സ്വർണവിലയിലെ വർധനവ് കാരണം ശരിക്കും പണി കിട്ടിയത് ഇവർക്ക്: ജീവിക്കാന്‍ വഴിയില്ല, പണിപോയി
സ്വർണവിലയിലെ റെക്കോർഡ് വർധനവ് സാധാരക്കാരായ സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. വില താങ്ങാനാകാതെ പല ആളുകളും സ്വർണം വാങ്ങുന്നത് വലിയ തോതില്‍ കുറിച്ചിട്ടുണ്ട്. ഇതോടെ പ്രതിസന്ധിയിലായിരിക്കുന്ന മറ്റൊരു വിഭാഗം സ്വർണാഭരണ നിർമ്മാണ് മേഖലയില്‍ പ്രവർത്തിക്കുന്നവരാണ്.
മുംബൈയിലെ പ്രശസ്തമായ സ്വർണ വിപണിയായ സാവേരി ബസാറിലെ ഒരുകാലത്തെ തിരക്കേറിയ വർക്‌ഷോപ്പുകൾ വില വർധനവ് കാരണം ഇന്ന് ഏകദേശം നിശ്ചലമായ അവസ്ഥയിലാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. വില സർവ്വകാല റെക്കോർഡിലേക്ക് എത്തിയതോടെ ആഭരണങ്ങളുടെ ഡിമാൻഡും റെക്കോർഡ് നരക്കില്‍ തന്നെ ഇടിഞ്ഞു. ഇതോടെ സ്വർണപ്പണിക്കാരായ നിരവധിയാളുകള്‍ സ്ഥിര വരുമാനമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നതായും റിപ്പോർട്ട് പറയുന്നു.

1988 മുതൽ സാവേരി ബസാറിൽ സ്വർണപ്പണിക്കാരനായി ജോലി ചെയ്യുന്ന വ്യക്തിയാണ് 56 വയസ്സുള്ള ബികാഷ് ബാഗ്. 'കോവിഡ് മഹാമാരിക്ക് ശേഷം, ഇതാണ് ഞങ്ങൾ അനുഭവിക്കുന്ന ഏറ്റവും മോശം സമയം. മുമ്പ് 12 മണിക്കൂർ ജോലി ചെയ്തിരുന്ന ഞങ്ങൾക്ക് ഇപ്പോൾ വെറും 4 മണിക്കൂർ മാത്രമാണ് ജോലി ലഭിക്കുന്നത്. മാസവരുമാനം 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറഞ്ഞു. മുംബൈയിലെ ഉയർന്ന ജീവിതച്ചെലവ് കൂടി പരിഗണിക്കുമ്പോള്‍ കാര്യങ്ങള്‍ വളരെ ദുഷ്കരമാകുന്നു' ബികാഷ് ബാഗ് പറയുന്നു.
'കഴിഞ്ഞ 3-4 മാസമായി ജോലി ഏതാണ്ട് പൂർണമായും ഇല്ലായിരുന്നു. 12 പേര് അടങ്ങുന്ന കുടുംബത്തെ 10,000 രൂപ കൊണ്ട് എങ്ങനെ പോറ്റും? ഞാൻ ഗ്രാമത്തിൽ തിരിച്ചെത്തി, വയലിൽ പണിയെടുക്കുന്നു, ഓട്ടോറിക്ഷ ഓടിക്കുന്നു.' പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരിലെ തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയ മറ്റൊരു സ്വർണ്ണപ്പണിക്കാരനായ നിതായ് ഗൊറായും പറയുന്നു.
'മുമ്പ് ഓരോ സ്വർണ്ണപ്പണിക്കാരനും മാസം 500 ഗ്രാം സ്വർണത്തിന്റെ ജോലി ചെയ്തിരുന്നു. ഇപ്പോൾ 100 ഗ്രാമിന്റെ ജോലി പോലും ലഭിക്കാൻ ബുദ്ധിമുട്ടാണ്. ബങ്കുര, ഹൂഗ്ലി, മിഡ്‌നാപൂർ തുടങ്ങിയ പശ്ചിമ ബംഗാളിലെ പട്ടണങ്ങളിൽ നിന്നും വലിയ തോതില്‍ സ്വർണപ്പണിക്കാർ ഇവിടേക്ക് വന്നിരുന്നു. പണി കുറഞ്ഞതോടെ പലരും സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ച് പോകാന്‍ തുടങ്ങിയിരിക്കുന്നു' മുംബൈയിലെ ഏകദേശം 6,000 സ്വർണപ്പണിക്കാരുടെ സംഘടനയായ ബംഗാളി സ്വർണ ശിൽപി കല്യാൺ സംഘയുടെ ജനറൽ സെക്രട്ടറി കാളിദാസ് സിന്ഹ റോയ് പറഞ്ഞു.
ഉയർന്ന ജീവിതച്ചെലവ് കാരണം, അഞ്ച് മുതല്‍ ഏഴ് മുതല്‍ പണിക്കാർ ചെറിയ മുറികളിൽ ഒന്നിച്ച് താമസിച്ചാണ് ജോലി ചെയ്യുന്നു. 'സ്വർണവില കുതിച്ചുയരുന്നത് തുടർന്നാൽ, സ്വർണപ്പണിക്കാരുടെ ജോലി ഇനിയും കുറയും. രണ്ട് വർഷം മുമ്പുള്ള ബജറ്റിൽ വാങ്ങിയിരുന്ന സ്വർണത്തിന്റെ അളവ് ഇപ്പോൾ വളരെ കുറവാണ്. ഞങ്ങൾക്ക് സ്വർണത്തിന്റെ അളവിനനുസരിച്ചാണ് വേതനം ലഭിക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്ന് പുതിയ പണിക്കാർ വരുന്നതും കുറഞ്ഞു' ചെന്നൈ ബംഗാളി ഗോൾഡ്‌സ്മിത്ത് അസോസിയേഷൻ പ്രസിഡന്റ് അംസദ് അലി പറഞ്ഞു.
ഉയർന്ന സ്വർണവില കാരണം ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ വാങ്ങുന്നത് പോലും ആളുകള്‍ കുറച്ചു. ഇതോടെ റീട്ടെയിലർമാർ പുതിയ ഓർഡറുകൾ കുറച്ച്, ഭാരം കുറഞ്ഞ, യന്ത്രനിർമിത ആഭരണങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. ഇത് സാധാരണക്കാരായ സ്വർണ്ണപ്പണിക്കാരെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഒരു വർഷം മുമ്പ് ഉണ്ടായിരുന്ന ജോലിയുടെ 10% മാത്രമാണ് ഇപ്പോൾ ഉള്ളത്. പഴയ ആഭരണങ്ങൾ പുനർനിർമാണമാണ് ഇപ്പോഴത്തെ പ്രധാന ജോലി. വിവാഹ ആഭരണങ്ങളുടെ ഓർഡറുകൾ പോലും കുറഞ്ഞെന്നും ഡൽഹി സ്വർണകാർ സംഘിന്റെ ജനറൽ സെക്രട്ടറി ബിവാഷ് ചന്ദ്ര മൈതി
യന്ത്രനിർമിത ആഭരണങ്ങൾ വർധിക്കുന്നതും സ്വർണപ്പണിക്കാർക്ക് തിരിച്ചടിയാണ്. കൈകൊണ്ട് നിർമിച്ച ആഭരണങ്ങൾക്ക് അതിന്റെ തനതായ രൂപകൽപ്പനയും വ്യക്തിഗത സ്പർശവും കാരണം ഡിമാൻഡുണ്ട്. എന്നാല്‍ വില ഉയർന്ന നില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ പണിക്കൂലി പൊതുവെ കുറഞ്ഞ് മെഷീന്‍കട്ടുകളിലേക്ക് പോകുന്നു.
ഈ സാഹചര്യത്തില്‍ സ്വർണപ്പണിക്കാർക്ക് സർക്കാർ സഹായം ആവശ്യമാണ്. മുമ്പ് ചെറുകിട കരകൗശല വ്യവസായത്തിന് ചില സർക്കാർ പദ്ധതികൾ ഉണ്ടായിരുന്നു. പക്ഷേ, സ്വർണാഭരണ നിർമ്മാണ വിപണി വളരെ അസംഘടിതമാണ്, അതിനാൽ ഈ ആനുകൂല്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചില്ല. ഈ പദ്ധതികൾ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് പലർക്കും അറിയില്ലെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.












Click it and Unblock the Notifications