എഎപി ഇനി ദേശീയ പാർട്ടി: ഗുജറാത്തില്‍ പിറന്നത് പുതുചരിത്രം, നേട്ടം പത്ത് വർഷത്തിനുള്ളില്‍
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് ആദ്യമായി അക്കൌണ്ട് തുറക്കാന്‍ എ എ പിക്ക് സാധിച്ചു. 5 സീറ്റുകളില്‍ വരെയാണ് എ എ പി ഇപ്പോള്‍ സംസ്ഥാനത്ത് മുന്നിട്ട് നില്‍ക്കുന്നത്.12.8 ശതമാനം വോട്ടുകളും ആദ്യ അങ്കത്തില്‍ സംസ്ഥാനത്ത് എ എ പിക്ക് നേടാന്‍ സാധിച്ചു. ഇതോടെ ദേശീയ പാർട്ടിയെന്ന പദവിയിലേക്ക് എ എ പികൂടി എത്തുമെന്ന കാര്യം ഉറപ്പായി.
ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിക്കണമെങ്കില്‍ ഗുജറാത്തില്‍ 6% വോട്ട് വിഹിതവും കുറഞ്ഞത് രണ്ട് സീറ്റും നേടേണ്ടതുണ്ടായിരുന്നു. നിലവിലിലെ സാഹചര്യത്തില്‍ ഇത് അവർക്ക് നേടാനാവുമെന്ന കാര്യം ഏറേക്കുറെ ഉറപ്പാണ്.

ഗുജറാത്തിലെ വോട്ടുകൾ ആം ആദ്മി പാർട്ടിയെ ദേശീയ പാർട്ടിയാക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ ഇതിനോടകം അവകാശപ്പെട്ടു കഴിഞ്ഞു. "ആദ്യമായി, വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും അധിഷ്ഠിതമായ രാഷ്ട്രീയത്തിന് രാജ്യത്ത് അംഗീകാരം ലഭിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ", 2022 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ സിസോദിയ ട്വീറ്റ് ചെയ്തു.

ദേശീയ പാർട്ടി പദവി നേടുന്നതിന്, ഒരു രാഷ്ട്രീയ പാർട്ടിക്ക് കുറഞ്ഞത് നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയെന്ന അംഗീകാരം ആവശ്യമാണ്. ഒരു സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെടുന്നതിന് പാർട്ടിക്ക് കുറഞ്ഞത് രണ്ട് സീറ്റുകളും നിയമസഭാ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത 6 ശതമാനം വോട്ടും നേടേണ്ടതുണ്ട്. ഗുജറാത്ത് ഫലത്തിലൂടെ എ എ പി ഇത് നേടികഴിഞ്ഞു.

പാർട്ടി രൂപീകരിച്ച് പത്ത് വർഷത്തിനുള്ളിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് 'ദേശീയ പാർട്ടി' പദവി ലഭിക്കാൻ പോവുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ പാർട്ടികളുടെ പട്ടികയിൽ ചേരാനുള്ള തങ്ങളുടെ അവകാശവാദം ആം ആദ്മി പാർട്ടി ഉന്നയിക്കും. നിലവിൽ 'ദേശീയ പാർട്ടി' എന്ന പദവി നേടിയ ഏഴ് രാഷ്ട്രീയ പാർട്ടികളാണ് ഇന്ത്യയിലുള്ളത്.

ഡൽഹിയിലും പഞ്ചാബിലും അധികാരമുള്ള പാർട്ടിക്ക് ഗോവയിലും സംസ്ഥാന പാർട്ടി പദവിയുണ്ട്. 2022 ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ഗോവയില്‍ ഈ നേട്ടം സ്വന്തമാക്കാന്‍ ആം ആദ്മി പാർട്ടിക്ക് സാധിച്ചത്. ഗോവ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി രണ്ട് സീറ്റുകളും മൊത്തത്തിൽ 6.77% വോട്ട് വിഹിതവും നേടിയിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിസ്മയകരമായ വിജയത്തിൽ, 117 അസംബ്ലി സീറ്റുകളിൽ 92ലും പാർട്ടി വിജയിക്കുകയും മൊത്തത്തിൽ 42.01% വോട്ട് വിഹിതം നേടുകയും സംസ്ഥാനത്ത് പാർട്ടി സർക്കാർ രൂപീകരിക്കുകയും ചെയ്തു.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിലാണ് ദേശീയ പാർട്ടിയെന്ന മോഹവുമായി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി ബിജെപി ഭരിക്കുന്ന ഗുജറാത്തിലേക്കും ഹിമാചൽ പ്രദേശിലേക്കും കടക്കാൻ തീരുമാനിച്ചത്. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും എല്ലാ അസംബ്ലി സീറ്റുകളിലേക്കും എഎപി തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും, അടുത്ത കാലത്തായി കുറച്ച് ശക്തികേന്ദ്രങ്ങൾ കെട്ടിപ്പടുക്കാൻ കഴിഞ്ഞ ഗുജറാത്തിലായിരുന്നു അവർ കൂടുതല്‍ ശ്രദ്ധ പതിപിച്ചത്.

സംസ്ഥാന പാർട്ടി പദവി നേടി അതിലൂടെ ദേശീയ പാർട്ടിയാവാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നില്‍. അതില്‍ അവർ വിജയിച്ചുവെന്ന് വേണം മനസ്സിലാക്കാന്‍. ബി ജെ പി, കോൺഗ്രസ്, ബി എസ് പി, സി പി ഐ, സി പി എം, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയ്ക്കാണ് നിലവില്‍ ഇന്ത്യയില്‍ ദേശീയ പാർട്ടി പദവിയുള്ളത്.












Click it and Unblock the Notifications