Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങിവെക്കണോ? വില കുതിക്കുന്നത് ഒരു ലക്ഷത്തിലേക്ക്? വിറ്റാല്‍ ലാഭം വേണമെങ്കില്‍ ഇങ്ങനെ ചെയ്യണം

സ്വര്‍ണ വില കഴിഞ്ഞ കുറെ നാളുകളായി കൈയെത്തി പിടിക്കാന്‍ സാധിക്കാത്ത ഉയരത്തിലേക്ക് പറക്കുകയാണ്. കൊവിഡിന് ശേഷം സ്വര്‍ണ വില മുകളിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍ 2024 ല്‍ ആണ് ക്രമാതീതമായി സ്വര്‍ണ വില ഉയരാന്‍ തുടങ്ങിയത്. അമേരിക്കന്‍ പ്രസിഡന്റായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വരവ് സ്വര്‍ണ വിലയെ കൂടുതല്‍ ഉത്തേജിപ്പിക്കുകയും ചെയ്തു.

ട്രംപ് അധികാരമേറ്റത് മുതല്‍ വിദേശ നയത്തില്‍ അടിമുടി മാറ്റം വരുത്തിയിരുന്നു. ഇത് സ്വര്‍ണ വിലയെ കാര്യമായി തന്നെ സ്വാധീനിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് ഭരണം ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയില്‍ അന്നേ ദിവസം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് 91000 എന്ന സര്‍വകാല റെക്കോഡിലെത്തി. ഇതോടെ അധികം വൈകാതെ മഞ്ഞ ലോഹം ഒരു ലക്ഷം രൂപയില്‍ എത്തിയേക്കാം എന്ന പ്രതീതിയും സൃഷ്ടിച്ചു.

Gold Rate

സ്വര്‍ണ വില കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 10 ഗ്രാമിന് 11983 രൂപ അഥവാ 7% വര്‍ധിച്ചാണ് 91,115 രൂപയില്‍ എത്തിയത്. മാര്‍ച്ച് 2 ന് രേഖപ്പെടുത്തിയത് പത്ത് ഗ്രാമിന് 85,320 രൂപയായിരുന്നു എന്ന് ഇതിനോട് കൂട്ടിവായിക്കണം. ആഗോള വിപണിയില്‍, ഏപ്രില്‍ 2 ന് സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 3,132.53 ഡോളറിനു മുകളില്‍ ഉയര്‍ന്നു. നേരത്തെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 3,148.88 ഡോളറിലേക്കും ആഗോള സ്വര്‍ണ വില എത്തിയിരുന്നു.

യു എസ് താരിഫുകളും സാമ്പത്തിക പ്രത്യാഘാതങ്ങളും സംബന്ധിച്ച ആശങ്കകള്‍ ആണ് ആഗോള വിപണിയില്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചത്. യു എസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 0.4% ഉയര്‍ന്ന് 3,164.20 ഡോളറിലെത്തി. ഇന്ത്യയിലേക്ക് മടങ്ങി വന്നാല്‍ നിലവില്‍ സ്വര്‍ണം ഒരു ലക്ഷം രൂപയിലെത്താന്‍ വെറും 9000 രൂപ - 10000 രൂപ മാത്രം അകലെയാണ്. അവിടെ എത്താന്‍ നിലവിലെ നിലവാരത്തില്‍ നിന്ന് ഏകദേശം 10% വര്‍ധനവ് ആവശ്യമാണ്.

ശക്തമായ സെന്‍ട്രല്‍ ബാങ്ക് വാങ്ങലുകളും ട്രംപിന്റെ താരിഫ് പദ്ധതികള്‍ മൂലമുണ്ടാകുന്ന ഭൗമരാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വവും സ്വര്‍ണത്തെ പിന്തുണയ്ക്കുന്നുണ്ട് എന്നാണ് സ്‌പ്രോട്ട് അസറ്റ് മാനേജ്മെന്റിന്റെ സീനിയര്‍ പോര്‍ട്ട്ഫോളിയോ മാനേജര്‍ റയാന്‍ മക്കിന്റയര്‍ ദി ഫീഡിനോട് പറഞ്ഞത്. ഫെഡ് ഈ വര്‍ഷം രണ്ട് തവണ നിരക്ക് കുറയ്ക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.

അതിനാല്‍ 2025 ല്‍ സ്വര്‍ണം ഒരു ലക്ഷം രൂപയിലെത്താനുള്ള സാധ്യത കൂടുതലാണെന്ന് കാമ ജ്വല്ലറിയുടെ എംഡി കോളിന്‍ ഷാ ദി ഹിന്ദു ബിസിനസ്ലൈനിനോട് പറഞ്ഞു. മാത്രമല്ല, സുരക്ഷിതമായ ആസ്തി വിഭാഗമായി കണക്കാക്കപ്പെടുന്നതിനാല്‍ സാമ്പത്തിക അനിശ്ചിതത്വത്തിന്റെ സമയത്ത് സ്വര്‍ണത്തിന്റെ ആവശ്യകത ഉയരുകയും ഫണ്ട് ഒഴുക്ക് വര്‍ധിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സ്വര്‍ണ വില എത്രത്തോളം ഉയരുമെന്നതിന് പരിധി ഇല്ല എന്നാണ് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഡയറക്ടറും കമ്മോഡിറ്റീസ് മേധാവിയുമായ കിഷോര്‍ നാര്‍നെ പറയുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,000 ഡോളര്‍ മുതല്‍ - 4,500 ഡോളര്‍ വരെ എളുപ്പത്തില്‍ സ്വര്‍ണ വില എത്തിയേക്കാം എന്നും കിഷോര്‍ നാര്‍നെ കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ എത്ര സംഖ്യ നിശ്ചയിച്ചാലും അതിലേക്ക് ഒടുവില്‍ എത്തും എന്നതാണ് സ്വര്‍ണ വിലയുടെ പ്രത്യേകത എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സ്വര്‍ണ വിലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കുതിപ്പ് പുതിയൊരു ഉയര്‍ച്ചയുടെ തുടക്കമല്ല മറിച്ച് നേരത്തെ ഉള്ളതിന്റെ ഒരു തുടര്‍ച്ച മാത്രമാണെന്നാണ് അബാന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സി ഇ ഒ ചിന്തന്‍ മേത്ത പറയുന്നത്.

'ഇത് ഒരു പുതിയ വില വര്‍ധനവിന്റെ തുടക്കമല്ല. 2025 ല്‍ വില ഒരു ലക്ഷം രൂപയിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. മിക്ക ബുള്ളിഷ് ഘടകങ്ങളും ഇതിനകം വിലയെ സ്വാധീനിച്ചിട്ടുണ്ട്. ഈ ഘടകങ്ങള്‍ പ്രധാനമായും കണക്കിലെടുക്കുമ്പോള്‍ സ്വര്‍ണത്തെ ഒരു ലക്ഷം രൂപയ്ക്ക് അപ്പുറത്തേക്ക് തള്ളിവിടാന്‍ ആവശ്യമായ പുതിയ ഉത്തേജകങ്ങള്‍ ഉണ്ടാകണമെന്നില്ല,' മേത്ത പറഞ്ഞു.

യുഎസ് താരിഫ് ഇന്ത്യയിലെ സ്വര്‍ണ്ണാഭരണ വ്യവസായത്തെ എങ്ങനെ ബാധിക്കും?

2024 സാമ്പത്തിക വര്‍ഷത്തിലെ കണക്ക് അനുസരിച്ച് സ്വര്‍ണാഭരണ വിഭാഗത്തില്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 30% യു എസില്‍ നിന്നാണ്. സ്വര്‍ണ ആഭരണ ഇറക്കുമതിക്കുള്ള ഇന്ത്യയുടെ താരിഫ് (20%) യുഎസ് ഇറക്കുമതി താരിഫുകളേക്കാള്‍ (5.57%) വളരെ കൂടുതലാണ്. കട്ട് ചെയ്ത് മിനുക്കിയ വജ്രങ്ങള്‍ക്ക് യു എസ് താരിഫ് ചുമത്തുന്നില്ലെങ്കിലും ഇന്ത്യ 5% ഇറക്കുമതി താരിഫ് ചുമത്തുന്നുണ്ട് എന്നാണ് ഹിന്ദു ബിസിനസ്ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Take a Poll

കേന്ദ്ര ബാങ്കുകള്‍ സ്ഥിരമായി സ്വര്‍ണം വാങ്ങുന്നത് മഞ്ഞ ലോഹത്തിന്റെ വിലയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ രൂപയുടെ ദുര്‍ബലത ആഭ്യന്തര സ്വര്‍ണ വില കുതിച്ചുയരുന്നതിനുള്ള പ്രധാന ഘടകങ്ങളില്‍ ഒന്നാണ് എന്നും വിദഗ്ധര്‍ വ്യക്തമാക്കി. കൂടാതെ, കറന്‍സിയുടെ മൂല്യം ഇനിയും കുറയുന്നത് സ്വര്‍ണ വില ഒരു ലക്ഷം രൂപയിലെത്താന്‍ സഹായിക്കും.

സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കണോ?

ഒന്നാം പാദത്തില്‍ സ്വര്‍ണം 18.64%- ത്തിലധികം വരുമാനം നല്‍കി. 1986 ലെ മൂന്നാം പാദത്തിന് ശേഷമുള്ള രണ്ടാമത്തെ മികച്ച പാദമായി ഇത് മാറി. 2024-25 ല്‍, വരുമാനം 39.73% ആണ്. ഈ ആക്കം കണക്കിലെടുക്കുമ്പോള്‍ 2025 ലെ ശേഷിക്കുന്ന മൂന്ന് പാദങ്ങളില്‍ 10 ശതമാനം മുതല്‍ 12 ശതമാനം വരെ അധിക നേട്ടം (1,00,000 രൂപ) തള്ളിക്കളയാനാവില്ല എന്ന് മേത്ത ഇക്വിറ്റീസ് ലിമിറ്റഡിലെ കമ്മോഡിറ്റീസ് വൈസ് പ്രസിഡന്റ് രാഹുല്‍ കലാന്‍ത്രി പറഞ്ഞു.

ആഗോള സാമ്പത്തിക അനിശ്ചിതത്വം, പണപ്പെരുപ്പം, കേന്ദ്ര ബാങ്ക് നയങ്ങള്‍, ഭൗമരാഷ്ട്രീയ അപകടസാധ്യതകള്‍, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയാല്‍ സ്വര്‍ണം ദിനംപ്രതി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നത് തുടരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണപ്പെരുപ്പത്തിനെതിരെ സംരക്ഷണം നല്‍കാന്‍ നിക്ഷേപകര്‍ ഇപ്പോള്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നത് പരിഗണിക്കണം എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അത്തരം കാലഘട്ടങ്ങളില്‍ വില നിലനിര്‍ത്തുന്നതിലൂടെയും ഇടയ്ക്കിടെ ഉയരുന്നതിലൂടെയും പണപ്പെരുപ്പത്തിന്റെ പ്രതികൂല ഫലങ്ങളെ നേരിടാന്‍ സ്വര്‍ണം നിക്ഷേപകരെ സഹായിക്കും. സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ ദീര്‍ഘകാല സമീപനം സ്വീകരിക്കണം. നിക്ഷേപകര്‍ അവരുടെ പോര്‍ട്ട്‌ഫോളിയോയുടെ 5 ശതമാനം മുതല്‍ 20 ശതമാനം വരെ സ്വര്‍ണത്തിലും സ്വര്‍ണവുമായി ബന്ധപ്പെട്ട ആസ്തികളിലും നിലനിര്‍ത്തുന്നതാണ് നല്ലത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഓഹരി വിപണിയിലെ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ മറ്റ് പല ആസ്തികളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷവും 2024 ലും സ്വര്‍ണം പ്രത്യേകിച്ചും ശക്തമാണ്. മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഇടറുമ്പോള്‍ നിക്ഷേപിക്കാന്‍ ഏറ്റവും വിലപ്പെട്ട ആസ്തിയായി സ്വര്‍ണം മാറുന്നതും അതിനാലാണ്. എന്നാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് എല്ലായ്‌പ്പോഴും അര്‍ത്ഥവത്തായേക്കില്ല.

കാരണം സമയവും സ്വര്‍ണത്തെ പിന്തുണയ്ക്കുന്ന കാരണങ്ങളും പരിഗണിക്കേണ്ടതുണ്ട്. എന്നിരുന്നാലും, 2025 ഏപ്രിലിലെ സാമ്പത്തിക ഭൂപ്രകൃതി സവിശേഷമായ ഒന്നാണ്. ഇത് സ്വര്‍ണ്ണത്തെ വ്യക്തമായും പ്രയോജനകരമായ നിക്ഷേപമാക്കി മാറ്റുന്നുവെന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+