സ്വർണം വാങ്ങണമെങ്കില്‍ ഇപ്പോള്‍ വാങ്ങണം: ഇല്ലെങ്കില്‍.. നവംബറില്‍ വരാന്‍ പോകുന്നത് വന്‍ കുതിപ്പ്
തിരുവനന്തപുരം: മാസത്തിലെ ആദ്യ ദിനങ്ങളിലെ വിലക്കുറവിന് ശേഷം ഞെട്ടിപ്പിച്ച വർധനവാണ് സ്വർണ വിലയിലുണ്ടായിരിക്കൊണ്ടിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇന്നലെ മാത്രമാണ് സ്വർണ വിലയില്‍ അല്‍പമെങ്കിലും ആശ്വാസം നല്‍കുന്ന ഇടിവുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ഒരു പവന്‍ സ്വർണത്തിന് 240 രൂപ കുറഞ്ഞു. ഇതോടെ ഇന്നലെ വിപണിയില്‍ ഒരു പവന്‍ സ്വർണത്തിന്റെ നിരക്ക് 44080 ആയി കുറഞ്ഞു. ഗ്രാമിന് 5510 രൂപയുമാണ് നിരക്ക്.
ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും വരും ദിവസങ്ങളില്‍ സ്വർണത്തിന് വലിയ വർധനവ് രേഖപ്പെടുത്തും എന്ന് തന്നെയാണ് ഈ മേഖലയിലെ വിദഗ്ധർ വ്യക്തമാക്കുന്നത്. നവംബർ പകുതിയോടെ സ്വർണവില ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്നാണ് അനുമാനം. 22 ഗ്രാം സ്വർണത്തിന്റെ വില നിലവിലെ വിലയില്‍ നിന്നും ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 ത്തിലേക്ക് എത്തുകയും ചെയ്തേക്കും. അന്താരാഷ്ട്ര വിപണിയില്‍ വില ഉടന്‍ തന്നെ ട്രോയ് ഔണ്‍സിന് 2000 ഡോളറിലേക്ക് എത്താനും സാധ്യതയുണ്ട്.

ഗ്രാമിന് ഏകദേശം 60 രൂപയുടെ വർധനവാണ് പ്രതീക്ഷിക്കുന്നത്. അതായത് സ്വർണവിലയില്‍ അടുത്ത മാസത്തോടെ ഏകദേശം 3.3 ശതമാനത്തിന്റെ വളർച്ചയുണ്ടാകം. സ്വർണത്തിന് സമാനമായ രീതിയില്‍ വെള്ളി വിലയും കുതിച്ചുയരും. വെള്ളി വില ഏകദേശം 5,000 രൂപ ഉയർന്ന് ദീപാവലിയാകുമ്പോൾ കിലോഗ്രാമിന് 75,000 രൂപയിൽ എത്തുമെന്നും മുന്നറിയിപ്പുണ്ട്.
നിക്ഷേപമെന്ന നിലയില്‍ സ്വർണം വാങ്ങുന്നതിന് (ബുള്ളിയന്‍) അനുകൂലമായ സാഹചര്യമാണ് ആഗോള തലത്തിലും ആഭ്യന്തര വിപണിയിലും നിലനില്‍ക്കുന്നത്. ഇസ്രായേല്‍ - ഹമാസ് യുദ്ധം, യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള പ്രതികൂലാവസ്ഥ, സെൻട്രൽ ബാങ്കുകളുടെ ആവശ്യകത, ഫിസിക്കൽ ഡിമാൻഡ് വർധന തുടങ്ങിയ വിവിധ കാരണങ്ങള്‍ നിലവില്‍ സ്വർണത്തിന്റെ ഡിമാന്റും വിലയും വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
ഇന്ത്യയില്‍ ദീപാവലി വരാനിരിക്കുന്നതും സ്വർണത്തിന്റെ ഡിമാന്റ് വർധിപ്പിക്കും. ദീപാവലിക്ക് സ്വർണ 10 ഗ്രാമിന് 61,000 - 61,500 രൂപക്കിടയിലും വെള്ളി വില 75,000 - 76,000 രൂപയിലും എത്തിയേക്കുമെന്നുമാണ് കെഡിയ അഡ്വൈസറി ഡയറക്ടർ അജയ് കേഡിയ നിരീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ ദീപാവലിക്ക് ശേഷം സ്വർണ വിലയില്‍ 17 ശതമാനത്തിന്റെ വർധനവായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
അതേസമയം, കഴിഞ്ഞ മാസത്തിലെ അവസാന ദിനങ്ങളുടെ തുടർച്ചയായി ഒക്ടോബറിന്റെ ആദ്യ ദിനങ്ങളിലും സ്വർണ വിലയില്‍ വലിയ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ഇതോടെ ആറുമാസത്തിനിടയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വില എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒക്ടോബർ ആറിന് ശേഷം തുടർച്ചയായി വില ഉയരുകയായിരുന്നു.












Click it and Unblock the Notifications