മരുന്ന് സംഭരണ കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ സർക്കാർ; സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി
തിരുവനന്തപുരം: കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് കോർപറേഷന്റെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ്, അഗ്നിരക്ഷാസേന ഉൾപ്പെടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷാ ഓഡിറ്റ് നടത്തുന്നത്. ആശുപത്രികളിൽ ഫയർ സേഫ്റ്റി ഓഡിറ്റ് നടത്തും. കിൻഫ്രയിലെ തീപിടിത്തത്തെപ്പറ്റി സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തും. കൊല്ലത്തെ തീപിടിത്തത്തിന്റെ ഫോറൻസിക് പരിശോധനാ ഫലം വരാനുണ്ടെന്നും മന്ത്രി പറഞ്ഞു. കൊല്ലത്തെ തീപിടിത്തത്തിന് ശേഷം എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകണമെന്നും പരിശോധന നടത്തണമെന്നും കെ എം എസ് സി എല്ലിന് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് പരിശോധന നടന്നു വരുന്നതിനിടയിലാണ് തിരുവനന്തപുരത്തെ തീപിടിത്തം. കൊല്ലത്തേയും തിരുവനന്തപുരത്തേയും കെട്ടിടങ്ങൾ 10 വർഷത്തിലധികമായി കെ എം എസ് സി എൽ ഗോഡൗണുകളായി പ്രവർത്തിച്ചു വരുന്നവയാണ്.

തീ അണയ്ക്കുന്നതിനിടെ അഗ്നിരക്ഷാ സേനാംഗം മരിക്കാനിടയായ സംഭവം അങ്ങേയറ്റം വേദനാജനകമാണ്. ജോലിക്കിടെയാണ് ജീവൻ നഷ്ടപ്പെട്ടത് എന്നത് ഏറെ ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിൽ തീപിടുത്തം ഉണ്ടായത്. വലിയ പൊട്ടിത്തെറിയോടെ തീ പിടിക്കുകയായിരുന്നു. സംഭരണ കേന്ദ്രത്തിലെ കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു.തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം. അഗ്നിശമന സേനാംഗമായ രഞ്ജിത്താണ് മരിച്ചത്.താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
അതേസമയം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. കൊല്ലത്തുണ്ടായതു പോലെ ബ്ലീച്ചിങ് പൗഡറില്‍ നിന്നും തീപടര്‍ന്നെന്ന് പറയുന്നത് അവിശ്വസനീയമാണ്. ഗുരുതരമായ കൃത്യവിലോപമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.
കോവിഡ് മറവില്‍ 1032 കോടി രൂപയുടെ അഴിമതി നടത്തിയതിന് അന്നത്തെ ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും പ്രതികളായി നില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകളാണ് നശിപ്പിക്കപ്പെട്ടത്. ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.












Click it and Unblock the Notifications