പി.വി അന്‍വര്‍ എംഎല്‍എയില്‍നിന്ന് സര്‍ക്കാര്‍ പിടിച്ചെടുക്കേണ്ടത് 188ഏക്കര്‍ ഭൂമി
പി.വി അന്‍വര്‍ എംഎല്‍എയില്‍നിന്ന് സര്‍ക്കാര്‍ പിടിച്ചെടുക്കേണ്ടത് 188ഏക്കര്‍ ഭൂമി
മലപ്പുറം: അന്‍വറില്‍നിന്നും സര്‍ക്കാര്‍ പിടിച്ചെടുക്കേണ്ടത് 188ഏക്കര്‍ ഭൂമിയെന്നു പരാതി. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ ഗവര്‍ണര്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് പി.സദാശിവം ചീഫ് സെക്രട്ടറിയോട് അന്വേഷണമാവശ്യപ്പെട്ടിട്ടും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തുടര്‍ നടപടിക്കായി പരാതി കൈമാറിയിട്ടും മുഖ്യമന്ത്രി അനങ്ങിയിട്ടില്ല.
ലോറിയും ബൈക്കും കൂട്ടിയിടിച്ച് കർണാടക സ്വദേശി ദാരുണമായി മരിച്ചു
വ്യക്തിക്ക് നിയമപ്രകാരം കൈവശം വെക്കാവുന്നത് 15ഏക്കര്‍ ഭൂമിയാണെന്നിരിക്കെ എം.എല്‍.എ കൈവശം വെച്ചിരിക്കുന്നത് 207.84ഏക്കറും ഇതില്‍ കാര്‍ഷികേതര ഭൂമി 202.99 ഏക്കറുമാണെന്നാണു മലപ്പുറത്തെ വിവരാകാശ പ്രവര്‍ത്തകരായ കെ.വി ഷാജിയും മനോജ് കേദാരവും പരാതി നല്‍കിയത്. കാര്‍ഷികേതര ഭൂമിക്കാനു പരിധി നിശ്ചയിച്ചിട്ടുള്ളതെന്നതിനാല്‍ അന്‍വറില്‍നിന്നും സര്‍ക്കാര്‍ പിടിച്ചെടുക്കേണ്ടത് 187.99 ഏക്കര്‍ ഭൂമിയാണ്. ഇക്കാര്യങ്ങള്‍ പി.വി.അന്‍വര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ തന്നെ വിവരിക്കുന്നുണ്ട്. കേരള നിയമസഭയിലെ മറ്റുഅംഗങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ ഭൂമിയുടെ അളവ് ഏക്കറിലും സെന്റിലും രേഖപ്പെടുത്തിയപ്പോള്‍ പി.വി.അന്‍വര്‍ ചതുരശ്രയടിയിലാണ് അളവ് രേഖപ്പെടുത്തിയിട്ടുള്ളത്. നിയമ ലംഘനം പെട്ടെന്ന് ശ്രദ്ധയില്‍പെടാതിരിക്കാനാണ് ഇങ്ങിനെ ചെയ്തതെന്നാണു സംശയിക്കുന്നത്.

പി.വി അന്‍വര്‍ എം.എല്‍.എ 2006ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ വിവരിച്ച ഭൂമിയുടെ വിവരണങ്ങള്‍.
440ചതുശ്രയടി ഒരു സെന്റ് എന്ന നിലയിലാണ് ഭൂമിയുടെ മൊത്ത അളവ് കണക്കാക്കിയിട്ടുള്ളത്. ഇതിനാല്‍തന്നെ 207.84ഏക്കര്‍ ഭൂമി താന്‍ കൈവശം വെച്ച് അനുഭവിക്കുന്നതായി ഇദ്ദേഹം തന്നെ തെരഞ്ഞെടുപ്പു കമ്മിഷന് 2016വര്‍ഷത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്‍വറില്‍ നിന്നും ഭൂ നിയമപ്രകാരമുള്ള അധികഭൂമി പിടിച്ചെടുക്കണമെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കര്‍ക്കും ഗവര്‍ണര്‍ക്കും വിവരാവകാശ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.
