തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്ന സംഭവം; യുവാവിനേയും 16കാരിയേയും കണ്ടെത്തി
തൃശ്ശൂർ; റെയിൽവേ സ്റ്റേഷനിൽ ബിയർ കുപ്പി പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനേയും ഇയാൾ തട്ടിക്കൊണ്ട് പോയ പെൺകുട്ടിയേയും കണ്ടെത്തി. ശനിയാഴ്ച രാവിലെ തൃശ്ശൂര്‍ പുതുക്കാടുനിന്നാണ് ഛത്തീസ്ഗഢ് സ്വദേശികളായ ദീപക് കുമാറി(20)നെയും 16-കാരിയെയും പോലീസ് കണ്ടെത്തിയത്. ആമ്പല്ലൂരിൽ വെച്ചാണ് ഇരുവരും കസ്റ്റഡിയിലായത്.
വെള്ളിയാഴ്ചയായിരുന്നു യുവാവ് പെൺകുട്ടിയുമായി കടന്നത്. റെയിൽവേസ്റ്റേഷനിലെ ചൈൽഡ് ലൈൻ പ്രവർത്തകരെ ബിയർ കുപ്പി പൊട്ടിച്ച് ഭീഷണിപ്പെടുത്തി ആക്രമിച്ചതിന് ശേഷം പെൺകുട്ടിയുമായി രക്ഷപ്പെടുകയായിരുന്നു. 24 മണിക്കൂർ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.ദേശീയ പാതയോരത്ത് കൂടി നടന്ന് പോയ ഇരുവരേയും ഹോം ഗാർഡ് തിരിച്ചറിയുകയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് എത്തി ഇരുവരേയും പുതുക്കാട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വ്യാഴാഴ്ച രാത്രിയായിരുന്നു 16 കാരിയുമായി യുവാവ് തൃശ്ശൂർ റെയിൽവേസ്റ്റേഷനിൽ എത്തിയത്. ന്യൂഡല്‍ഹി-കേരള എക്സ്പ്രസിലാണ് ഛത്തീസ്ഗഢ് സ്വദേശികളായ ഇരുവരും വന്നത്. പുലർച്ച റെയിൽവേ സ്റ്റേഷനിൽ ഇരുവരേയും കണ്ടതോടെ റെയിൽവേ പോലീസ് ചൈൽഡ് ലൈൻ ഓഫിലേക്ക് വിളിച്ച് വരുത്തി വിശദാംശങ്ങൾ തേടി. ഇതിനിടയിൽ യുവാവ് തിരിച്ചറിയൽ രേഖ കാണിച്ചു. എന്നാൽ പെൺകുട്ടിയുടെ കൈയ്യിൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല.
ഇതോടെ പെൺകുട്ടിയുടെ വീട്ടുകാരെ ചൈൽഡ് ലൈൻ പ്രവർത്തകർ ബന്ധപ്പെട്ടു. പെൺകുട്ടി 10 ക്ലാസിൽ പഠിക്കുകയാണെന്നും അഞ്ച് ദിവസം മുന്‍പ് യുവാവ് പെൺകുട്ടിയുമായി നാട് വിടുകയായിരുന്നുവെന്നും വീട്ടുകാർ അറിയിച്ചു. ഫേസ്ബുക്കിലൂടെ ഏഴ് മാസം മുൻപ് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാണെന്നും വീട്ടുകാർ ഈ ബന്ധം എതിർത്തതോടെയാണ് നാടുവിട്ടതെന്നും കുടുംബം പറഞ്ഞു. തങ്ങൾ വരുന്നത് വരെ കുട്ടിയെ സംരക്ഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനിടയിൽ യുവാവ് മുങ്ങി. പിന്നീട് വെള്ളിയാഴ്ച രാവിലെയോടെ പെൺകുട്ടിയെ തേടിയെത്തിയ യുവാവ് ചൈൽഡ് ലൈൻ ഓഫീസിൽ വെച്ച് ബിയർ കുപ്പി പൊട്ടിച്ച് ഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെ ചൈൽഡ് ലൈൻ പ്രവർത്തകയെ ആക്രമിച്ച് പെൺകുട്ടിയുമായി കടന്നു. സ്റ്റേഷനിലെ ബഹളം കേട്ട് ചുമട്ടുതൊഴിലാളികൾ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ കഴുത്തിൽ കുപ്പിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications