കലാപക്കൊടിയുമായി എംഎസ്എഫ്; ലീഗിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കുഞ്ഞാലിക്കുട്ടിയ്ക്ക് കത്ത്
കോഴിക്കോട്: എംഎസ്എഫിന്റെ വനിത വിഭാഗമായ ഹരിത പിരിച്ചു വിട്ടതോടെ എംഎസ്എഫില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലൈംഗികാധിക്ഷേപ പരാതി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഹരിത പിരിച്ചു വിടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. മുസ്ലീം ലീഗ് നേതൃത്വമായിരുന്നു ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്.
ഹരിത നേതാക്കളെ പിന്തുണച്ചുകൊണ്ടാണ് ഒരു വിഭാഗം എംഎസ്എഫ് നേതാക്കള്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഹരിത പിരിച്ചുവിട്ട നടപടി പുന:പരിശോധിക്കണം എന്ന ആവശ്യം ഇവര്‍ ഉയര്‍ത്തുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചിട്ടും ഉണ്ട്. മുസ്ലീം ലീഗിന്റെ ദേശീയ നേതൃത്വത്തില്‍ ഉള്ളവര്‍ കൂടി ഉള്‍പ്പെട്ട ഉന്നതാധികാര സമിതി ആയിരുന്നു ഹരിത പിരിച്ചു വിടാന്‍ തീരുമാനിച്ചത് എന്നത് വേറെ കാര്യം. ഹരിത പിരിച്ചുവിടാൻ മുസ്ലീം ലീഗിന്റെ ഉന്നതാധികാര സമിതിയ്ക്ക് അധികാരമില്ലെന്ന് കൂടി സൂചിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കത്ത് എന്നാണ് വിവരം.

ഹരിത ഉയര്‍ത്തിയ പരാതിയില്‍ എംഎസ്എഫിലെ വലിയൊരു വിഭാഗം അവര്‍ക്കൊപ്പമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 14 ല്‍ 12 ജില്ലാ കമ്മിറ്റികളും ഹരിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഹരിത പിരിച്ചുവിട്ടപ്പോഴും എംഎസ്എഫിനുള്ളില്‍ വലിയ എതിര്‍പ്പുയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനമായി ഇപ്പോള്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ ഒരു പരാതിയും എത്തിയിരിക്കുകയാണ്.

ഹരിത വിഷയം ഇത്രയും വഷളാക്കിയത് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം എന്നാണ് ഒരു വിഭാഗം എംഎസ്എഫ് നേതാക്കളുടെ ആരോപണം. എംഎസ്എഫിന്റെ എട്ട് സംസ്ഥാന ഭാരവാഹികള്‍ ആണ് ഈ വിഷയത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് കത്ത് നല്‍കിയിട്ടുള്ളത്. ഹരിത പിരിച്ചുവിട്ട തീരുമാനം പുന:പരിശോധിക്കണം എന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. എംഎസ്എഫ് ജനറൽ സെക്രട്ടറിയും സീനിയർ വൈസ് പ്രസിഡന്റും ഉൾപ്പെടെയുള്ള എട്ട് സംസ്ഥാന നേതാക്കളാണ് കത്തയച്ചിരിക്കുന്നത്.

എംഎസ്എഫിലെ ഒരു വിഭാഗമാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത് എങ്കിലും, അത് മുസ്ലീം ലീഗിനുള്ളിലെ വിഭാഗീയതയുടേയും അസംതൃപ്തിയുടേയും കൂടി പ്രതിഫലനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പികെ നവാസിനെതിരെ എംഎസ്എഫില്‍ വലിയ വികാരം രൂപപ്പെട്ടുകൊണ്ടിരിക്കുന്നും ഉണ്ട്. എന്നാല്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ പിന്തുണ നവാസിനുണ്ട്.
റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്‍; വിഷമത്തിലാണോ എന്ന് ആരാധകര്‍

എംഎസ്എഫിന്റെ ചുമതല മുസ്ലീം ലീഗ് നല്‍കിയിട്ടുള്ളത് സിപി ചെറിയ മുഹമ്മദിനാണ്. ഇതിലും ഈ വിഭാഗത്തിന് ഇപ്പോള്‍ അസംതൃപ്തിയുണ്ട്. ചെറിയ മുഹമ്മദിനെ ആ ചുമതലയില്‍ നിന്ന് മാറ്റണം എന്നും ഇവര്‍ പുകെ കുഞ്ഞാലിക്കുട്ടിയ്ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിപി ചെറിയ മുഹമ്മദ് പികെ നവാസിന് അനുകൂലമായിട്ടുള്ള നിലപാടുകള്‍ മാത്രമേ സ്വീകരിക്കുന്നുള്ളു എന്ന ആക്ഷേപവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.

മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, മുസ്ലീം ലീഗിനെ ചോദ്യം ചെയ്തുകൊണ്ടാണ് എംഎസ്എഫ് നേതാക്കളുടെ കത്ത് എന്ന് തന്നെ പറയാം. മുസ്ലീം ലീഗിന്റെ ഉന്നതാധികാര സമിതിയാണ് ഹരിത പിരിച്ചു വിട്ടത്. പാര്‍ട്ടി ഭരണഘടന പ്രകാരം ഉന്നതാധികാര സമിതിയ്ക്ക് ഇത്തരത്തില്‍ ഒരു അധികാരമില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഹരിത കമ്മിറ്റി പിരിച്ചുവിട്ടത് നീതികേടാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയ്ക്കാണ് പരാതി നല്‍കിയത് എന്നത് നേരത്തേ വ്യക്തമായതാണ്. എന്നാല്‍, ഹരിത പിരിച്ചുവിടാന്‍ തീരുമാനിച്ച ഉന്നതാധികാര സമിതിയിലെ ഏറ്റവും ശക്തനായ നേതാവും ഇതേ പികെ കുഞ്ഞാലിക്കുട്ടി തന്നെയാണ്. അങ്ങനെയുള്ള പികെ കുഞ്ഞാലിക്കുട്ടി, ഈ പരാതിയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമെന്ന് കരുതാനാവില്ലെന്നും ഒരു വിഭാഗം ചിന്തിക്കുന്നുണ്ട്. ഒരു നടപടിക്രമം എന്ന മട്ടില്‍ സംസ്ഥാന നേതൃത്വത്തിന് ശേഷം ദേശീയ നേതൃത്വത്തെ സമീപിക്കുന്നതായാണ് മറ്റ് ചിലര്‍ വലിയിരുത്തുന്നത്.

ഇതിനിടെയാണ് മുസ്ലീം ലീഗിനെ ഞെട്ടിച്ചുകൊണ്ട് പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായത്. മൊഴിയെടുക്കാന്‍ ആയി വിളിച്ചുവരുത്തിയ പികെ നവാസിനെ വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടെങ്കിലും, നവാസിന്റെ അറസ്റ്റ് മുസ്ലീം ലീഗിന് വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുക. ഹരിത നേതാക്കളില്‍ നിന്ന് വലിയ പരാതികള്‍ ഉയര്‍ന്നിട്ടും മുസ്ലീം ലീഗ് സംരക്ഷിച്ച ആളെ അതേ കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നതോടെ ലീഗിന്റെ പല വാദങ്ങളും പൊളിഞ്ഞു വീഴുകയും ചെയ്തു.

സംസ്ഥാന സമിതിയില്‍ വച്ച് പികെ നവാസ് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് ഇപ്പോള്‍ ലഭിച്ച പരാതിയിലും പറയുന്നുണ്ട്. ഇത്രയും ഗൗരവമുള്ള ഒരു വിഷയം അവധാനതയോടെ പരിഹരിച്ചില്ലെന്ന പരാതിയാണ് മുസ്ലീം ലീഗിലും എംഎസ്എഫിലും ഭൂരിഭാഗം പേര്‍ക്കും ഉള്ളത്. അതുകൊണ്ട് തന്നെ ഹരിത പിരിച്ചുവിട്ട നടപടിയില്‍ നിന്ന് പിന്‍വാങ്ങണം എന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

പികെ നവാസ് അറസ്റ്റ് ചെയ്യപ്പെട്ടത് ഹരിതയ നേതാക്കളെ സംബന്ധിച്ച് വലിയ പിടിവള്ളിയാണ്. തങ്ങള്‍ ഉന്നയിച്ച പരാതി ഗൗരവമുള്ളതാണെന്ന് പൊതുസമൂഹത്തിന് മുന്നില്‍ തെളിയിക്കാന്‍ ആയി എന്നതാണ് അവരുടെ ആശ്വാസം. വനിത കമ്മീഷന് പരാതി നല്‍കിയതിനെ പരിഹസിച്ചവരുടെ വായടപ്പിക്കുന്നത് കൂടി ആണ് ഇപ്പോഴത്തെ അറസ്റ്റ് അടക്കമുള്ള നടപടികള്‍.

എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തില്‍ ഹരിത നേതാക്കള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തി എന്നതാണ് പികെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള പരാതി. ആദ്യം മുസ്ലീം ലീഗ് നേതൃത്വത്തിന് ആയിരുന്നു ഹരിത ഭാരവാഹികള്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയില്‍ ഒരു നടപടിയും ഉണ്ടാകാതെ നീണ്ടു പോയപ്പോള്‍ വനിത കമ്മീഷനെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നത്രെ. അതിനോട് പാര്‍ട്ടി നേതാക്കള്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല എന്നാണ് ഹരിത നേതാക്കള്‍ പറയുന്നത്. എന്നാല്‍ വനിത കമ്മീഷനില്‍ പരാതി എത്തിയതോടെ, മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ഹരിതയോടായി. വനിത കമ്മീഷന് പരാതി നല്‍കിയ നടപടി അച്ചടക്ക ലംഘനം ആണെന്നാണ് മുസ്ലീം ലീഗ് വിലയിരുത്തിയത്.

പരാതി പിന്‍വലിക്കാന്‍ പലതവണ അന്ത്യശാസനം നല്‍കിയിട്ടും ഹരിത നേതാക്കള്‍ തയ്യാറായില്ല. ഒടുവില്‍ കുറ്റാരോപിതരായ പികെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി മാപ്പ് പറയണമെന്ന് മുസ്ലീം ലീഗ് നിര്‍ദ്ദേശിച്ചു. പക്ഷേ, അപ്പോഴും കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ലീഗ് നേതൃത്വം സ്വീകരിച്ചത്. മാപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഹരിത, വനിത കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണം എന്നും നിര്‍ദ്ദേശിച്ചു. ഇതിനും വഴങ്ങാതെ വന്നതോടെയാണ് ഹരിതയുടെ കമ്മിറ്റി തന്നെ മുസ്ലീം ലീഗ് പിരിച്ചുവിട്ടത്.












Click it and Unblock the Notifications