കേരളത്തിലെ മികച്ച സര്‍ക്കാര്‍ വിഎസിന്റേത്, പിണറായിയുടേത് അതിന്റെ തുടര്‍ച്ച; ജി സുധാകരന്‍ വീണ്ടും കളത്തില്‍
ആലപ്പുഴ: കേരള ചരിത്രത്തിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ളതായിരുന്നു എന്ന് മുതിര്‍ന്ന സി പി ഐ എം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. സി പി ഐ എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെയുള്ള കള്ള പ്രചാരവേല അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പി പി ചിത്തരഞ്ജന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാഹന ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.
പിണറായി വിജയന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന് അടിത്തറയിട്ടത് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു എന്നും ജി സുധാകരന്‍ അവകാശപ്പെട്ടു. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള 2006-2011 കാലയളവിലെ സര്‍ക്കാരിലും 2015-2021 കാലത്തെ പിണറായി വിജയന്‍ സര്‍ക്കാരിലും ജി സുധാകരന്‍ അംഗമായിരുന്നു.
ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം...പോണം; കിടിലന്‍ ചിത്രങ്ങളുമായി മിയ

'2006 -11 ല്‍ വി എസ് സര്‍ക്കാര്‍ വന്നു. കേരളം കണ്ട ഏറ്റവും നല്ല സര്‍ക്കാരായിരുന്നു അത്. 2016 ലെ പിണറായി സര്‍ക്കാരിന് വാസ്തവത്തില്‍ അടിത്തറയിട്ടത് 2006-2011 ലെ വി എസ് സര്‍ക്കാരാണ്,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നന്നായി പ്രവര്‍ത്തിച്ചാല്‍ മൂന്നാം ടേം ജനങ്ങള്‍ വിളിച്ചു തരും എന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കേണ്ട ആവശ്യമില്ല എന്നും ജി സുധാകരന്‍ വ്യക്തമാക്കി.

അതേസമയം ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതി നടപ്പാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ ഏത് സര്‍ക്കാര്‍ വന്നാലും ജലസേചന വകുപ്പില്‍ അഴിമതിയാണ് എന്നും ഇപ്പോഴും അഴിമതി അഭംഗുരം തുടരുന്നുണ്ട് എന്നും ജി. സുധാകരന്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. രജിസ്‌ട്രേഷന്‍ വകുപ്പില്‍ പൊതുമരാമത്ത് വകുപ്പിനേക്കാള്‍ അഴിമതിയുണ്ടായിരുന്നു എന്നും താന്‍ മന്ത്രിയായിരുന്നപ്പോള്‍ അഴിമതി അവസാനിപ്പിക്കാനായി എന്നും അദ്ദേഹം അവകാശപ്പെട്ടു.

രജിസ്‌ട്രേഷന്‍, പൊതുമരാമത്ത് വകുപ്പുകളില്‍ അഴിമതിയുടെ കൂത്തരങ്ങായിരുന്നു. രജിസ്‌ട്രേഷന്‍ വകുപ്പില്‍ പ്യൂണിന് മുതല്‍ കൈക്കൂലി നല്‍കണമായിരുന്നു എന്നും ജി സുധാകരന്‍ വിശദീകരിച്ചു. താന്‍ മന്ത്രിയായിരുന്നപ്പോള്‍ അതെല്ലാം മാറ്റി എന്നും കക്ഷികള്‍ക്ക് ഇ പേയ്‌മെന്റായി പണം അടയ്ക്കാന്‍ സംവിധാനം ഒരുക്കി എന്നും ആയിരുന്നു ജി സുധാകരന്‍ പറഞ്ഞത്.

സ്വര്‍ണക്കടത്തിനെപ്പറ്റി രാജ്യാന്തര അന്വേഷണമാണ് വേണ്ടത് എന്നും ഇ ഡി അന്വേഷിച്ചിട്ട് കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്യായമായി ഒന്നും ചെയ്യില്ല എന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണം ഉന്നയിക്കുന്നു എന്നതല്ലാതെ വസ്തുനിഷ്ഠമായ തെളിവു നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് പിന്നിലെ സി പി ഐ എം സംസ്ഥാന സമിതിയില്‍ നിന്ന് ജി സുധാകരന്‍ ഒഴിവായിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി. സുധാകരന്‍ നേതൃത്വത്തിന് കത്ത് നല്‍കുകയായിരുന്നു. മാത്രമല്ല 75 വയസ്സ് പിന്നിട്ട സുധാകരനെ പ്രായപരിധി കണക്കിലെടുത്ത് ഒഴിവാക്കുമെന്ന സൂചനയും ഉണ്ടായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ നേതൃത്വവുമായി അത്ര സുഖത്തിലല്ല ജി സുധാകരന്‍. ജി. സുധാകരനെ പാര്‍ട്ടി പരസ്യമായി ശാസിച്ചത് സംഘടന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ നേതൃപരമായ പങ്കുവഹിച്ചില്ല എന്നും സുധാകരന്റെ പ്രവര്‍ത്തന പാരമ്പര്യവും നല്‍കിയ സേവനവും കണക്കിലെടുത്ത് പാര്‍ട്ടി അദ്ദേഹത്തെ തിരുത്തുകയായിരുന്നും എന്നും സംഘടനാ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.












Click it and Unblock the Notifications