ഒരിത്തിരി ഔചിത്യം.. ഫേസ്ബുക്കിൽ രംഗബോധമില്ലാത്ത കോമാളികളോ? കുത്തിപ്പൊക്കലിന് നിശിതമായ വിമര്‍ശനം!
ഇപ്പോള്‍ ഫേസ്ബുക്കില്‍ കുത്തിപ്പൊക്കല്‍ പ്രതിഭാസത്തിന്‍റെ കാലമാണ്. ഫേസ്ബുക്കില്‍ കയറി പഴയ പോസ്റ്റുകളോ ഫോട്ടോകളൊ തപ്പിയെടുത്ത് ഒരു കമന്‍റിടും. പിന്നാലെ അയാളെ ഫോളോ ചെയ്യുന്ന എല്ലാവരുടേയും വാളില്‍ അവരുടെ പഴയ ചിത്രങ്ങളും പോസ്റ്റുകളും പ്രത്യക്ഷപ്പെടും. ആദ്യം കുത്തിപൊക്കിയത് ഫേസ്ബുക്ക് സ്ഥാപകന്‍ സാക്ഷാല്‍ സുക്കര്‍ബര്‍ഗിന്‍റെ ഫോട്ടോയാണത്രേ.
ട്രംപും ഒബാമയും പ്രധാനമന്ത്രിയും അടക്കമുള്ള നേതാക്കളുടെ വരെ ഫോട്ടോകള്‍ കുത്തിപ്പൊക്കലിന് വിധേയമായി.എന്തായാലും കുത്തിപ്പൊക്കല്‍ കേരളക്കരയിലും അരങ്ങ് തകര്‍ക്കുകയാണ്. കൂട്ടുകാരെന്നോ നാട്ടുകാരന്നോ വ്യത്യസമില്ലാതെ നോക്കിന്നിടത്തെല്ലാം കുത്തിപ്പൊക്കല്‍. എന്നാല്‍ കുത്തിപ്പൊക്കല്‍ കലയ്ക്ക് നേരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

അധികമായാല്‍
അധികമായാല്‍ അമൃതം വിഷം എന്നാണല്ലോ. അതേ അവസ്ഥയാണ് കുത്തിപ്പൊക്കലിനും എന്നാണ് ചിലര്‍ വാദിക്കുന്നത്. നിപ്പാ വൈറസ് പടര്‍ന്ന് പിടിച്ചിരിക്കുന്ന ഈ സമയത്ത് നിപ്പയെ പറ്റിയുള്ള വിവരങ്ങള്‍ ആളുകളില്‍ എത്താതിരിക്കാന്‍ ഈ കുത്തപ്പൊക്കല്‍ കാരണമാകുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ പറയന്നു. കുത്തിപൊക്കല്‍ കാരണം നിപ്പയെ കുറിച്ചുള്ള രോഗകാര്യങ്ങളും സജീവ ചര്‍ച്ചകളും മുങ്ങിപ്പോവുന്നുവെന്നാണ് പലരും പറയുന്നത്.

നിര്‍ത്തിക്കൂടെ
ദയവായി പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കുന്നത് താൽക്കാലികമായെങ്കിലും ഒന്നവസാനിപ്പിക്കണം എന്നാണ് ഇന്‍ഫോ ക്ലിനിക്ക് അംഗവും ഡോക്ടറുമായ ജിനേഷ് പിഎസ് ഫേസ്ബുക്കില്‍ കുറിച്ചത്. ...ഏറ്റവും കുറഞ്ഞത് ഈ നിപ്പ പനി സർവയലൻസ് കാലം കഴിയുന്നതുവരെയെങ്കിലും ഇത് നിര്‍ത്തിക്കൂടെ. വിവരങ്ങൾ ശേഖരിക്കുന്നതിനും കൈമാറുന്നതിനും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. എന്നും ജിനേഷ് പോസ്റ്റില്‍ പറയുന്നു.

കളി ഇവിടെ നിർത്താം
അധികമായാൽ അമൃതും വിഷം. അൽപ്പം തമാശയൊക്കെയാവാം. പക്ഷെ ഇത്തരം തമാശയിൽ പലരുടെയും നല്ല പുതിയ പോസ്റ്റുകൾ ടൈംലൈനിൽ വരുന്നില്ല എന്നാണ് ഡോകട്ര്‍ ഷിനു ശ്യാമളന്‍ കുറിച്ചത്. പോസ്റ്റുകൾ കുത്തിപൊക്കുന്നത് കാരണം ടൈംലൈനിലെ സുഹൃത്തുക്കളുടെ എഴുത്തുകളിൽ അവർ പോസ്റ്റ് ചെയ്ത തീയതി കൂടി നോക്കേണ്ടി വരുന്നു.ദയവു ചെയ്തു, ഈ കളി ഇവിടെ നിർത്താം. പഴയത് ഏത്, പുതിയത് ഏത് എന്നു തന്നെ നോക്കി സുഹൃത്തുക്കളുടെ പോസ്റ്റ് വായിക്കേണ്ടി വരുന്നു.
ആരോഗ്യപരമായി ജാഗ്രത പുലർത്തേണ്ട ഈ സാഹചര്യത്തിൽ പല പോസ്ററുകളും ടൈംലൈനിൽ വരുന്നില്ല.നിപയെ കുറിച്ചു ഇപ്പോഴും ജാഗ്രത ആവശ്യമാണ്. അതിന് സോഷ്യൽ മീഡിയയിലും കുറച്ചു ജാഗ്രത ആവശ്യമാണ്. ഷിനു കുറിച്ചു

വഴി മാറി നില്‍ക്കണം
സുഗമമായി വിവരങ്ങളറിയുന്നതിന് തടയിടും വിധം ഈ പോസ്‌റ്റുകൾ ദുസ്സഹമായിരിക്കുന്നു എന്ന് തന്നെ പറഞ്ഞേ മതിയാകൂ എന്ന് ഡോ ഷിംന അസീസ്. ദയവ് ചെയ്‌ത് പോസ്‌റ്റ് കുത്തിപ്പൊക്കലുകാർ ഒന്ന് വഴിമാറി നിൽക്കണം. നിപ്പ രോഗവുമായി മല്ലിട്ട് നാട് ആരോഗ്യപരമായി വലിയൊരു പ്രതിസന്ധി നേരിടുന്ന സമയമാണ്. നമ്മളിൽ പലരും പത്രം വായിക്കുന്നില്ലെങ്കിൽ പോലും വിവരങ്ങൾ കൃത്യമായറിയുന്നത് ഈ നീല വരഞ്ഞ വെള്ള പേജിൽ നിന്നാണ്. ഇപ്പോൾ അത്തരം കുത്തിപ്പൊക്കൽ പോസ്‌റ്റുകൾ കാരണം പുതിയ അപ്ഡേറ്റുകൾ ഒന്നും സമയത്തിന് സ്ട്രീമിൽ വരുന്നില്ല. പലരേയും അൺഫ്രണ്ടോ അൺഫോളോയോ ഒക്കെ ചെയ്യേണ്ട നിവൃത്തികേടിലാണ്. ... ദയവായി മനസ്സിലാക്കണം... സഹകരിക്കണം... കൂടെ നിൽക്കണം എന്നും ഷിംന കുറിച്ചു.

ഓ പിന്നെ
അതേസമയം കുത്തിപ്പൊക്കലിനെ വിമര്‍ശിച്ചവര്‍ക്ക് അനുകൂലിക്കുന്നവരുടെ വക ചുട്ട മറുപടിയും ഫേസ്ബുക്കിലൂടെ ഉയരുന്നുണ്ട്. 'ഫേസ്ബുക്കിലെ പഴയ ഫോട്ടോ നാട്ടുകാർ കാണുന്നതിൽ മാനക്കേട് ഉള്ളവർ പ്രൈവസി ചെക്ക് ചെയ്യുക. അല്ലാതെ നിപയും പറഞ്ഞ് വരണ്ട. കാരണം നിപ്പയുടെ അധികാരിക വിവരങ്ങൾ അറിയാൻ ആപ്പ് ഉണ്ട്. ഓൺ ലൈൻ ന്യൂസ്, ടി വി, പത്രം, വാട്സ് ആപ്പ് എന്നിവ വഴി മെഡിക്കൽ ബുള്ളറ്റിൻ വരുന്നുമുണ്ട്. അതോണ്ട് തന്നെ നിപയെ കുറിച്ച് വായിൽ തോന്യത് പടച്ച് വിടന്നോർക്കുള്ള മറുമരുന്ന് കൂടിയാണ് കുത്തിപ്പൊക്കൽ. ജാഗ്രത ഫേസ്ബുക്കിലല്ല. പ്രവർത്തിയിലാണ്. താത്പര്യമില്ലാത്തവർക്ക് അൺ ഫ്രണ്ട് ചെയ്യാം' എന്നാണ് ഒരാള്‍ കുറിച്ചത്.












Click it and Unblock the Notifications