കരുണ തീരെയില്ലാതെ ഗവർണറും.. മെഡിക്കൽ പ്രവേശന ബില്ലിൽ സർക്കാരിന് വൻതിരിച്ചടി.. ഗവർണർ ഒപ്പിട്ടില്ല!
തിരുവനന്തപുരം: സര്‍ക്കാര്‍ നിയമസഭയില്‍ പാസ്സാക്കിയ മെഡിക്കല്‍ പ്രവേശന ബില്‍ തടഞ്ഞ് വെച്ച് ഗവര്‍ണര്‍ പി സദാശിവം. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ല. ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ തീരുമാനം. സുപ്രീം കോടതിയുടെ എതിര്‍പ്പിന് ശേഷവും ബില്ലുമായി മുന്നോട്ട് പോയ സര്‍ക്കാരിന് ഗവര്‍ണറുടെ നടപടി വന്‍ തിരിച്ചടിയായിരിക്കുകയാണ്. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഹിതത്തിന് വിരുദ്ധമായ ഗവര്‍ണറുടെ നടപടി.
ഭരണഘടനയുടെ 200ാം അനുഛേദ പ്രകാരം വിത്ത് ഹോള്‍ഡ് എന്ന കുറിപ്പോട് കൂടിയാണ് സര്‍ക്കാരിന്റെ അഭിമാന പ്രശ്‌നമായ ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചത്. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങി നടത്തിയ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമവിരുദ്ധമെന്ന് കണ്ടെത്തി കോടതി റദ്ദാക്കിയത് ക്രമപ്പെടുത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് സുപ്രീം കോടതി ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യുകയും ചെയ്തു.

180 വിദ്യാര്‍ത്ഥികളേയും പുറത്താക്കണമെന്നും കോടതി വിധി മറികടന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുട്ടികളുടെ ഭാവി പരിഗണിച്ച് എന്ന ന്യായവുമായി സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ട് പോവുകയും ഗവര്‍ണറുടെ അംഗീകാരത്തിന് സമര്‍പ്പിക്കുകയുമായിരുന്നു. ഇന്ന് രാവിലെയാണ് ബില്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. ബില്ലില്‍ ആരോഗ്യ വകുപ്പ്, നിയമ വകുപ്പ് സെക്രട്ടറിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ബില്‍ ഗവര്‍ണര്‍ ഒപ്പിടുകയാണ് എങ്കില്‍ അത് കോടതിയലക്ഷ്യമാകുമെന്നും സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടി വരുമെന്നുമാണ് വിയോജനക്കുറിപ്പ്. ഇത് കൂടി കണക്കിലെടുത്താണ് ഗവര്‍ണര്‍ ബില്‍ തള്ളിയത്. ഗവര്‍ണര്‍ ഒപ്പ് വെയ്ക്കാത്ത സാഹചര്യത്തില്‍ നാളെ ബില്‍ അസാധുവാകും. ബില്‍ ഗവര്‍ണര്‍ മടക്കിയ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ തുടര്‍നടപടികളുണ്ടായേക്കില്ല എന്നാണ് സൂചന.












Click it and Unblock the Notifications