മനുഷ്യ മാംസം ഷാഫി കൊച്ചിയിലെത്തിച്ചു; അമാനുഷിക ശക്തി നേടാൻ കഴിക്കുന്നവർക്ക് വേണ്ടിയെന്ന്
പത്തനംതിട്ട: ഇലന്തൂർ ഇരടട് നരി ബലി കേസിൽ പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുന്നു. കേസിലെ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട റോസിലിയുടെ മൊബൈൽ ഫോണും ബാഗും പോലീസ് കണ്ടെത്തി. ഇത് റോസിലിയുടെ വീട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇവിടെ നിന്നാണ് കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

മറ്റൊരു ഇരയായ പത്മയുടെ പാദസരത്തിനായി പരിശോധന നടത്തിയെങ്കിലും അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചില്ല. വെള്ളിപ്പാദസരം കുട്ടനാട്ടിലെ ജലാശയത്തിൽ ഉപേക്ഷിച്ചെന്നായിരുന്നു ഷാഫി മൊഴി നൽകിയത്. തമിഴ്നാട്ടിൽ നിന്നുള്ള പ്രത്യേക ഡിസൈനിൽ ഉള്ള പാദസരമായതിനാൽ വിൽക്കാൻ ശ്രമിച്ചാൽ പിടിക്കപ്പെടുമെന്ന ഭയത്തിലാണ് ഇവ കായലിൽ കളഞ്ഞതെന്നായിരുന്നു ഷാഫി മൊഴി നൽകിയത്.

പത്മയെ കൊലപ്പെടുത്തിയ ശേഷം രാത്രി എസി റോഡ് വഴി കൊച്ചിയിലേക്ക് പോകുമ്പോഴായിരുന്നു കനാലിലേക്ക് പാദസരം എറിഞ്ഞതെന്ന് ഷാഫി മൊഴിയിൽ പറഞ്ഞിരുന്നു. ഇത് അനുസരിച്ച് ഷാഫിയുമായി കുട്ടനാട് പള്ളിക്കൂട്ടുമ്മയിൽ എ സി കനാലിൽ പോലീസ് തിരച്ചിൽ നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു തെളിവെടുപ്പ്. പ്രദേശത്ത് ഏകദേശം നാലര മണിക്കൂറോളമാണ് പരിശോധന നടത്തിയത്.

കനാലിന്റെ അടിത്തട്ടിൽ നിറയെ ചളിയായത് തിരച്ചിലിന് തടസമായി. ഷാഫി കളഞ്ഞെന്ന് പറയുന്ന സ്ഥലത്ത് നിന്ന് പാദസരം ഒഴികെ പോകാനുള്ള സാധ്യത ഉള്ളതിനാൽ അ ഭാഗം വരെ അടയാളപ്പെടുത്തിയതിന് ശേഷം മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള ഉപകരങ്ങളുമായിട്ടായിരുന്നു പരിശോധന. അതേസമയം അടുത്ത ദിവസവും ഇതിനായി പരിശോധന നടത്തും.

അതിനിടെ മനുഷ്യ മാംസം ഷാഫി കൊച്ചിയിലേക്ക് എത്തിച്ചതായി മൊഴിയിലുണ്ട്. രണ്ട് തവണ കൊല നടത്തിയപ്പോഴും മൃതദേഹം കൊച്ചിയിൽ കൊണ്ടുവന്നെന്നായിരുന്നു മൊഴി. അമാനുഷിക ശക്തി നേടാനായി മനുഷ്യമാംസം കഴിക്കുന്ന ചിലരെ തനിക്ക് അറിയാമെന്നും അവർ പണം നൽകി മാംസം വാങ്ങുമെന്നും കൂട്ടുപ്രതികളായ ഭഗവൽ സിങ്, ലൈല എന്നിവരോട് ഷാഫി പറഞ്ഞിരുന്നത്രേ.

ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഹോട്ടലിൽ ഷാഫിയെ എത്തിച്ചും പോലീസ് പരിശോധന നടത്തി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഷാഫിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ തെളിവ് പോലീസിന് ലഭിക്കുന്നുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി ചോദ്യം ചെയ്യൽ നടത്താനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.ഇയാളുടെ സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കും.

ഇയാളുടെ ഫോൺ കണ്ടെത്താനുളള ശ്രമങ്ങളും പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഫോൺ കണ്ടെത്താനായില്ലെങ്കിലും സൈബർ തെളിവുകൾ കേസിൽ ഏറെ നിർണായകമായേക്കുമെന്നാണ് പോലീസ് കരുതുന്നത്. ഷാഫി ഒരു കൊലപാതകം കൂടി നടത്തിയതായി മൂന്നാം പ്രതി ലൈല കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. എന്നാൽ ഷാഫി ഇക്കാര്യം തള്ളിയിരുന്നു. കൂട്ടുപ്രതികളെ വിശ്വസിപ്പിക്കാനാണ് അത്തരത്തിൽ പറഞ്ഞതെന്നായിരുന്നു ഷാഫി പറഞ്ഞത്.

അതിനിടെ ഭഗവൽ സിംഗിനേയും ലൈലയേയും പത്തനംതിട്ട ജില്ലയിലെ വിവധ ഭാഗങ്ങളിൽ കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പ് നടത്തി. പത്മയുടെ മൊബൈൽ ഫോൺ ഇലന്തൂരിലെ വീടിന് സമീപത്തെ തോട്ടിൽ ഉപേക്ഷിച്ചിട്ടുണ്ടെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇവിടെ നിന്ന് ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.












Click it and Unblock the Notifications