പനിച്ചൂടിൽ കേരളം; ചികിത്സ തേടിയെത്തുന്നത് പതിനായിരിക്കണക്കിന് ആളുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം മുപ്പതിനായിരത്തിലേറെ ആണ്. സാധാരണ പനിക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ കണക്ക് കൂടി എടുക്കുമ്പോൾ പനി ബാധിച്ചവരുടെ എണ്ണം മൂന്നിരട്ടിയാവും.
ഓരോ ദിവസവും പതിനായിൽ ഏറെ പേരാണ് പനിക്ക് ചികിത്സ തേടി ആശുപത്രിയികളിൽ എത്തുന്നത്. കഴിഞ്ഞദിവസം 11329 പേർ പനിക്ക് ചികിത്സ തേടിയെത്തി. അതേസമയം, വെള്ളിയാഴ്ച 11,231 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയെത്തിയത്. വ്യാഴാഴ്ച 11,088 പേരും പനി ബാധിച്ച് ചികിസ്തയ്ക്ക് എത്തി.

മൂന്ന് ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് 187 പേർക്കാണ്. 20 പേർക്ക് എലിപ്പനിയാണ്. സർക്കാർ ആശുപത്രിയിലെ മാത്രം രോഗികളുടെ കണക്കാണ് മുകളിൽ പറഞ്ഞത്. സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ കണക്ക് കൂടി എടുക്കുമ്പോൾ മൂന്ന് ദിവസത്തെ രോഗികളുടെ എണ്ണം ഇതിലും കൂടും. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ഓരോ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ വർഷം ഇതുവരെ 2,566 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 7 പേരാണ് മരിച്ചത്. 500 പേർക്ക് എലിപ്പനി ബാധിച്ചു. ഇതിൽ 27 പേർക്ക് മരിച്ചു. പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പനി ക്ലിനിക്കുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.
മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലർത്തണം. ഫീൽഡ്തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകർച്ചപ്പനി റിപ്പോർട്ട് ചെയ്താൽ ഉടനടി ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞിരുന്നു. ഏതെങ്കിലും തരത്തിലുള്ള ഔട്ട്‌ബ്രേക്ക് ഉണ്ടായാൽ ഉടൻതന്നെ നടപടികൾ സ്വീകരിക്കണം എന്നും ജില്ലാതല പ്രവർത്തനങ്ങൾ കൃത്യമായി സംസ്ഥാനതലത്തിൽ വിലയിരുത്തി മേൽനടപടി സ്വീകരിക്കണമെന്നും നിർദേശം നൽകി.
ആശുപത്രികളിൽ മതിയായ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ഉണ്ടായിരിക്കണമെന്നും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും മരുന്നിന്റേയും സുരക്ഷാ ഉപകരണങ്ങളുടേയും ടെസ്റ്റ് കിറ്റുകളുടേയും ലഭ്യത ഉറപ്പാക്കണമെന്നും ഡോക്‌സിസൈക്ലിൻ, ഒ.ആർ.എസ്. എന്നിവ അധികമായി കരുതണമെന്നും മന്ത്രി നിർദ്ദേശം നൽകി. മരുന്ന് സ്റ്റോക്ക് ഇടയ്ക്കിടയ്ക്ക് വിലയിരുത്തി മുൻകൂട്ടി ബന്ധപ്പെട്ടവരെ അറിയിച്ച് മരുന്ന് ലഭ്യത ഉറപ്പാക്കണംമെന്നും നിർദ്ദേശമുണ്ട്.












Click it and Unblock the Notifications