ഷാരൂഖ് സെയ്ഫിയുടെ സുരക്ഷയ്ക്ക് 3 പൊലീസ് മാത്രം, സ്വകാര്യ വാഹനം: അത് വീഴ്ചയല്ല, പൊലീസ് തന്ത്രം
കോഴിക്കോട്: എലത്തൂർ ട്രെയിന്‍ തിവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് പുലർച്ചയോടെ കേരളത്തില്‍ എത്തിച്ചിരിക്കുകയാണ്. നിലവില്‍ കോഴിക്കോട് മാലൂർക്കുന്ന് പൊലീസ് ക്യാമ്പിലുള്ള ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. പുലർച്ച 1.05 നായിരുന്നു പ്രതിയുമായി സംഘം തലപ്പാടി അതിർത്തി പിന്നിട്ടത്.
പുലർച്ചെ 3.35ന് കണ്ണൂർ മേലൂരിന് സമീപം എത്തിയപ്പോൾ ടയർ പഞ്ചറായി. 4.40 ന് പ്രതിയെ മറ്റൊരുവാഹനത്തിലേക്ക് മാറ്റികയറ്റിയാണ് കോഴിക്കോടേക്കുള്ള യാത്ര തുടർന്നത്. 6.10 ന് സംഘം മാലൂർക്കുന്ന് പൊലീസ് ക്യാമ്പില്‍ എത്തുകയും ചെയ്തു. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നും പിടികൂടിയ പ്രതിയെ കേരളത്തിലേക്ക് എത്തിക്കുന്നതില്‍ വലിയ സുരക്ഷാ വീഴ്ച ഉണ്ടായെന്ന തരത്തിലുള്ള ആരോപണവും ശക്തമാണ്.

എസ്കോർട്ടില്ലാതെ യാത്ര
യാതൊരു വിധത്തിലുള്ള എസ്കോർട്ടും ഇല്ലാതെയായിരുന്നു പ്രതിയുമായുള്ള പൊലീസിന്റെ സഞ്ചാരം. എന്നാല്‍ ഇത് പൊലീസിന്റെ തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പൊലീസ് അധികാരികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. മൂന്ന് പൊലീസുകാരുടെ സുരക്ഷയില്‍ മാത്രമായിരുന്നു ഷാരൂഖ് സെയ്ഫിയുമായി കേരളത്തിലേക്കുള്ള സഞ്ചാരം.
വലിയ പൊലീസ് അകമ്പടിയോടെയാണ് പ്രതിയെ എത്തിക്കുന്നതെങ്കില്‍ സഞ്ചാരത്തിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്ത് വരും. ഈ സാഹചര്യത്തില്‍ ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും ആകർഷിക്കാതിരിക്കാന്‍ വേണ്ടിയാണ് സ്വകാര്യ വാഹനത്തില്‍ പ്രതിയെ കേരളത്തിലെത്തിച്ചത്. പ്രതിയുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് വലിയ സന്നാഹങ്ങളും അകമ്പടിയും ഒഴിവാക്കിയതെന്നും അധികാരികള്‍ വ്യക്തമാക്കുന്നു.

യാത്ര തുടങ്ങുന്നു
എന്നാല്‍ യാത്രയില്‍ നിരവധി പ്രതിസന്ധികള്‍ സംഘം നേരിടേണ്ടി വന്നു. രത്നഗിരിയില്‍ നന്നും പുറപ്പെട്ട വാഹന കാസർഗോഡ് അതിർത്തിയിലെത്തിയപ്പോള്‍ മാറി. ഈ വാഹനത്തിന്റെ ടയറാണ് കണ്ണൂരില്‍ എത്തിയപ്പോള്‍ പഞ്ചറാവുന്നത്. തുടർന്ന് ഒരു മണിക്കൂറോളം പ്രതിയുമായി വഴിയില്‍ കിടന്നതിന് ശേഷമാണ് മറ്റൊരു വാഹനത്തില്‍ യാത്ര പുനഃരാരംഭിച്ചത്.
പുലർച്ചെയായിരുന്നെങ്കിലും പ്രദേശവാസികളും യാത്രക്കാരില്‍ ചിലരും പ്രതിയെ തിരിച്ചറിഞ്ഞു. ഇതോടെ പ്രതിക്കെതിരെ ചിലർ അസഭ്യവർഷം നടത്താന്‍ തുടങ്ങി. അതേസമയം, പ്രതിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പുലർച്ചെ പൊലീസ് ഉന്നത തല യോഗം ചേർന്നു. എഡിജിപി യുടെ അധ്യക്ഷതയിലാണ് പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നത്. ഐജി നീരജ് കുമാർ ഗുപ്ത, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ് പാൽ മീണ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതിക്കെതിരെ യു പി എ ചുമത്തുന്ന കാര്യത്തിലും ആലോചന നടക്കുകയാണ്. കോടതിയിൽ ഹാജരാക്കും മുമ്പ് ഇതിന് തീരുമാനം ഉണ്ടാകും. സെക്ഷൻ 15, 16 എന്നിവയാണ് ചുമത്തുക. അതൊടൊപ്പം തന്നെ പ്രതിയുടെ പ്രാഥമിക മൊഴികളും പുറത്ത് വന്നിട്ടുണ്ട്. അക്രമത്തിന് പിന്നിൽ മറ്റാരുമില്ലെന്നും താൻ മാത്രമാണ് ഉത്തരവാദിയെന്നുമാണ് പ്രതി പറയുന്നത്.
തീ വയ്പ്പിന് ശേഷം അതേ ട്രെയിനിലാണ് കണ്ണൂരിലെത്തിയതെന്നും പ്രതി പറയറുന്നു. പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തുമ്പോള്‍ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു. പുലർച്ചെ രത്‌നഗിരിയിലേക്ക് പോയി. ജനറൽ കംപാർട്ട്‌മെന്റിലായിരുന്നു യാത്ര. ടിക്കറ്റ് എടുത്തിരുന്നില്ലെന്നും ആദ്യമായിട്ടാണ് കേരളത്തില്‍ എത്തുന്നതെന്നും പ്രതി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.












Click it and Unblock the Notifications