'ഗവർണറുടെ തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നത്', പ്രതികരിച്ച് കെസി വേണുഗോപാൽ
തിരുവനന്തപുരം: വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ ഭിന്നാഭിപ്രായങ്ങളുമായി കോൺഗ്രസ് നേതാക്കൾ. ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത് വന്നത്. യു.ജി.സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റിൽപ്പറത്തി വൈസ് ചാൻസലർമാരെ നിയമിച്ച സർക്കാർ നടപടിക്കുള്ള തിരിച്ചടിയാണ് ഗവർണറുടെ തീരുമാനം എന്ന് സതീശൻ പ്രതികരിച്ചു. അതേസമയം സർവ്വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ഗവർണർ സ്വീകരിച്ചാൽ ചോദ്യം ചെയ്യേണ്ടതാണ് എന്നാണ് കെസി വേണുഗോപാലിന്റെ പ്രതികരണം.
കെസി വേണുഗോപാലിന്റെ പ്രതികരണം ഇങ്ങനെ: ' ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ചട്ടവിരുദ്ധമായി സംസ്ഥാന സർക്കാർ നടത്തിയ എല്ലാ സർവകലാശാലാ നിയമനങ്ങളും എതിർക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണെന്ന വസ്തുത നിലനിൽക്കെത്തന്നെ, സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ സ്വീകരിച്ചാൽപ്പോലും ചോദ്യം ചെയ്യേണ്ടതാണ്.
ആരാണ് പദവി ഒഴിയേണ്ടത് എന്ന് ഗവര്‍ണര്‍ ആലോചിക്കണം; എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി
കേരളത്തിലെ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടതുമുന്നണി സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനുമെന്ന പേരിൽ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് നമ്മുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അനുസരിക്കേണ്ടതാണ്. ഇത്തരത്തിൽ നിയമപരമായാണ് ഓരോ അനധികൃത നിയമനങ്ങളും തിരുത്തപ്പെടേണ്ടത്. മറിച്ച്, കേന്ദ്രസർക്കാരിന് വേണ്ടി ചട്ടങ്ങളുണ്ടാക്കി നടപ്പിലാക്കുന്ന ഗവർണർ വഴിയല്ല. ഇന്ന് 11.30-ന് മുൻപ് ഒമ്പത് സർവകലാശാലകളുടെയും വൈസ് ചാൻസലർമാർ രാജി സമർപ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. അത് എതിർക്കപ്പെടേണ്ടതാണ്'.
ഗവർണറുടെ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് ഇടത് എംപി ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. ' കേരളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ് ചാന്‍സിലര്‍മാരോട് രാജിവെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം എത്രമാത്രം ജനാധിപത്യ വിരുദ്ധമാണ്!! കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലുയര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുമ്പോൾ ,കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പുതിയ പടവുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി നിയമിതരായവരോട് ഇറങ്ങിപ്പോകൂ എന്ന് ഗവർണർ ആവശ്യപ്പെടുന്നത്.
വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ് സംഘപരിവാര്‍ രാജ്യത്ത് ഉടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ കേരളവും ,കേരള ജനതയും ഒറ്റക്കെട്ടായി നിൽക്കും എന്നറിയാവുന്നതിൽ നിന്നുണ്ടാകുന്ന അജണ്ട ആയാണ് ഈ ആവശ്യത്തെ നമ്മൾ മനസിലാക്കേണ്ടത്. കേരളത്തിലെ സർവ്വകലാശാലകൾ ഫാസിസ്റ്റ് ശക്തികൾ കയ്യടക്കാൻ അനുവദിക്കാതിരിക്കാൻ ഒന്നിച്ച് നിന്നെ മതിയാകൂ. നമ്മൾ ഇതിനെയും ചെറുത്ത് തോല്പ്പിക്കുക തന്നെ ചെയ്യും'.