കേസ് പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നു, മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ലെന്ന് സുരേന്ദ്രൻ
കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും എതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് മാത്രം മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ലെന്ന് കെ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കളളക്കടത്തുമായി ബന്ധമുളളവര്‍ ഇനിയുമുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിരീക്ഷിക്കുന്ന കേസാണ്. മുഖ്യമന്ത്രിക്ക് രാജി വെക്കേണ്ടതായി വരും. വ്യവസായ മന്ത്രി ഇപി ജയരാജന്റെ പങ്കും സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ വിധേയമാക്കണം എന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയില്‍ അവസാനിക്കില്ല. പല മന്ത്രിമാരും ഫോണ്‍വിളികള്‍ നടത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പരസ്യമായി നാണംകെട്ട് പുറത്ത് പോകുന്നതിന് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കാന്‍ തയ്യാറാകണം എന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Recommended Video
മുഖ്യമന്ത്രിയുടെ കീഴിലുളള ഐടി വകുപ്പില്‍ നടക്കുന്നത് സിപിഎമ്മുകാരടെ നിയമനങ്ങളാണ്. ഈ അനധികൃത നിയമനങ്ങള്‍ എല്ലാം തന്നെ നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോട് കൂടിയാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ ഐടി വകുപ്പിലെ ജീവനക്കാരന്‍ സിപിഎം സഹയാത്രികനാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കളളക്കടത്തുമായി ബന്ധമുളളവരെ കുറിച്ചും അന്വേഷണം വേണം എന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.
അതേസമയം എം ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്നും സര്‍ക്കാര്‍ ഉടനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ശിവശങ്കറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്നത്. ഈ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ സര്‍ക്കാര്‍ നടപടിയിലേക്ക് നീങ്ങും. ഔദ്യോഗികം അല്ലാത്ത ബന്ധം സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് ഉണ്ടായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications