ആദ്യം വാട്സാപ്പ് സന്ദേശം: പിന്നീട് കോളേജിലെത്തി കാവിഷാള്‍ വിതരണം: ഹിജാബില്‍ എല്ലാം ആസൂത്രിതം
ബെംഗളൂരു: ഹിജാബ് ധരിക്കുന്ന മുസ്ലിം വിദ്യാർത്ഥികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഉഡുപ്പി എജിഎം കോളേജിലെ ഒരു വിഭാഗം വിദ്യാർത്ഥികള്‍ക്ക് പിന്തുണയും കാവി വസ്ത്രങ്ങളും നല്‍കുന്ന ഹിന്ദു ജാഗരണ്‍ വേദി പ്രവർത്തകരുടെ ദൃശ്യങ്ങള്‍ പുറത്ത്. കോളേജുകളിലെത്തി പ്രതിഷേധിക്കാന്‍ കാവി ഷാളുകളും തൊപ്പികളും വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ദി ന്യൂസ് മിനിറ്റാണ് പുറത്ത് വിട്ടിരിക്കുന്നത്.
ഫെബ്രുവരി 8 ന് എംജിഎം കോളേജിൽ കാവി വസ്ത്രം ധരിച്ച 100-ലധികം വരുന്ന വിദ്യാർത്ഥികളും ഒരു കൂട്ടം മുസ്ലീം പെൺകുട്ടികളും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. ഹിജാബിനെതിരെ പ്രതിഷേധിക്കാന്‍ വിദ്യാർത്ഥികള്‍ക്ക് വലിയ തോതിലുള്ള സഹായങ്ങള്‍ ഹിന്ദു ജാഗരണ്‍ വേദിക നല്‍കുന്നുണ്ടെന്നാണ് ദി ന്യൂസ് മിനുറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ചൊവ്വാഴ്ചത്തെ പ്രതിഷേധത്തിന് മുന്‍പായി വിദ്യാർത്ഥികള്‍ക്കിടയില്‍ പ്രചരിച്ച ഒരു വാട്സാപ്പ് സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. "എംജിഎം കോളേജിൽ പോലും ഈ ഹിജാബ് പ്രശ്നം ഉണ്ടെന്ന് ഞങ്ങൾക്കറിയാം. നമ്മുടെ കോളേജിൽ ഈ അധ്യയന വർഷത്തിനുള്ളിൽ ഈ ഹിജാബ് പ്രശ്നം അവസാനിപ്പിക്കേണ്ടതുണ്ട്. ഏകീകൃതത സംരക്ഷിക്കാൻ നാമെല്ലാവരും പോരാടേണ്ടത് അത്യാവശ്യമാണ്. അതിനാൽ, എല്ലാ വിദ്യാർത്ഥികളും തിങ്കളാഴ്ച നിർബന്ധമായും കാവി ഷാളുകൾ കൊണ്ടുവരണം. അത് തോളിൽ അണിയാൻ സംഘാടകർ നിർദ്ദേശങ്ങൾ അയയ്‌ക്കുന്നത് വരെ ഷാള്‍ ബാഗിൽ സൂക്ഷിക്കണം,ജയ് ശ്രീ റാം. " -വിദ്യാർത്ഥികള്‍ക്കിടയില്‍ പ്രചരിച്ച സന്ദേശത്തില്‍ പറയുന്നു.
തെന്നിന്ത്യ കീഴടക്കിയ മലയാളി പെണ്‍ക്കൊടി: നിത്യ മേനോന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

എന്നാല്‍ എവിടുന്നാണ് ഇത്തരമൊരു സംഭാഷണം വന്നതെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കോളേജിന് പുറത്ത് നിന്നുള്ള ആളുകളാണ് ഈ സന്ദേശം പ്രചരിപ്പിച്ചത്. സന്ദേശങ്ങൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും, പ്രത്യേകിച്ച് ഒന്നാം വർഷ വിദ്യാർത്ഥികൾക്കിടയിലാണ് പ്രചരിപ്പിച്ചതെന്നും കോളേജിലെ ചില സ്രോതസ്സുകളെ ഉദ്ധരിച്ച് ടിഎന്‍എം റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച രാവിലെ കോളേജിൽ കാവി ഷാൾ ധരിച്ച് വിദ്യാർത്ഥികളെ അണിനിരത്തുന്നതിൽ ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ വേദികെയാ നീക്കങ്ങള്‍ നടത്തിയതെന്ന് പ്രതിഷേധത്തിന്റെ വീഡിയോകൾ വിശകലനം ചെയ്തതില്‍ നിന്നും കോളേജിലെ വിദ്യാർത്ഥികളുടെ സംസാരത്തില്‍ നിന്നും വ്യക്തമാണ്.

തിങ്കളാഴ്ചയും വിദ്യാർത്ഥികളോട് കാവി ഷാൾ ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് പ്രതിഷേധങ്ങളൊന്നും ഉണ്ടായിരുന്നില്ല, എന്നാല്‍ ചൊവ്വാഴ്ച രാവിലെ കാവി വസ്ത്രം ധരിച്ച വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച പെൺകുട്ടികളുമായി ഏറ്റുമുട്ടുകയായിരുന്നു. എംജിഎം കോളജിൽ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ബിജെപി നേതാവ് യശ്പാൽ സുവർണയും എത്തിയിരുന്നു. മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കിടയിൽ അദ്ദേഹം നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ എംജിഎം കോളജ് അധികൃതർ സംഘർഷത്തെ തുടർന്ന് കോളേജ് അടച്ചു. ഇതിന് ശേഷം കോളേജിന് സമീപത്ത് തന്നേയുള്ള അജ്ജമ്മ കഫേയിൽ കാത്തുനിന്ന ഹിന്ദു ജാഗരണ വേദികെ അംഗങ്ങൾക്ക് വിദ്യാർത്ഥികള്‍ക്ക് രാവിലെ നല്‍കിയ കാവി വസ്ത്രങ്ങള്‍ തിരികെ നല്‍കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹിന്ദു ജാഗരണ വേദികെ ഡിവിഷണൽ സെക്രട്ടറി പ്രകാശ് കുക്കെഹള്ളിയും അജ്ജമ്മ കഫേയിൽ ആ സമയത്ത് എത്തിയരുന്നു. ഹിജാബ് വിഷയത്തിൽ ഉഡുപ്പിയിലെ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും ഐക്യം തകർക്കാനും വർഗീയ സംഘടനകൾ ശ്രമിക്കുന്നു, ഞങ്ങൾ അതിനെ എതിർക്കുന്നുവെന്നായിരുന്നു പ്രകാശ് പ്രകാശ് കുക്കെഹള്ളിയുടെ പ്രതികരണം.

ഉഡുപ്പിയിൽ ഹിജാബ് ധരിച്ച് പ്രതിഷേധിക്കുന്ന മുസ്ലീം പെൺകുട്ടികളെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) പിന്തുണയ്ക്കുന്ന ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണ് അണിനിരത്തിയതെന്ന് ഉഡുപ്പിയിലെ ബി ജെ പിയും ഹിന്ദു ജാഗരണ് വേദികെ പോലുള്ള ഹിന്ദുത്വ ഗ്രൂപ്പുകളും ആവർത്തിച്ച് ആരോപിക്കുന്നത്. അതേസമയം ഉഡുപ്പിയിലെ വിമൻസ് ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതിനെ തുടർന്നാണ് പെൺകുട്ടികളുടെ വ്യക്തിഗത അവകാശങ്ങളെ പിന്തുണയ്ക്കാൻ തുടങ്ങിയതെന്ന് സിഎഫ്ഐ പ്രതികരിക്കുന്നത്.












Click it and Unblock the Notifications