ഇത് സുധാകരന്റെ വിധി; കോണ്‍ഗ്രസിന്റേയും... ഇത് പോലും നടന്നില്ലെങ്കില്‍ പിന്നെന്ത്? തീരാത്ത പ്രശ്നങ്ങൾ
ദില്ലി/തിരുവനന്തപുരം: കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കും എന്നാണ് പുതിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ സെമി കേഡര്‍ പാര്‍ട്ടി പോയിട്ട്, മുന്‍കാലങ്ങളിലെ പോലെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനെങ്കിലും ആകുമോ എന്നാണ് ഇപ്പോള്‍ ഗ്രൂപ്പുകള്‍ക്കുള്ളിലെ ചോദ്യങ്ങള്‍.
എഐസിസി നിർദ്ദേശിച്ച പേരുകളെ ചൊല്ലി പൊരിഞ്ഞ തർക്കം; കെപിസിസി പുനഃസംഘടന അനിശ്ചിതത്വത്തില്‍
14 ജില്ലകളിലെ ഡിസിസി അധ്യക്ഷന്‍മാരെ തീരുമാനിക്കാന്‍ തന്നെ വല്ലാതെ യജ്ഞിക്കേണ്ടി വന്നിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്. ഒടുവില്‍ അതിന്റെ പേരില്‍ പാര്‍ട്ടി വിട്ടത് സംസ്ഥാന നേതാക്കളും. പ്രശ്‌നങ്ങളില്ലാതെ കെപിസിസി പുന:സംഘടിപ്പിക്കുമെന്ന് പറഞ്ഞ സുധാകരന്‍ ഇപ്പോള്‍ ഒന്നും നടക്കാതെ ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയിരിക്കുകയാണ്. എങ്ങനെ പരിഹരിക്കും കോണ്‍ഗ്രസിലെ ഈ പ്രശ്‌നം...
ഇനി ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പാര്‍ട്ടി മുന്നോട്ട് പോകേണ്ടതില്ലെന്ന സന്ദേശമാണ് കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കിയപ്പോഴും വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയപ്പോഴും ഹൈക്കമാന്‍ഡ് നല്‍കിയത്. എന്നാല്‍ പുതിയ നേതൃത്വം മറ്റൊരു ഗ്രൂപ്പിനെ പോലെ പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപമാണ് എ, ഐ ഗ്രൂപ്പുകളില്‍ നിന്ന് ഉയര്‍ന്നത്. ഡിസിസി പുന:സംഘടനയില്‍ അത്തരത്തിലുള്ള താത്പര്യങ്ങള്‍ കടന്നുകയറി എന്ന ആക്ഷേപം ഉന്നയിച്ചായിരുന്നു കെപി അനില്‍കുമാറും പ്രശാന്തും ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടതും സിപിഎമ്മില്‍ ചേക്കേറിയതും.
അഞ്ഞൂറ് പേരോളം ഉണ്ടായിരുന്ന കെപിസിസി എക്‌സിക്യൂട്ടീവ് ആയിരുന്നു കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഗ്രൂപ്പ് താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇത്തരം ഒരു സംവിധാനം ഒരുക്കിയത്. എന്നാലിപ്പോള്‍ അത്തരത്തിലുള്ള ഒരു ഗ്രൂപ്പ് താത്പര്യവും വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. അഞ്ഞൂറില്‍ നിന്ന് 51 ലേക്ക് കെപിസിസി എക്‌സിക്യൂട്ടീവിന്റെ അംഗസംഖ്യ കുറക്കുമെന്ന് കെ സുധാകരന്‍ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, കോണ്‍ഗ്രസില്‍ അത് നടപ്പിലാക്കാനുള്ള കഷ്ടപ്പാട് ചെറുതല്ല എന്നതാണ് ഇപ്പോഴത്തെ തിരിച്ചടി നല്‍കുന്ന സന്ദേശം.
ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ പ്രതികരണം നടത്തി കെപിസിസി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒടുക്കം ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം കെ സുധാകരനും വിഡി സതീശനും മഞ്ഞുരുക്കല്‍ നീക്കങ്ങള്‍ നടത്തി മുതിര്‍ന്ന നേതാക്കളെ ഒരു വിധത്തില്‍ അനുനയിപ്പിച്ചു. കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്ന കാര്യത്തില്‍ രണ്ട് ഗ്രൂപ്പുകളുമായും കൂടിയാലോചനകള്‍ നടത്തിയെന്ന ആശ്വാസത്തിലായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ അവിടേയും നിന്നില്ല പ്രശ്‌നങ്ങള്‍. പണ്ടേക്കുപണ്ടേ ഗ്രൂപ്പില്ലാത്തവരായ മുന്‍ അധ്യക്ഷന്‍മാര്‍ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കലാപം ഉയര്‍ത്തുകയായിരുന്നു. സുധീരന്‍ ആണെങ്കില്‍ എഐസിസി അംഗത്വം വരെ രാജിവച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു. സ്ലോട്ട് എടുത്ത് കെപിസിസി പ്രസിഡന്റിനെ കാണേണ്ട സ്ഥിതിയാണെന്ന് മുല്ലപ്പള്ളി ആഞ്ഞടിക്കുകയും ചെയ്തു. രണ്ട് നേതാക്കളുടേയും പരാതികള്‍ ആണ് ഇപ്പോള്‍ ഹൈക്കമാന്‍ഡിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചത് എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
കേരളത്തിലെ പുതിയ നേതൃത്വം പുതിയ ഗ്രൂപ്പാണെന്ന ആക്ഷേപം നേരത്തേയുണ്ട്. കെസി വേണുഗോപാല്‍ ആണ് ഈ ഗ്രൂപ്പിനെ നയിക്കുന്നത് എന്നാണ് എതിര്‍ ഗ്രൂപ്പുകളുടെ ആക്ഷേപം. എന്നാലിപ്പോള്‍ കെപിസിസി ഭാരവാഹി പട്ടികയില്‍ കെസി വേണുഗോപാല്‍ മുന്നോട്ട് വച്ച പേരുകളില്‍ സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ട് എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. എഐസിസിയുടെ നിര്‍ദ്ദേശം എന്ന നിലയിലാണ് ഈ പേരുകള്‍ കടന്നുവരുന്നത്. എന്തായാലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. വനിത ഭാരവാഹികളുടെ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയതും ചില തര്‍ക്കങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.
അധികാരസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഏറെ നിര്‍ണായകമാണ്. അത്തരം സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടാല്‍ പലരും പാര്‍ട്ടി തന്നെ ഉപേക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. ഏറ്റവും ഒടുവില്‍ പുറത്ത് പോയ നേതാക്കളുടേയും പ്രശ്‌നം അതുതന്നെ ആയിരുന്നു എന്ന് വിമര്‍ശനമുണ്ട്. അഞ്ഞൂറില്‍ നിന്ന് 51 ലേക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുരുക്കുമ്പോള്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിലെ പല പ്രമുഖരുടേയും തലകള്‍ തെറിക്കുമെന്ന് ഏറെക്കുറേ ഉറപ്പാവുകയും ചെയ്തിട്ടുണ്ട്. അതിന്റെ പരിണിത ഫലങ്ങള്‍ എന്തൊക്കെയാകും എന്ന ആശങ്ക താഴെ തട്ടിലെ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നുണ്ട്.
കേരളത്തില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണല്ലോ പുതിയ നേതൃത്വം വരുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിലയിലേക്ക് പാര്‍ട്ടിയെ ഉയര്‍ത്തുകയും വേണം. കഴിഞ്ഞു പോയ രണ്ട് തിരഞ്ഞെടുപ്പുകളിലും വലിയ പരാജയം ആണ് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍ ഡിസിസി അധ്യക്ഷന്‍മാരേയും കെപിസിസി ഭാരവാഹികളേയും നിശ്ചയിക്കല്‍ പോലും സുഗമമായി നടത്താന്‍ കഴിയാത്തവര്‍ക്ക് മേല്‍പറഞ്ഞ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നടപ്പിലാക്കാനും ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനും കഴിയുമോ എന്നും ചോദ്യങ്ങളുണ്ട്. ഗ്രൂപ്പുകളില്‍ നിന്ന് തന്നെയാണ് ഈ ചോദ്യം ഉയരുന്നത്. തങ്ങള്‍ നേതൃത്വം വഹിക്കുന്ന കാലത്ത് പുന:സംഘന ഒരു പ്രശ്‌നവും കൂടാതെ നടന്നിരുന്നു എന്ന് നേരത്തേ ഉമ്മന്‍ ചാണ്ടി പറഞ്ഞതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നാണ്.
കെപിസിസി പുന:സംഘടിപ്പിക്കുന്നതിനെ ഉറ്റുനോക്കുന്ന മറ്റൊരു പാര്‍ട്ടി കൂടി കേരളത്തിലുണ്ട്. അത് സിപിഎം ആണെന്ന് കരുതേണ്ടതില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എല്ലാം ദയനീയമായി പരാജയപ്പെട്ടതിന്റെ കേടുതീര്‍ക്കാന്‍ വേണ്ടി കാത്തിരിക്കുന്ന ബിജെപി തന്നെ ആണ് അത്. കോണ്‍ഗ്രസിലെ രണ്ടാം നിര നേതാക്കളില്‍ ചിലരെങ്കിലും ഇതോടെ തങ്ങള്‍ക്കൊപ്പം വരുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ബിജെപി നേതൃത്വം. ഇതിനായുള്ള ചരടുവലികളും പ്രാദേശികമായി തുടങ്ങിയിട്ടുണ്ട്. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല എന്ന ട്രെന്‍ഡ് ആണ് ഇവരെ ആശങ്കപ്പെടുത്തുന്നത്. ഡിസിസി അധ്യക്ഷന്‍മാരെ നിയമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കോണ്‍ഗ്രസ് വിട്ടവര്‍ ചേക്കേറിയത് സിപിഎമ്മിലേക്കായിരുന്നു.
Recommended Video
യുവ നേതാക്കളായ വിടി ബല്‍റാമും കെഎസ് ശബരിനാഥും ഇത്തവണ ഭാരവാഹിപ്പട്ടികയില്‍ ഉണ്ടാകുമെന്ന് ഏറെക്കുറേ ഉറപ്പാണ്. രണ്ട് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കൊടുവില്‍ 2021 ല്‍ പരാജയപ്പെട്ടുപോയ നേതാക്കളാണ് ബല്‍റാമും ശബരിനാഥനും. ശിവദാസന്‍ നായര്‍, വിഎസ് ശിവകുമാര്‍, വിപി സജീന്ദ്രന്‍ എന്നിവരും ഇത്തവണ ഭാരവാഹിപ്പട്ടികയില്‍ ഇടം നേടുമെന്നാണ് സൂചനകള്‍.