മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്തു; നടപടികള്‍ക്ക് ശേഷം വിട്ടയച്ചു
തിരുവനന്തപുരം: ചാനല്‍ പരിപാടിയിലുടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായര്‍ക്കെതിരേയും ഡോ. ഷിനു ശ്യാമളനെതിരേയും നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 505(1)(b), കേരള പൊലീസ് ആക്ട് 120(0) എന്നീ വകുപ്പുകളായിരുന്നു ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.
ഇതിന് പിന്നാലെ ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ശ്രദ്ധേയമായ ചില പരാമര്‍ശങ്ങളും കോടതി നടത്തുകയും ചെയ്തു. കേസില്‍ ശ്രീകണ്ഠന്‍ നായരുടേയും ഷിനു ശ്യാമളന്‍റെയും അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരിക്കുന്നുവെന്നാണ് ഓണ്‍ലൈന്‍ മാധ്യമമായ ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വകാര്യ ക്ലിനിക്കില്‍
തൃശൂര്‍ ജില്ലയിലെ തളിക്കുളത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പ്രവാസിക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്ന തെറ്റായ വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇരുവര്‍ക്കും നിയമനടപടി നേരിടേണ്ടി വന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരം വെള്ളിയാഴ്ച ഇരുവരും വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. അറസ്റ്റിന് ശേഷം ഇരുവരേയും വിട്ടയച്ചു.

ഹൈക്കോടതി അഭിപ്രായപ്പെട്ടത്
ഇരുവര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേട്ടുകേള്‍വിയും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനല്ല മാധ്യമപ്രവര്‍ത്തനമെന്നായിരുന്നു ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നത്. ദൃശ്യമാധ്യമങ്ങളിലായാലും, അച്ചടിമാധ്യമങ്ങളിലായാലും ഒരിക്കല്‍ വാര്‍ത്ത നല്‍കി കഴിഞ്ഞാല്‍ പിന്നീട് തിരിച്ചെടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്ത് പ്രസിദ്ധീകരിക്കണം
എന്ത് പ്രസിദ്ധീകരിക്കണം, എന്ത് പ്രസിദ്ധീകരിക്കണ്ട എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ വിവേകപരമായി തീരുമാനമെടുക്കണം. ഏതൊരു വാര്‍ത്തയും നല്‍കുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകന്‍ അതിന്‍റെ ആധികാരികത ഉറപ്പു വരുത്തണം. മാധ്യമപ്രവര്‍ത്തകര്‍ ഗോസിപ്പുകള്‍ക്ക് പുറകെ പോകരുത്. ഒരു വ്യക്തിയുടേയോ ഒരു വിഭാഗം ജനങ്ങളുടേയോ പ്രതിച്ഛായയെ മോശമാക്കാന്‍ ഉദ്ദേശിച്ചുള്ളതാകരുത് വാര്‍ത്തകളെന്നും കോടതി അഭിപ്രായപ്പെട്ടു.

ഖേദം പ്രകടിപ്പിച്ചാലും
തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിന് ശേഷം പിന്നീട് തിരുത്തി ഖേദം പ്രകടിപ്പിച്ചാലും ജനങ്ങള്‍ അത് കണ്ടുകൊള്ളണമെന്നില്ല. അതിനാല്‍ തന്നെ വലിയ ഉത്തരവാദിത്തമാണ് ഒരു മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ളത്. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയേയും കേസരി ബാലകൃഷ്ണ പിള്ളയേയും പോലുള്ള മഹാരഥന്മാരുടെ പിന്‍ഗാമികളാണ് തങ്ങളെന്ന് ഓരോ മാധ്യമപ്രവര്‍ത്തകനും ഓര്‍ക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്
മുന്‍കൂര്‍ ജ്യാമഹര്‍ജി നല്‍കിയിരിക്കുന്നവരില്‍ ഒരാള്‍ സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്. അദ്ദേഹം സംസ്ഥാനത്തെ യുവാക്കള്‍ക്ക് വഴി കാണിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൊവിഡ് പ്രതിരോധത്തിലെ ചില കാര്യങ്ങള്‍ മാത്രമെടുത്ത് ചര്‍ച്ചയാക്കുന്നത് പ്രോത്സാഹിപ്പിക്കലല്ല, ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താന്‍ മാത്രമേ ഇത് സഹായിക്കൂകയെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

ഡോക്ടര്‍ക്കെതിരെ
സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നേരത്തെ ഡിഎംഓയുടെ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. കൊറോണക്കെതിരേ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അഹോരാത്രം പ്രയത്‌നിക്കുന്ന സമയത്ത് ചാനല്‍ പരിപാടിയിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഡോക്ടര്‍ ശ്രമിച്ചത് എന്നാണ് ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

ഇന്‍കുബേഷന്‍ കാലാവധി
ജനുവരി 31 ന് ഖത്തറില്‍ നിന്നും എത്തിയ യുവാവിന്‍റെ ഇന്‍കുബേഷന്‍ കാലാവധി ഫെബ്രുവരി 14ന് അവസാനിച്ചിരുന്നു. 28 ദിവസമെന്ന ക്വാറന്റൈന്‍ കാലാവധിയും കഴിഞ്ഞ് 10 ദിവസം പിന്നിട്ടപ്പോഴാണ് ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ ജാഗ്രത കാണിക്കാതെ വിദേശത്ത് നിന്നെത്തിയ ആള്‍ എന്ന നിലയില്‍ കോവിഡ് 19 ആണെന്ന തെറ്റായ നിഗമനത്തില്‍ എത്തുകയായിരുന്നു.

മറച്ചുവെച്ചു
ഖത്തറില്‍ മടങ്ങിയെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നു പറയുന്നത് അവിടുത്തെ കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി വിദേശത്ത് നിന്നെത്തുന്ന എല്ലാവരും ഖത്തര്‍ 14 ദിവസത്തെ നിര്‍ബന്ധിത കൈ്വറന്റൈന്‍ ഉറപ്പാക്കുന്നുണ്ട്. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഡിഎംഒ യുവാവിനെ കണ്ടെത്തിയിരുന്നു.. എന്നാല്‍ ഇത് മറച്ചുവെച്ചുകൊണ്ടാണ് അരോഗ്യവകുപ്പിന് അവമതിപ്പുണ്ടാകുന്ന വിധം പ്രചരണം നടത്തിയതെന്നും കലക്ടര്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications