വഞ്ചിയൂർ കോടതി സംഭവം: ജഡ്ജിക്ക് നേരെയുള്ള ക്രൂരത, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി!
വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ അഭിഭാഷകർ ചേംബറിൽ പൂട്ടിയിട്ട സംഭവത്തിൽ ദൃക്സാക്ഷി രംഗത്ത്. ദീപാ മോഹനെയാണ് ബാർ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ അഭിഭാഷകർ പൂട്ടിയിട്ടത്. ഒരു വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകരുടെ നടപടി. കെഎസ്ആർടിസി ബസ് ഇടിച്ച് ഒരു സ്ത്രീക്ക് അപകടം പറ്റിയ കേസുമായി ബന്ധപ്പെട്ടായിരുന്നു സംഭവങ്ങൾ.
ബസിന്റെ ഡ്രൈവർ തന്നോട് കോടതിയിൽ ഹാജരാകരുത് എന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്ത്രീ പരാതിപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവറുടെ ജാമ്യം മജിസ്ട്രേറ്റ് റദ്ദാക്കിയത്. ഇതിൽ പ്രതിഷേധിച്ച് അഭിഭാഷകർ മജിസ്ട്രേറ്റിനെതിരെ രംഗത്ത് എത്തുകയും മജിസ്ട്രേറ്റിന്റെ ചേംബറിലെത്തി ബാർ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ മജിസ്ട്രേറ്റിനെ പൂട്ടിയിടുകയുമായിരുന്നു.

ചേംബറിലേക്ക് ഇരച്ച് കയറി
ഇതിന് പിന്നാലെയാണ് ദൃക്‌സാക്ഷിയായ നേമം മൊട്ടമൂട് സ്വദേശി ലതാകുമാരി രംഗത്ത് എത്തിയിരിക്കുന്നത്. 'ചേംബറിലേക്ക് ഇരച്ചുകയറിയ അഭിഭാഷകർ കതകടച്ചാണ് അക്രമം കാണിച്ചത്. അവർ മാഡത്തിനെ റെഡിയാക്കി. ഞാൻ ഓടി സർക്കാർ അഭിഭാഷകന്റെ അടുത്തുപോയി. ആരെങ്കിലും രക്ഷപ്പെടുത്തണേ എന്ന് പറഞ്ഞ് കരഞ്ഞു. ആരും വന്നില്ല. ആരും അനങ്ങിയില്ല". എന്ന ലത കുമാരി വ്യക്തമാക്കി.

അഭിഭാഷകർ ഒരുപാടു പേർ
ലതാകുമാരിയെ വാഹനമിടിച്ച് പരിക്കേല്പിച്ച പ്രതിയുടെ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ദീപാമോഹന് നേരെ പ്രതിഷേധമുണ്ടായത്. 'അഭിഭാഷകർ ഒരുപാട് പേരുണ്ടായിരുന്നു. അവർ മുദ്രാവാക്യങ്ങളും അസഭ്യവും വിളിക്കുന്നുണ്ടായിരുന്നു. ഇങ്ങനെയാണോ ഒരുകോടതിയിൽ പെരുമാറുന്നത്? ഒന്നു രണ്ടു പേർ എന്റെ നേർക്കും വന്നു. പൊലീസ് അപ്പോ എന്നെ പിടിച്ചു മാറ്റി. എനിക്കത് ആലോചിക്കാൻ പോലും വയ്യ. ഏത് പൊലീസിനോടും ഇക്കാര്യങ്ങൾ ഞാൻ പറയുമെന്നും ലതാകുമാരി വ്യക്തമാക്കി.

മൊഴി വളച്ചൊടിക്കുമെന്ന് ഭയം
എന്നാൽ സ്റ്റേഷനിൽ ആരുടെയെങ്കിലും സാന്നിദ്ധ്യത്തിലേ പറയൂ. അല്ലെങ്കിൽ എന്റെ മൊഴിയും വളച്ചൊടിക്കുമെന്ന് ഭയമുണ്ട്. ഒരു ജഡ്‌ജിയുടെ അനുഭവം ഇങ്ങനെയാണെങ്കിൽ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കുമെന്നും അവർ വ്യക്തമാക്കി. ബുധനാഴ്‌ച നടന്ന സംഭവങ്ങൾ വിശദീകരിച്ച് ദീപാമോഹൻ സിജെഎമ്മിന് നൽകിയ പരാതിയിലുള്ള സമാനമായ കാര്യങ്ങളാണ് ലതാകുമാരിയും പറയുന്നത്. സംഭവം വിവാദമായതോടെ മജിസ്ട്രേട്ടിനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് ബാർ അസോസിയേഷൻ പറയുന്നത്.

പത്ത് പേർക്കെതിരെ കേസ്...
ലതാകുമാരിയുടെ മൊഴി പുറത്തുവന്നതോടെ അപമര്യാദയായി പെരുമാറിയില്ലെന്ന വാദം പൊളിഞ്ഞിരിക്കുകയാണ്. മജിസ്ട്രേട്ടിന്റെ പരാതിയിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് കെപി ജയചന്ദ്രൻ, സെക്രട്ടറി പച്ചല്ലൂർ ജയകൃഷ്ണൻ എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന പത്ത് അഭിഭാഷകർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം വഞ്ചിയൂർ പോലീസ് കേസെടുത്തിട്ടുണ്ട്. കുരുക്ക് മുറുകിയതോടെ മജിസ്ട്രേട്ട് മർദ്ദിച്ചെന്നാരോപിച്ച് ബാർ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗം രാജേശ്വരി വഞ്ചിയൂർ പോലീസിലും പരാതി നൽകി.












Click it and Unblock the Notifications