എക്‌സൈസ് വകുപ്പിലെ ജീവനക്കാരുടെ സ്ത്രീപീഡന പരാതി; എസ്പി അന്വേഷിക്കുമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കോഴിക്കോട്: എക്‌സൈസ് വകുപ്പിലെ സ്ത്രീജീവനക്കാരുടെ ലൈംഗിക പീഡന പരാതി എസ്പി അന്വേഷിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സൺ പി മോഹനദാസ്. മേലുദ്യോഗസ്ഥരില്‍ നിന്ന് ലൈംഗിക അതിക്രമം ഉള്‍പ്പെടെ നേരിടേണ്ടിവരുന്നു എന്ന എക്‌സൈസ് വകുപ്പിലെ വനിതാ ജീവനക്കാരുടെ പരാതിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ ഓഫിസികളിലും വനിതാ ജീവനക്കാര്‍ക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ പരിഹരിക്കാന്‍ പ്രശ്‌ന പരിഹാര സെല്ലുകള്‍ നിര്‍ബന്ധമാക്കണം. പോലിസിലും എക്‌സൈസിലും ഉള്‍പ്പെടെ എല്ലാ വകുപ്പുകളിലും വനിതാ ജീവനക്കാര്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എക്‌സൈസ് ജീവനക്കാരുടെ പരാതി പരിശോധിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ അച്ചടക്കനടപികള്‍ ഉള്‍പ്പെടെ സ്വീകരിക്കും.

പ്രശ്‌നപരിഹാര സെല്ലുകള്‍ രൂപീകരിക്കണമെന്നത് പാര്‍ലമെന്റില്‍ പാസാക്കിയ പ്രത്യേക നിയമമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പി മോഹനദാസ്.
എല്ലാ ഓഫിസ് മേധാവികളും പ്രശന പരിഹാര സെല്ലുകള്‍ രൂപീകരിക്കണം. അല്ലാത്തവര്‍ക്കെതിരേ ക്രിമിനല്‍ നടപടിപ്രാകരം കേസെടുക്കാവുന്നതും പിഴചുമത്താവുന്നതുമാണ്. തന്നെ ലൈഗികമായി ഉപദ്രവിച്ചുവെന്ന ആലപ്പുഴയിലെ കോളജ് അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനാവണമെും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications