50 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍: സപ്ലൈകോ ഓണം ജില്ലാ ഫെയറുകള്‍ നാളെ മുതല്‍
തിരുവനന്തപുരം: ഉത്സവകാലത്തെ കമ്പോള ഇടപെടൽ ശക്തമാക്കി ഗുണ നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനും പൊതു വിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾ നടത്തും.
സപ്ലൈകോ ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം 18ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു ആദ്യവിൽപ്പന നടത്തും. പൊതു വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ശബരി ഉത്പന്നങ്ങളുടെ റീബ്രാൻഡിങ്ങും പുതിയ ശബരി ഉത്പന്നങ്ങളുടെ പരിചയപ്പെടുത്തലും നിർവഹിക്കും. ശശി തരൂർ എം.പി, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ രാജു, എന്നിവർ പങ്കെടുക്കും.

സപ്ലൈകോ ഓണം ജില്ലാ ഫെയറുകളിൽ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭ്യമാണ്. വിപണന കേന്ദ്രങ്ങളിൽ നിന്നും വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവും വിവിധ ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറും ലഭിക്കും. പുത്തരിക്കണ്ടം മൈതാനത്തെ ഓണം ഫെയർ ആഗസ്റ്റ് 28 വരെയുണ്ടാകും.
താലൂക്ക് ഫെയറുകൾ ആഗസ്റ്റ് 23 മുതൽ ആഗസ്റ്റ് 28 വരെയും, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ ആഗസ്റ്റ് 23 മുതൽ ആഗസ്റ്റ് 28 വരെയും വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടക്കും. എല്ലാ താലൂക്ക് ഫെയറുകളും രാവിലെ 9 മുതൽ രാത്രി 9 വരെയും മിനി ഫെയറുകൾ രാവിലെ 10 മുതൽ രാത്രി 8 വരെയും ഇടവേളയില്ലാതെ പ്രവർത്തിക്കും.
അതേസമയം, കൈത്തറി തൊഴിലാളികൾക്ക് നൽകാനുള്ള വേതനത്തിൽ മൂന്നുമാസത്തെ വേതനം ഓണത്തിന് മുമ്പ് വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതുസംബന്ധിച്ച ഫയൽ ഒപ്പിട്ടുകഴിഞ്ഞു. ഓണത്തിന് മുമ്പ് തന്നെ തൊഴിലാളികൾക്ക് വേതനം വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൈത്തറി ആൻഡ് ടെക്‌സ്‌റ്റൈൽസ് ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, തിരുവനന്തപുരം കൈത്തറി വികസന സമിതി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അനന്തപുരി ഓണം കൈത്തറി മേള പുത്തരിക്കണ്ടത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications