Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യമായി പിണറായിയെ പരിചയപ്പെട്ടത് ഒരു വിവാഹ സൽക്കാരത്തിൽ, മുൻ മന്ത്രി കെടി ജലീലിന്റെ കുറിപ്പ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റിരിക്കുകയാണ്. പിണറായി വിജയനും 20 മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ മന്ത്രിസഭയിലെ ഒരാൾക്കും ഇത്തവണ അവസരം നൽകിയിട്ടില്ല. എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണ്. സത്യപ്രതിജ്ഞാ ദിനത്തിൽ മുൻ മന്ത്രി കെടി ജലീൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കെടി ജലീലിന്റെ കുറിപ്പ്: രണ്ടാം പിണറായി സർക്കാർ ഇന്ന് അധികാരമേൽക്കുകയാണ്. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗം എന്ന നിലയിൽ ഒരുപാട് നല്ല ഓർമ്മകളാണ് മനസ്സിൽ തെളിയുന്നത്. ഞാനാദ്യമായി പിണറായിയെ പരിചയപ്പെടുന്നത് 2005 ൽ ലീഗിൽ നിന്ന് പുറത്താക്കപ്പെട്ടതിൻ്റെ തൊട്ടുപിന്നാലെ തലശ്ശേരിയിൽ വെച്ചാണ്. മുസ്ലിംലീഗിൽ നേരത്തെ എൻ്റെ സഹപ്രവർത്തകനും കണ്ണൂരിലെ അറിയപ്പെടുന്ന ലീഗ് നേതാവുമായിരുന്ന പിലാക്കണ്ടി മുഹമ്മദലിയുടെ വീട്ടിൽ നടന്ന ഒരു വിവാഹ സൽക്കാര വേളയായിലാരുന്നു ആ കൂടിക്കാഴ്ച. പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ അനിതരസാധാരണമായ വ്യക്തി പ്രഭാവത്തിൽ ആകൃഷ്ടനായാണ് ലീഗിനോട് വിടചൊല്ലി പിലാക്കണ്ടി സി.പി.എം സഹയാത്രികനായത്.

തലശ്ശേരിയുടെ രുചിക്കൂട്ട് മുഴുവൻ സമ്മേളിച്ച തീൻമേശക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചായിരുന്നു സൗഹൃദത്തിൻ്റെ തുടക്കം. പിലാക്കണ്ടിയുടെ സാന്നിദ്ധ്യത്തിൽ ഹ്രസ്വമായ രാഷ്ട്രീയ ചർച്ചക്ക് ശേഷം പിണറായി ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങി. അദ്ദേഹം കാറിൽ കയറി പോകവെ പിലാക്കണ്ടി ചുറ്റുമുള്ളവരോടായി പറഞ്ഞു; "വിശ്വസിച്ച് കൂടെനിൽക്കാം. നമ്മുടെ (ലീഗിൻ്റെ) നേതാക്കൻമാരെപ്പോലെയല്ല". ആ വാക്കുകൾ 101% ശരിയാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു പിന്നീടുള്ള എൻ്റെ അനുഭവങ്ങൾ.

MLA യായിരിക്കെ AKG സെൻ്റെറിൽ ചെന്ന് പല തവണ പിണറായിയെ കണ്ടിട്ടുണ്ട്. അന്നദ്ദേഹം പാർട്ടി സെക്രട്ടറിയാണ്. പറയുന്ന കാര്യങ്ങൾ സശ്രദ്ധം കേട്ടുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം ഏവരിലും മതിപ്പുളവാക്കും. പൊതു പ്രശ്നങ്ങളും മുസ്ലിം ജനവിഭാഗവുമായി ബന്ധപ്പെടുന്ന പ്രത്യേക വിഷയങ്ങളുമായിരുന്നു അദ്ദേഹവുമായി സംസാരിച്ചത്. ഏതാണ്ടെല്ലാ കാര്യങ്ങളിലും അനുകൂല തീരുമാനമാണ് കൈകൊണ്ടതെന്ന് അഭിമാനത്തോടെ പറയാനാകും. പിണറായിയുമായുള്ള ഇടപഴകലിൽ അന്യതാബോധം ഒരു ഘട്ടത്തിലും തോന്നിയിട്ടില്ല. അദ്ദേഹം നേതൃത്വം നൽകിയ പാർട്ടി ജാഥകളിൽ രണ്ടുപ്രാവശ്യം ഞാൻ അംഗമായിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ ജാഥാ മെമ്പർമാരുടെ കാര്യങ്ങളിൽ അദ്ദേഹം കാണിച്ച അതീവ താൽപര്യം എടുത്തുപറയത്തക്കതാണ്.

jaleel

ലീഗിലായിരുന്നപ്പോൾ കൊരമ്പയിൽ അഹമ്മദാജിയിൽ നിന്ന് കിട്ടിയ സ്നേഹവും വാൽസല്യവും പിന്നീട് ആവോളം ലഭിച്ചത് പിണറായിയിൽ നിന്നാണ്. മാധ്യമ പ്രചാരണങ്ങളുടെ മായാവിലാസത്തിലല്ല ന്യായാന്യായങ്ങളുടെ സൂക്ഷ്മ ദർശിനിയിലൂടെയാണ് അദ്ദേഹം ഭരണപരമായ തീരുമാനങ്ങളെ നോക്കിക്കണ്ടത്. നമ്മൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ തലപോയാലും പിണറായി നമ്മെ കൈവിടില്ല. എൻ്റെ ഒരു റാത്തൽ ഇറച്ചിക്കായി സർവ്വ മാധ്യമങ്ങളും ലീഗുൾപ്പടെയുള്ള വലതുപക്ഷ പാർട്ടികളും അരയും തലയും മുറുക്കി കൊമ്പുകുലുക്കി ആർത്തലച്ച് തിമർത്താടിയിട്ടും അതിനൊന്നും പുല്ലുവില കൽപ്പിക്കാതെ സംരക്ഷിച്ചത് സ്വാർത്ഥ താൽപര്യത്തോടെ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ച് ഒരു കാര്യവും ഞാൻ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന് ഉത്തമ വിശ്വാസമുള്ളത് കൊണ്ടാണ്. ഭരണ നിർവ്വഹണത്തിലെ തൻ്റെ സഹപ്രവർത്തകരുടെ ഉദ്ദേശശുദ്ധി കാണാനുള്ള വിവേകവും സൻമനസ്സുമുള്ള ഭരണത്തലവൻ എന്ന നിലയിലാകും കാലം പിണറായി വിജയനെ അടയാളപ്പെടുത്തുക.

മുസ്ലിം ന്യൂനപക്ഷങ്ങളുമായി പിണറായിക്കുള്ള അടുപ്പവും കരുതലും ബന്ധപ്പെട്ട ജനവിഭാഗത്തിന് സി.പി.എമ്മിനോട് ചേർന്ന് നിൽക്കാൻ പ്രചോദനമായിട്ടുണ്ട്. മുസ്ലിം - ക്രൈസ്തവ സമുദായങ്ങളിലെ എല്ലാ അവാന്തര ഗ്രൂപ്പുകളുമായും സമസാമീപ്യമാണ് അദ്ദേഹം ആഗ്രഹിച്ചത്. ഒരിക്കലും അവർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളിൽ ഏതെങ്കിലും വിധത്തിൽ പിണറായി കക്ഷി ചേർന്നില്ല. അർഹതപ്പെട്ടത് അർഹരായവർക്ക് നൽകാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. സമുദായ നേതാക്കളോട് കപടമായ ബഹുമാനമല്ല ആത്മാർത്ഥമായ സ്നേഹമാണ് അദ്ദേഹം പുലർത്തിയത്.

ഒന്നാം പിണറായി സർക്കാരിലെ എൻ്റെ സഹപ്രവർത്തകരായ മന്ത്രിമാരെക്കുറിച്ചും ഒരുപാടൊരുപാട് പറയാനുണ്ട്. വിസ്താര ഭയത്താൽ അതിന് മുതിരുന്നില്ല. എല്ലാവരിലുമുള്ള നൻമയെ പരസ്പരം കാണാൻ ശ്രമിക്കുകയും വിയോജിപ്പുകൾ സ്നേഹത്തോടെ ഉണർത്തുകയും വലിപ്പചെറുപ്പം പരിഗണിക്കാതെ അന്യോന്യം ആദരിക്കുകയും ചെയ്ത നല്ല ഒരു സംഘമായിരുന്നു പിണറായിയുടെ ഒന്നാം ടീം. ഇടതുപക്ഷ രാഷ്ട്രീയത്തിലെ കന്നിക്കാരനായ എന്നോട് ബഹുമാന്യരായ സഹപ്രവർത്തകർ കാണിച്ച കലർപ്പില്ലാത്ത വാൽസല്യത്തിന് എന്നെന്നും ഞാൻ കടപ്പെട്ടവനായിരിക്കും. എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും അവസാന ശ്വാസം വരെയും അണയാതെ സൂക്ഷിക്കും.