ഏറനാട്, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും മല്‍സരിച്ച വേളയില്‍ അന്‍വര്‍ സമര്‍പ്പിച്ച സത്യവാങ് മൂലങ്ങളില്‍ ചേര്‍ത്തിട്ടുള്ള ഭൂമിയുടെ അളവ് വില്ലേജ് അടിസ്ഥാനത്തില്‍ തന്നെ രേഖകള്‍ സഹിതം ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. അന്‍വറിന്റെ പേരിലുള്ള കാര്‍ഷികേതര ഭൂമി 202.99 ഏക്കറും കാര്‍ഷിക ഭൂമി 1.40 ഏക്കറുമായാണു 2016ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. ഭാര്യയുടെ പേരില്‍ 3.45 ഏക്കര്‍ കാര്‍ഷിക ഭൂമിയുള്ളതായും രേഖപ്പെടുത്തിയിരിക്കുന്നു. ആകെ 207.84 ഏക്കര്‍ ഭൂമിയുള്ളതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2011ലെ സത്യവാങ്മൂലത്തില്‍ 228.45 ഏക്കര്‍ ഭൂമിയുടെ കണക്കും 2014ലെ സത്യവാങ്മൂലത്തില്‍ 206.96 ഏക്കര്‍ ഭൂമിയുടെ കണക്കുമാണ് രേഖപ്പെടുത്തിട്ടുള്ളത്.

അതോടൊപ്പം ഇദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരില്‍ ഒരാളായ ഹഫ്‌സത്ത്, കൂടരഞ്ഞിയിലെ വിവാദമായ വാട്ടര്‍തീം പാര്‍ക്കില്‍ അന്‍വറിന്റെ പാര്‍ട്ണര്‍ കൂടിയാണ്. ഇദ്ദേഹം തെരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലൊന്നും രണ്ടാം ഭാര്യയായ ഹഫ്‌സത്തിന്റേയോ അവരുടെ ബന്ധുക്കളുടേയോ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താതെ മറച്ചുവെച്ചതും ചട്ടലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്‍വറും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുമായ അഫ്‌സത്തും പാര്‍ട്ണര്‍മാരായ പീവീആര്‍ എന്റര്‍ടൈന്‍മെന്റിന്റെ പേരിലുള്ള കൂടരഞ്ഞിയിലെ 11ഏക്കറില്‍ 60 ശതമാനവും ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഇക്കാര്യവും മറച്ചുവെച്ചാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഏറനാട് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും കഴിഞ്ഞ വര്‍ഷം നിലമ്പൂരില്‍ നിന്നും നിയമസഭയിലേക്കും മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സ്വത്തു വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിവരാവകാശ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നത്. നിയമസഭ പാസാക്കിയ ഭൂനിയമം ലംഘിച്ച എം.എല്‍.എക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കാത്തത് വിവാദമായിട്ടുണ്ട്. കഴിഞ്ഞ 10വര്‍ഷമായി പി.വി അന്‍വര്‍ ആദായനികുതി അടക്കുന്നില്ലെന്ന വാര്‍ത്ത തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ് മൂലത്തിന്റെ അടിസ്ഥാനത്തില്‍ മംഗളം പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനെ തുടര്‍ന്നു ആദായനികുതി വകുപ്പ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിച്ചുകൊണ്ടുള്ള നിയമം നിര്‍മിച്ച അതേ നിയമനിര്‍മാണ സഭയിലെ അംഗംതന്നെ ഈ നിയമം ലംഘിക്കുന്നു എന്നത് ഗുരുതരമായ ജനാധിപത്യ മൂല്യശോഷണത്തിന്റെ ലക്ഷണമാണെന്നും താന്‍ അംഗമായ സഭ നിര്‍മിച്ച നിയമം താന്‍തന്നെ ലംഘിച്ചു എന്നു പിവി അന്‍വര്‍ സത്യവാങ്മൂലത്തിലൂടെ സമ്മതിച്ചിട്ടുള്ള സാഹചര്യത്തില്‍ അദ്ദേഹം സ്വയം എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതോ, മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയോ ചെയ്യേണ്ടതാണെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications