണ്ട്.മറ്റ് എന്തോ സെമിനാറിനേയും തീസിസിനേയും ഒക്കെ കുറിച്ച് വേറേ ആരോപണങ്ങളുണ്ട്.അങ്ങനെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ഒരുപാട് എതിർപ്പുകൾ നേരിട്ട്,രാഷ്ട്രീയ രംഗത്ത് നിൽക്കുന്ന ആളാണദ്ദേഹം.

ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ആരോടും അദ്ദേഹത്തിനു പരിഭവമില്ല. കുറേ നാൾ കെ ടി ജലീലിനെ രാജി വയ്പ്പിക്കാൻ നടന്നു. സെക്രട്ടേറിയേറ്റ് വളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ രാജി വയ്പ്പിച്ചതും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു പൊൻ തൂവലാണ്. നട്ടുച്ചയ്ക്ക് പന്തം കൊളുത്തി ഒരു പ്രത്യേകതരം സമരരീതി തന്നെ അദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ട്.കൂടാതെ,മഹാത്മാ ഗാന്ധിജിയുടെ ചെറുമകന്റെ അടുത്ത കൂട്ടുകാരനുമാണ്.

കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും,ഒന്നുമാകാൻ കഴിയാതെ പോയതിൽ അദ്ദേഹത്തിന് വിഷമമൊന്നുമില്ല.ഇപ്പോൾ സ്വന്തമായി ഒരു ബിസിനസ് സംരംഭം ആരംഭിച്ചിരിക്കുകയാണ്."നല്ല മിഖച്ച ഇനം ഷോഡ"അദ്ദേഹം വിപണിയിൽ എത്തിച്ചിട്ടുണ്ട്.ഇ.ഡി ചോദ്യം ചെയ്യുന്നവർക്ക് വളരെ മിഖച്ചതാണിത്.
രാഹുൽ ഗാന്ധി,സോണിയാ ഗാന്ധി,ചന്ദ്രിക കേസിൽ ഇ.ഡി ചോദ്യം ചെയ്ത ലീഗ് നേതാക്കൾ എന്നിവരുടെ ഒക്കെ ക്ഷീണം മാറ്റാൻ സഹായിച്ചത് സുഹൃത്തിന്റെ ഈ "ഷോഡയാണ്"..
പ്രിയപ്പെട്ടവന്റെ "ജാലിയൻ ഷോഡ"എന്ന സംരംഭത്തിന് എല്ലാവിധ ആശംസകളും.ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടേ..
ഗ്യാസ് ഒട്ടും കുറയ്ക്കരുത് കേട്ടോ', പോസ്റ്റിൽ പി വി അൻവർ കുറിച്ചു.

അതിനിടെ മാധ്യമങ്ങൾക്കെതിരെയും അൻവർ രംഗത്തെത്തി.'മാപ്രകളോടാണ്. നിങ്ങൾ ഇന്നലെ ബ്രേക്കിംഗ് കൊടുത്തത് പോലെ ഇന്ന്"മാച്ച് ചർച്ച"ഒന്നുമില്ല.ഉള്ളപ്പോ അറിയിക്കാം.ഇപ്പോൾ പൊരേലുണ്ട്.കുറച്ച് കഴിഞ്ഞ് നിലമ്പൂർ വരെ പോകും. വെറുതെ കോലും ചുമന്ന് ഇ.ഡി ഓഫീസിന്റെ തിണ്ണയിൽ പോയി നിൽക്കേണ്ട.നല്ല ചൂട് സീസണാണ്.സൂര്യാഘാതമൊക്കെ ഏൽക്കാൻ സാധ്യതയുള്ള സമയമാണ്', എന്നായിരുന്നു പരിഹാസം.












Click it and Unblock the Notifications