ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ
ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റാമെന്ന് നിംസ് മെഡിക്കൽ ബോർഡ് സർക്കാരിനെ അറിയിച്ചു.

തിരുവനന്തപുരം: ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരം എന്ന് നിംസ് മെഡിക്കൽ ബോർഡ് അറിയിച്ചു.
ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റാമെന്ന് നിംസ് മെഡിക്കൽ ബോർഡ് സർക്കാരിനെ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ബോർഡും നിർദേശം അംഗീകരിച്ചു. കുടുംബത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.ജർമ്മനിയിൽ നടത്തിയ ചികിത്സയുടെ തുടർ ചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് മാറ്റുന്നത്. ബെംഗളൂരുവിലെ കാൻസർ കെയർ സെന്ററിലേക്ക് അദ്ദേഹത്തെ മാറ്റുമെന്നായിരുന്നു വാർത്തകൾ പുറത്തുവന്നിരുന്നത്. ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ നിംസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഉമ്മൻ ചാണ്ടി.
ഉമ്മൻ ചാണ്ടിക്ക് ന്യൂമോണിയ കുറഞ്ഞെന്നും ആന്റിബയോട്ടിക്കിനോട് പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞദിവസം ഡോക്ടർ അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ നല്ല മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടർ പറഞ്ഞിരുന്നു. കുടുംബാംഗങ്ങളുടെ കൂടി അഭിപ്രായം കേട്ടതിന് ശേഷമെ ആശുപത്രി മാറ്റമുണ്ടാകൂ. ആശുപത്രി അധികൃതർ സർക്കാർ മെഡിക്കൽ ബോർഡ് സംഘവുമായി സംസാരിച്ചതായി ഡോക്ടർ മഞ്ജു തമ്പി പറഞ്ഞു. എയർ ആംബുലൻസിൽ ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു.
നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടി ചികിത്സയിൽ കഴിയുന്നത്. ഉമ്മൻചാണ്ടിയ്ക്ക് കേരളത്തിന് പുറത്തു വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യമെങ്കിൽ എയർലിഫ്റ്റ് ചെയ്യണം എന്നുമാണ് മകൾ അച്ചു ഉമ്മൻ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications