സ്വർണ വില ഇനിയും കുറയുമോ? ഇങ്ങനെ സംഭവിച്ചാൽ കളി മാറും.. പക്ഷെ.
വൻ കുതിപ്പിന് ശേഷം വീണ്ടും സ്വർണ വില കുറഞ്ഞിരിക്കുകയാണ്. ചൈന-യുഎസ് വ്യാപാര യുദ്ധം അയയുന്നുവെന്ന സൂചനയാണ് സ്വർണത്തിന്റെ വില കുറച്ചത്. ബുധനാഴ്ച രാജ്യാന്തര വിപണിയിൽ ഔൺസിന് 3225ഡോളറായിരുന്നു വില. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി വരും ദിവസങ്ങളിൽ യുഎസ് വ്യാപാര കരാർ ഉണ്ടാക്കിയേക്കുമെന്നുള്ള റിപ്പോർട്ടുകളും സ്വർണത്തിനുള്ള ഡിമാന്റ് കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനിയും സ്വർണ വില കുറയുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
എന്തുകൊണ്ടാണ് മാന്ദ്യഭീതിക്കിടയിലും വില കുറയാൻ കാരണം?
ഏപ്രിലിൽ കുറഞ്ഞ നിരക്കിലാണ് വില ഉയർന്നതെന്ന് യുഎസ് പണപ്പെരുപ്പ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ യുഎസ് ഫെഡ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതകൾ കുറഞ്ഞു. ഈ രണ്ട് ഘടകങ്ങളും സ്വർണത്തിന്റെ ഡിമാന്റ് കുറയ്ക്കാൻ കാരണമായി. പലിശ നിരക്ക് കുറയുന്നത് ഡോളറിനും യുഎസ് ബോണ്ടിനും തിരിച്ചടിയാകുമെന്നതിനാൽ സ്വർണ വില വർധിച്ചേക്കും.

വ്യാപാര കരാർ തുണക്കുമോ?
യുഎസ്-ചൈന വ്യാപാരയുദ്ധമാണ് സ്വർണ വിലയെ തീപിടിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്നപരിഹാരത്തിന് ചർച്ച തുടങ്ങിയ നടപടികൾ സ്വർണത്തിന്റെ വില കുറയാൻ കാരണമായി. പിന്നാലെ യുകെയുമായും അമേരിക്ക വ്യാപാര കരാർ ഉണ്ടാക്കിയത് വിപണിയിൽ ഉണർവ് പകർന്നു. ഇനി ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്ക വ്യാപാരക്കരാർ ചർച്ചയിലേക്ക് കടന്നേക്കുമെന്ന റിപ്പോർട്ടുകളും സ്വർണത്തിന്റെ ഡിമാന്റ് കുറക്കും.
ഈ വർഷം യുഎസ് ഫെഡ് പലിശ നിരക്ക് കുറക്കുമോ?
സമ്പദ് വ്യവസ്ഥയിൽ പ്രതിസന്ധി നിലനിൽക്കുന്നതിനാലും പണപ്പെരുപ്പം മന്ദഗതിയിൽ ആയതിനാലും വളർച്ചയെ പിന്തുണക്കാൻ ഫെഡിന് മേൽ സമ്മർദ്ദം ശക്തമാണ്. എന്നാൽ ഏറ്റവും ഒടുവിലെ പണപ്പെരുപ്പ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ വർഷം അവസാനത്തോടെയായിരിക്കും ഫെഡ് പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഫെഡിന്റെ അടുത്ത നടപടിയെന്താകുമെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.
സ്വർണത്തിനൊപ്പം വീണ് വെള്ളിയും
സ്വർണ വില കുറയുന്നതിന് സമാനമായ വീഴ്ചയില്ലെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ വെള്ളി വിലയിലും കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ പ്ലാറ്റിനം , പലേഡിയം തുടങ്ങിയ ലോഹങ്ങളുടെ വില വർധിച്ചു.
സ്വർണം ഇതെങ്ങോട്ടാണ്?
കഴിഞ്ഞ ദിവസങ്ങളിൽ നേരിയ വിലക്കിഴിവ് രേഖപ്പെടുത്തിയെങ്കിൽ 2025 ൽ സ്വർണ വിലയിൽ 25 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തയത്. കഴിഞ്ഞ മാസം മാത്രം ആഗോള വിപണയിൽ ഔൺസിന് 3500 ഡോളറായിരുന്നു വില. ഇന്ത്യ-യുഎസ് വ്യാപാരയുദ്ധം പാരമ്യത്തിൽ എത്തിയപ്പോഴായിരുന്നു ഇത്.
ഇന്ത്യയിലാകട്ടെ ബുധനാഴ്ച 10 ഗ്രാം സ്വർണത്തിന് 1300 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും ഇതുവരെ 7000 രൂപയുടെ കുറവാണ് വിലയിൽ രേഖപ്പെടുത്തിയത്. 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് ബുധനാഴ്ച വില 88,050 രൂപ ആയിരുന്നു.
മാന്ദ്യ ഭീഷണി ഒഴിയുന്നതും വ്യാപാര യുദ്ധ ഭീതി കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇനിയും സ്വർണ വിലയിൽ നേരിയ കുറവുണ്ടായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.എന്നിരുന്നാലും കുത്തനെയൊരു വില കുറവ് പ്രതീക്ഷിക്കേണ്ടതില്ല. യുഎസ് ഫെഡ് പലിശ നിരക്ക് കുറക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആഗോള പ്രതിസന്ധി രൂപപ്പെടുകയോ ചെയ്താൽ സ്വാഭാവികമായും സ്വർണ വില വീണ്ടും ഉയർന്നേക്കാം. ഈ വർഷം രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4500 ഡോളർ വരെ വില ഉയർന്നേക്കുമെന്നുള്ള പ്രവചനങ്ങൾ ഉണ്ടായിരുന്നു. അത്തരത്തിലൊരു വർധനവ് സംഭവിച്ചാൽ കേരളത്തിലും വില കുത്തനെ ഉയരും. അതായത് ഒരു പവന് പണിക്കൂലിയും ജിഎസ്ടിയുമെല്ലാം ചേർത്ത് ഒരു ലക്ഷത്തിന് മുകളിൽ വില ഉയരാനുള്ള സാധ്യത ഉണ്ടെന്ന് സാരം.












Click it and Unblock the Notifications