'ലീഗിനെ എല്ലാവർക്കും വേണം, കാനത്തിന്റെ പ്രതികരണം രണ്ടാം സ്ഥാനം നഷ്ടമാകുമോയെന്ന ഭയം കാരണം'; സാദിഖലി തങ്ങൾ
തിരുവനന്തപുരം; മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശനം കേരളത്ത രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴി തുറന്നത്. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്നും വര്‍ഗീയതയ്‌ക്കെതിരെയും മതനിരപേക്ഷതയ്ക്ക് വേണ്ടിയും നിലകൊള്ളുന്ന ആരുമായും ദേശീയ അടിസ്ഥാനത്തില്‍ അതിവിശാലമായ ബന്ധം രൂപപ്പെടുത്തി മൂന്നോട്ടുപോകുന്നതില്‍ യാതൊരു തടസവുമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.
ഇതോടെ എം വി ഗോവിന്ദന്റെ പ്രസ്താവന ലീഗിനെ എൽ ഡി എഫിലെത്തിക്കാനുള്ള സി പി എം കരുനീക്കത്തിന്റെ ഭാഗമായാണെന്ന തരത്തിലുള്ള ചർച്ചകൾക്ക് ചൂട് പിടിച്ചു. എന്നാലിപ്പോഴിതാ ഇത്തരം ചർച്ചകളോട് പ്രതികരിക്കുകയാണ് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. എൽ ഡി എഫിലേക്ക് പോകേണ്ട സാഹചര്യം മുസ്ലീം ലീഗിന് ഇല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. മനോരമ ന്യൂസ് നേരെ ചൊവ്വ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന് പറയുന്നത് യാഥാർത്ഥ്യമാണ്. ഇപ്പോൾ സി പി എം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദനാണ് അത് പറഞ്ഞത്, അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. കേരളത്തിലെ മുഴുവൻ ആളുകളുടേയും അഭിപ്രായമാണെന്നാണ് വിശ്വസിക്കുന്നത്. ദേശീയ തലത്തിൽ ഫാസിസത്തെ തടഞ്ഞ് നിർത്താൻ ഇടതുപക്ഷത്തിന്റെ സഹകരണം ആവശ്യമാണ്. മതേതര കാഴ്ചപാട് പുലർത്തുന്നവരാണല്ലോ ഇടതുപക്ഷം', സാദിഖലി തങ്ങൾ പറഞ്ഞു.
'ഇപ്പോൾ എൽ ഡി എഫിലേക്ക് പോകേണ്ട സാഹചര്യം ലീഗിന് ഇല്ല. ലീഗിനെ എല്ലാവര്‍ക്കും വേണം. എന്നാല്‍ ലീഗിന് എല്ലാവര്‍ക്കുമൊപ്പം കൂടാന്‍ കഴിയില്ല', സാദ്ദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. അതിനിടെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സാദിഖലി തങ്ങൾ മറുപടി നൽകി. ലീഗ് വന്നാല്‍ എല്‍ ഡി എഫില്‍ സി പി ഐക്കുള്ള രണ്ടാം സ്ഥാനം നഷ്ടപ്പെടുമെന്ന പേടിയാണ് കാനം രാജേന്ദ്രനെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നു സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ആവശ്യം ഇപ്പോൾ എൽ ഡി എഫിന് ഇല്ലെന്നായിരുന്നു നേരത്തേ കാനം തുറന്നടിച്ചത്. താൽക്കാലിക ലാഭത്തിനു വേണ്ടി എടുക്കുന്ന നിലപാടുകൾ ദീർഘകാല അടിസ്ഥാനത്തിൽ ദോഷം ചെയ്യില്ലെന്ന് ഉറപ്പ് പറയാൻ പറ്റുമോയെന്നും ഗോവിന്ദന്റെ പ്രസ്താവന യു ഡി എഫിൽ ഐക്യം കുറെക്കൂടി ശക്തമാക്കുകയാണ് ചെയ്തതെന്നും കാനം പറഞ്ഞിരുന്നു. കാനത്തിന്റെ വിമർശനത്തോട് എം വി ഗോവിന്ദൻ പ്രതികരിച്ചിട്ടില്ല.
അതിനിടെ അഭിമുഖത്തിൽ ഗവർണർക്കെതിരേയും അദ്ദേഹം സാദിഖ് അലി രംഗത്തെത്തി. ഗവർണർ ഫാസിസത്തോട് ചേർന്ന് നിൽക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. മതേതരത്വത്തിന് പകരം പലപ്പോഴും ആർ എസ് അനുകൂല നിലപാടുകളാണ് പങ്കുവെച്ചിട്ടുള്ളത്. ഗവര്‍ണര്‍ നടത്തിയ നിയമനങ്ങളില്‍ അദ്ദേഹത്തിന്‍റെ സമീപനം വ്യക്തമാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. മുസ്ലീം സംഘടനകളെ സർക്കാർ പ്രലോഭിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വഖഫ് വിഷയത്തിലൊക്കെ അതാണ് ഉണ്ടായത്. എന്നാൽ ലീഗ് പറഞ്ഞിടത്താണ് കാര്യങ്ങൾ നടന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഫുട്ബോളുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കൾ നടത്തിയ പ്രതികരണത്തേയും അദ്ദേഹം തള്ളി പറഞ്ഞു. ഭാഷയ്ക്കും മറ്റ് അതിർവരമ്പുകൾക്കും അപ്പുറത്താണ് ഫുഡ്ബോൾ എന്ന വികാരം എന്നും ചില വ്യക്തികൾ എന്തെങ്കിലും നിലപാട് പറഞ്ഞെന്ന് കരുതി അത് സംഘടനയുടെ ആകെ നിലപാടായി കാണേണ്ട കാര്യം ഇല്ലെന്നും സാദിഖലി വ്യക്തമാക്കി.