രാഷ്ട്രീയ പാരമ്പര്യമോ എടുത്തുപറയത്തക്ക സാമ്പത്തിക ശേഷിയോ ഇല്ലാത്ത ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്ന് പൊതു പ്രവർത്തന രംഗത്ത് സജീവായ എന്നെ സംബന്ധിച്ചേടത്തോളം സ്വപ്നം കാണാൻ കഴിയാത്ത നേട്ടങ്ങളാണ് സി.പി.എമ്മിൻ്റെ പൂർണ്ണ പിന്തുണയിൽ ലഭിച്ചത്. എൻ്റെ മുപ്പത്തിഒമ്പതാം വയസ്സിൽ ഒരു ഇടതു പുൽച്ചെടി പോലും കിളിർക്കുമെന്ന് സ്വപ്നം കാണാൻ കഴിയാത്ത കരിമ്പാറപ്പുറമായ കുറ്റിപ്പുറത്തു നിന്ന് 2006 ൽ ലീഗിൻ്റെ മുടിചൂടാമന്നനെ മുട്ടുകുത്തിച്ച് MLA. 2011 ൽ തവനൂരിൽ നിന്ന് ജയിച്ച് രണ്ടാമതും അസംബ്ലിയിൽ. 2016 ൽ തവനൂരിൽ നിന്നു തന്നെ മൂന്നാമൂഴവും കടന്ന് വന്നപ്പോൾ നാൽപ്പത്തി ഒമ്പതാം വയസ്സിൽ അപ്രതീക്ഷിതമായ മന്ത്രിലബ്ധി. 2021 ൽ എല്ലാ ചണ്ടിപണ്ടാരങ്ങളും തലകുത്തി മറിഞ്ഞിട്ടും വേഷപ്രഛന്നനായ മുസ്ലിംലീഗു സ്ഥാനാർത്ഥിയെ തോൽപ്പിച്ച് നാലാം തവണയും കേരള നിയമസഭാംഗം.

പച്ചയല്ലാതെ സ്ഥായിയായി ഒന്നും പച്ചപിടിക്കില്ലെന്ന് അറവന മുട്ടി "കലീവമാർ'' പാടിനടന്ന മണ്ണിൽ നിന്നാണ് ഇവയെല്ലാം സാദ്ധ്യമായത്. ആത്മ നിർവൃതിക്ക് ഇതിലപ്പുറം മറ്റെന്തുവേണം? സഖാവ് ഇമ്പിച്ചിബാവയിൽ തുടങ്ങി സഖാവ് കുഞ്ഞാലിയിലൂടെ കടന്ന് പാലോളിയെന്ന രാഷ്ട്രീയ സൂഫിയിൽ പൂർണ്ണത പ്രാപിച്ച ഇടതുപക്ഷ മതേതര വെളിച്ചം ഈ വിനീതനിലൂടെ പ്രവഹിച്ച് പി.വി. അൻവറിനെയും പിന്നിട്ട് ലീഗിൻ്റെ തട്ടകമെന്ന് കരുതപ്പെട്ടിരുന്ന താനൂരിൽ നിന്ന് രണ്ടാമതും വിജയക്കൊടി പാറിച്ച അബ്ദുറഹിമാനിൽ എത്തി നിൽക്കുകയാണ്. മതനിരപേക്ഷതയുടെ ആ പ്രകാശ പ്രസരണം സാദ്ധ്യമാക്കാൻ വാരിയം കുന്നത്തിൻ്റെയും ആലി മുസല്യാരുടെയും എം.പി. നാരായണ മേനോൻ്റെയും കമ്പളത്ത് ഗോവിന്ദൻ നായരുടെയും ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൻ്റെയും ഇ.എം.എസിൻ്റെയും പാദസ്പർശമേറ്റ മണ്ണിൽ പുതു തലമുറയുടെ ചോരതുടിക്കുന്ന കൈകൾ സന്നദ്ധമായി നിൽപ്പുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, ചിത്രങ്ങള്‍

സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള തുടർ ഭരണത്തിൻ്റെ കേളികൊട്ട് ഇന്നുയരുകയാണ്. പ്രതിസന്ധികളും വെല്ലുവിളികളും ഏറെയുള്ള ഒരു ചരിത്ര ഘട്ടത്തിലാണ് ഇടതുപക്ഷ സർക്കാരിൻ്റെ രണ്ടാം വരവ്. ഓരോ ജനതക്കും പ്രതിസന്ധികൾ ഭേദിച്ച് മുന്നോട്ട് നടക്കാൻ കാലം ഒരു നായകനെ കരുതിവെക്കുക സ്വാഭാവികം. ആ പ്രകൃതി നിയമം യാഥാർത്ഥ്യമാകുന്ന ഈ സുദിനത്തിൽ പിണറായി വിജയനും അദ്ദേഹത്തിൻ്റെ ടീമിനും എല്ലാ വിജയങ്ങളും ആശംസിക്കുന്നു'.

ട്രന്‍ഡിംഗായി അനന്യ പാണ്ഡയുടെ ഫോട്ടോ ഷൂട്ട്; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Mohanlal about his friendship with Pinarayi vijayan | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+