ഇന്ധന വില വർധന; സഖാക്കളുടെ പ്രചരണം ബിജെപിയെ വെള്ള പൂശാനെന്ന് പദ്മജ വേണുഗോപാൽ
തിരുവനന്തപുരം; എണ്ണ കമ്പനികൾക്ക് വില നിർണയ അവകാശം കോൺഗ്രസ്സ് സർക്കാർ നൽകിയത് കൊണ്ടാണ് ഇപ്പോഴത്തെ ഭീമമായ ഇന്ധന വില കൂടുതൽ എന്ന സഖാക്കളുടെ പ്രചരണം ബി.ജെ.പിയെ വെള്ള പൂശാനാണെന്ന് കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില വ്യതിയാനം തുടർച്ചയായി ഉണ്ടായിരുന്ന സന്ദർഭത്തിൽ ക്രൂഡ് വില കൂടുന്നത് അനുസരിച്ച് വില കൂട്ടാനും, കുറയുന്നത് അനുസരിച്ച് വില കുറയ്ക്കാനും ഉള്ള അവകാശം ആണ് എണ്ണക്കമ്പനികൾക്കു അന്നത്തെ യു.പി.എ സർക്കാർ നൽകിയത്, കേന്ദ്ര സർക്കാരിന് അക്കാര്യത്തിൽ മേൽനോട്ട അവകാശവും ഉണ്ടായിരുന്നു.ക്രൂഡ് ഓയിൽ വില ഭീമായി കുറഞ്ഞപ്പോൾ ജനത്തിന് വില കുറച്ച് നൽകാതെ അമിത നികുതി ഏർപ്പെടുത്തിയതിന്റെ ഫലം ആണ് ഇന്ന് ജനം അനുഭവിക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പദ്മജ പറഞ്ഞു. അവരുടെ വാക്കുകളിലേക്ക്

കോൺഗ്രസ്സ് നയിച്ച യു.പി.എ സർക്കാർ രാജ്യത്ത് ഭരണം നടത്തിയപ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 145 ഡോളർ ഉണ്ടായിരുന്നപ്പോഴും ഇന്ത്യയിൽ പെട്രോൾ വില 75 രൂപയും ഡീസൽ വില 63 രൂപയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില 40 ശതമാനം കുറഞ്ഞു നിൽക്കുമ്പോൾ പെട്രോൾ വില ഇന്ത്യയിൽ 111.
എണ്ണ കമ്പനികൾക്ക് വില നിർണയ അവകാശം കോൺഗ്രസ്സ് സർക്കാർ നൽകിയത് കൊണ്ടാണ് ഇപ്പോഴത്തെ ഭീമമായ ഇന്ധന വില കൂടുതൽ എന്ന സഖാക്കളുടെ പ്രചരണം ബി.ജെ.പിയെ വെള്ള പൂശാൻ ആണ്. ക്രൂഡ് ഓയിൽ വില ഭീമമായി കുറഞ്ഞു 30 ഡോളറിൽ വന്നപ്പോൾ വിലകുറയ്ക്കുന്നതിന് പകരം കേന്ദ്ര സർക്കാർ അമിത എക്സൈസ് ഡ്യൂട്ടി ചുമത്തി വില കുറക്കാതെ അതിബുദ്ധി പ്രയോഗിച്ചു. പിന്നീട് ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ കൂടിയപ്പോഴും ഈ നികുതി കേന്ദ്രം കുറച്ചില്ല. വില കൂടുമ്പോൾ അധികമായി ലഭിക്കുന്ന നികുതി വേണ്ടെന്നു വെയ്ക്കാൻ കേരള സർക്കാരും തയ്യാറല്ല.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില വ്യതിയാനം തുടർച്ചയായി ഉണ്ടായിരുന്ന സന്ദർഭത്തിൽ ക്രൂഡ് വില കൂടുന്നത് അനുസരിച്ച് വില കൂട്ടാനും, കുറയുന്നത് അനുസരിച്ച് വില കുറയ്ക്കാനും ഉള്ള അവകാശം ആണ് എണ്ണക്കമ്പനികൾക്കു അന്നത്തെ യു.പി.എ സർക്കാർ നൽകിയത്, കേന്ദ്ര സർക്കാരിന് അക്കാര്യത്തിൽ മേൽനോട്ട അവകാശവും ഉണ്ടായിരുന്നു.
കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോൾ പെട്രോളിന് 9.50 പൈസ ആയിരുന്ന എക്സൈസ് ഡ്യൂട്ടി ഇന്ന് 34 രൂപയോളം ആയിരിക്കുന്നു. ഡീസലിന് 3.56 പൈസ ആയിരുന്നത് ഇന്ന് 33 രൂപയോളം ആക്കിയിരിക്കുന്നു. സംസ്ഥാന സർക്കാരിനും തുല്യമായി നികുതി ലഭിക്കുന്നു.ചുരുക്കി പറഞ്ഞാൽ ക്രൂഡ് ഓയിൽ വില ഭീമായി കുറഞ്ഞപ്പോൾ ജനത്തിന് വില കുറച്ച് നൽകാതെ അമിത നികുതി ഏർപ്പെടുത്തിയതിന്റെ ഫലം ആണ് ഇന്ന് ജനം അനുഭവിക്കുന്നത്, പദ്മജ കുറിപ്പിൽ പറഞ്ഞു.
അതിനിടെ തുടർച്ചയായ ഏഴാം ദിവസവും രാജ്യത്ത് ഇന്ധന വർധിച്ചിരിക്കുകയാണ്. 35 പൈസയാണ് വർധിച്ചത്. ഒരു മാസത്തിനിടെ പെട്രോളിന് എട്ട് രൂപയാണ് വർഝിച്ചത്. അതേസമയം ഇന്ധന വില വർധനവിനെ ചൊല്ലി ഇന്ന് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പ് കോർച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാന്‍ തയാറാകുന്നില്ല എന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഇന്ധന നികുതി കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.












Click it and Unblock the Notifications