'അതിഥി തൊഴിലാളികള്‍ക്ക് ട്രെയിന്‍'; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂത്ത് കോണ്‍. നേതാവ് അറസ്റ്റില്‍
മലപ്പുറം: അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരികെ പോവാന്‍ നിലമ്പൂരില്‍ നിന്നും ട്രെയിന്‍ ഏര്‍പ്പെടുത്തിയതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. എടവണ്ണ മണ്ഡലം മുന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി അലീഷ് ഷാക്കിറിനെയാണ് മലപ്പുറം എടവണ്ണ പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ വാര്‍ത്ത ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ജില്ലാ പോലീസ് മേധാവി ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
ഐപിസി 153, കേരള പോലീസ് ആക്റ്റ് 118 എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. നിലവില്‍ ഷാക്കിറിനെതിരെ മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്നും സംഭവത്തില്‍ കൂടുതല്‍ പേരുള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മറ്റൊരാളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റ അടിസ്ഥാനത്തിലാണ് താന്‍ ഇത്തരമൊരു സന്ദേസം പ്രചരിപ്പിച്ചതെന്നാണ് ഷാക്കിര്‍ അവകാശപ്പെടുന്നത്.

നിലമ്പൂരില്‍ നിന്നും ട്രെയിന്‍ പുറപ്പെടുന്നുവെന്ന വ്യാജ സന്ദേശം വിശ്വസിച്ച എടവണ്ണയിലുള്ള അതിഥി തൊഴിലാളികള്‍ യാത്രം സംബന്ധിച്ച് യോഗം ചേരുകയും ചെയ്തു. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് സംസ്ഥാനമൊട്ടാകെ പോലീസ് സ്വീകരിക്കുന്നത്. മലപ്പുറം ജില്ലയില്‍ മാത്രം 257 കേസുകളാണ് വ്യാജ വാര്‍ത്തകള്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തത്.
എടവണ്ണ സംഭവത്തില്‍ ത്വരിഗ ഗതിയില്‍ നടപടി സ്വകരിച്ച ജില്ലാ പൊലീസ് മേധാവിയെയും സംഘത്തേയും അഭിനന്ദിച്ച് മലപ്പുറം ജില്ലാ കലക്ടര്‍ രംഗത്തെത്തി. 'കുടിയേറ്റ തൊഴിലാളികള്‍ക്കായി നിലമ്പൂരില്‍ നിന്ന് ട്രയിന്‍ എര്‍പ്പെടുത്തിയതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ കുറ്റവാളിയെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിച്ച ജില്ലാ പോലീസ് മേധാവി ശ്രീ.അബ്ദുള്‍ കരീം ഐ.പി.എസ് നും ടീമിനും അഭിനന്ദനങ്ങള്‍'- ജില്ലാ കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചതിന് പിന്നിലെ ആസൂത്രകരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കുകയാണ്. എറണാകുളം റേഞ്ച് ഐജി മഹേഷ് കുമാർ കാളിരാജിന്‍റെ നേതൃത്വത്തിലാണ് പായിപ്പാട് സംഭവം അന്വേഷിക്കുന്നത്. മൂന്ന് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി തന്നെ തൊഴിലാളികളുടെ താമസസ്ഥലത്ത് പോലീസ് റെയ്ഡ് നടന്നു. 21 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
20 മിനുറ്റിനുള്ളിലായിരുന്നു പായിപ്പാട് 3000 ല്‍ ഏറെ തൊഴിലാളികള്‍ ഒത്തുകൂടിയത്. കൃത്യമായ ആസൂത്രണമില്ലാതെ ഇത് നടക്കില്ലെന്നാണ് പോലീസ് വിലയിരുത്തുന്നത്. പ്രതിഷേധത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഏതാനും ഓഡിയോ, വിഡിയോ ക്ലിപ്പുകൾ തൊഴിലാളികളുടെ ഇടയിൽ പ്രചരിപ്പിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications