മൊബൈൽ കടയുടമയിൽ നിന്നും കള്ളനോട്ട് പിടികൂടിയ സംഭവം-അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കൈമാറാൻ സാധ്യത
വടകര: ദുരൂഹ സാഹചര്യത്തിൽ കാണാതായ ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമ,ജീവനക്കാരി എന്നിവരിൽ നിന്നും കള്ളനോട്ടുകളും,വ്യാജ ലോട്ടറി ടിക്കറ്റുകളും,പോലീസ്,മാധ്യമ സ്ഥാപനത്തിന്റെയും തിരിച്ചറിയൽ കാർഡുകളും പിടിച്ചെടുത്ത സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ ലഭിയ്ക്കുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ വെളിവാകുമെന്ന് കോഴിക്കോട് റൂറൽ എസ്.പി.എം.കെ.പുഷ്ക്കരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കൂടുതൽ ചോദ്യം ചെയ്യാനായി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കയാണ്.
കള്ള നോട്ട് കേസിൽ പിടിയിലായ വൈക്കിലശ്ശേരിയിലെ മുഹമ്മദ് അംജാദ് അജു വർഗീസ് എന്ന വ്യാജ പേരിലും മീഡിയ വൺ ചാനലിന്റെയും,അജ്മൽ.പി.കെ എന്ന പേരിൽ കേരള പോലീസ് ക്രൈം സ്‌ക്വാഡ് എന്ന പേരിലും,ഒഞ്ചിയത്തെ മനയ്ക്കൽ പ്രവീണ സംഗീത മേനോൻ എന്ന പേരിലും മീഡിയ വൺ ചാനലിന്റെ റിപ്പോർട്ടർ എന്ന പേരിലും,വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി രാത്രി സമയങ്ങളിൽ പിടിക്കപ്പെടാതിരിക്കാൻ ഇവ ഉപയോഗപ്പെടുത്തിയതായി എസ്.പി.പറഞ്ഞു.എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടിയുള്ള ആസൂത്രിത നീക്കമാണ് നടത്തിയത്.ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ബംഗളുരു കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ കേന്ദ്രം തിരിച്ചറിഞ്ഞതോടെയാണ് പിടികൂടാൻ കഴിഞ്ഞത്.തുടർന്ന് പോലീസ് നടത്തിയ റെയ്‌ഡിൽ മൂന്ന് പ്രിൻറർ,രണ്ട് സ്കാനർ,ലാപ്ടോപ്പ്,കട്ടിങ് മെഷീൻ,ടാബ്,പ്രിന്റിങ്ങിന് ഉപയോഗിക്കുന്ന പേപ്പർ,100 രൂപയുടെ 156 കള്ള നോട്ടുകളും,50 രൂപ, 20 രൂപ,എന്നിവയുടെ വ്യാജ നോട്ടുകളുമാണ് റെയ്‌ഡിൽ പിടിച്ചെടുത്തത്.

മൂന്ന് മാസം മുൻപാണ് കോഴിക്കോട് ജയിൽ റോഡിൽ സാംസൺ കമ്പനിയുടെ സെയിൽസ് മാനേജരാണെന്ന് പരിചയപ്പെടുത്തി വീട് വാടകയ്‌ക്കെടുത്തത്.കേസിന്റെ തുടരന്വേഷണം വടകര സി.ഐ.ടി.മധുസൂദനൻ നായർക്കാണ്.ആവശ്യമാണെങ്കിൽ ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കേസ് കൈമാറുമെന്നും എസ്.പി.പറഞ്ഞു.വാർത്ത സമ്മേളനത്തിൽ ഡി.വൈ.എസ്.പി.ടി.പി.പ്രേമരാജൻ,എടച്ചേരി എസ്.ഐ.കെ. പ്രദീപ്കുമാർ,അഡീഷണൽ എസ്.ഐ.കെ.സുധാകരൻ,ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ.സി.എച്ച്.ഗംഗാധരൻ,സീനിയർ സി.പി.ഒ.കെ.പി.രാജീവൻ,സിവിൽ പോലീസ് ഓഫീസർമാരായ ഷാജി,പ്രദീപൻ,യൂസഫ് എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications