ആഷിഖ് അബുവിന്റെ വൈറസ് സിനിമയ്ക്ക് സ്റ്റേ; കഥയും പേരും മോഷ്ടിച്ചതെന്ന് സംവിധായകന്റെ ഹർജി
കൊച്ചി: കേരളം നിപാ വൈറസ് ബാധയെ അതിജീവിച്ച കഥ പറയുന്ന ആഷിഖ് അബു ചിത്രം വൈറസിന് സ്റ്റേ. എറണാകുളെ സെഷൻസ് കോടതിയാണ് ചിത്രത്തിന് സ്റ്റേ ഏർപ്പെടുത്തിയത്. വൈറസിന്റെ കഥ മോഷ്ടിച്ചതാണെന്നാരോപിച്ച് സംവിധായകനായ ഉദയ് അനന്തൻ നൽകിയ ഹർജിയിലാണ് കോടതി നടപടി.
വിഷു റിലീസായി ഏപ്രിൽ 11 ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. കോടതി ഉത്തരവോടെ ചിത്രത്തിന്റെ റിലീസിംഗ് ആശങ്കയിലായിരിക്കുകയാണ്. ജനുവരിയിലാണ് സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചത്.

വൈറസ് എന്ന ചിത്രത്തിന്റെ പേരും കഥയും തന്റേതാണെന്നാണ് ഉദയ് അനന്തന്റെ ആരോപണം. കേസിൽ കോടതി 16ന് വീണ്ടും വാദം കേൾക്കുന്നുണ്ട്. സംസ്ഥാനം നിപാ വൈറസ് ബാധയെ നേരിട്ട് മാസങ്ങൾക്ക് ശേഷമാണ് ആഷിഖ് അബു ചിത്രം പ്രഖ്യാപിക്കുന്നത്.
കുഞ്ചോക്കോ ബോബൻ, ടൊവിനോ തോമസ്, രേവതി, റഹ്മാൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവ്വതി, രമ്യാ നമ്പീശൻ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷൻസാണ് വൈറസിന്റെ നിർമാണം. കോടതി വിധിയോടെ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തി വയ്ക്കേണ്ടി വരും.












Click it and Unblock the Notifications