'നിഷ്ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടി' ഭാഗ്യലക്ഷ്മിയ്ക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് ഫെഫ്ക
തിരുവനന്തപുരം: യൂട്യൂബ് ചാനലിൽ അശ്ലീല പരാമർശം നടത്തിയ ആളെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്ക് പിന്തുണ പ്രഖ്യപിച്ച് ഫെഫ്ക. സോഷ്യൽ മീഡിയ വഴി ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകമാണ് ഭാഗ്യലക്ഷ്മിയെന്ന് വിശേഷിപ്പിച്ച ഫെഫ്ക അവരുടെ പ്രതികരണം നിഷ്ക്രിയമായ നിയമ വ്യവസ്ഥയുടെ കരണത്തേറ്റ അടിയാണെന്നുമാണ് ഫേസ്ബുക്കിൽ കുറിച്ചത്. അതേ സമയം അശ്ലീല വീഡിയോയുടെ പേരിൽ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്ത പോലീസ് നടപടിയിലും ഫെഫ്ക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ നിരവധി പേരാണ് ഭാഗ്യലക്ഷ്മിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.
'ഇവരുടെ ഭര്ത്താവ് എന്നെ വിളിച്ചിരുന്നു', ഭാഗ്യലക്ഷ്മിക്കെതിരെ വീഡിയോ, ശാന്തിവിള ദിനേശിനെതിരെ കേസ്
സൈബർ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതിൽ ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്. ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്. അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ. ഇന്നലെ അവർ നടത്തിയ പ്രതികരണം നിഷ്ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണെന്നും ഫെഫ്ക ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
തീർച്ഛയായും നിയമം കൈലെടുക്കുന്ന vandalism എതിർക്കപ്പെടേണ്ടതാണ്. എന്നാൽ, സൈബർ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിൽ, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാൻ കഴിയൂ. ഭാഗ്യലക്ഷ്മിയോട് ഐക്യദാർഢ്യം. അവരെ അപമാനപ്പെടുത്തിയ ആൾക്കും അവർക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിക്കൊണ്ട്, അയാളുടേയും അവരുടേയും പ്രവർത്തികൾ ഒരേതട്ടിലാണെന്ന പോലീസിന്റെ സമീപനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഈ വിഷയം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഫെഫ്ക വ്യക്തമാക്കിയിട്ടുണ്ട്.