കോൺഗ്രസിന് ഇപ്പോളാണോ നേരം വെളുത്തത്: യുഡിഎഫിലേക്ക് ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം
കോഴിക്കോട്: എൽ ഡി എഫിലെ അസ്വസ്ഥത മുതലെടുത്ത് യു ഡി എഫ് വിട്ടുപോയ ഘടകക്ഷികളെ മുന്നണിയിലേക്ക് തിരികെ എത്തിക്കണമെന്ന പ്രമേയം കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ചിരുന്നു. ഏകപക്ഷീയ നിലപാടിൽ ഘടകകക്ഷികൾ അതൃപ്തരാണെന്നും ഈ അവസരം മുതലെടുക്കണമെന്നുമായിരുന്നു പ്രമേയത്തില്‍ പറഞ്ഞിരുന്നത്. കേരള കോൺഗ്രസ് എം, എൽ ജെ ഡി എന്നിവരുടെ പേര് പരാമർശിക്കാതെയാണ് പ്രമേയം. എന്നാല്‍ എല്‍ ഡി എഫ് വിടേണ്ട ഒരു സാഹചര്യവുമില്ലെന്ന് വ്യക്തമാക്കി ഈ രണ്ട് കക്ഷികളും രംഗത്ത് എത്തുകയും ചെയ്തു.
എല്‍ ഡി എഫില്‍ ൽ ഞങ്ങൾ പൂർണ്ണ തൃപ്തരാണെന്നാണ് കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ എം എല്‍ എയുമായ സ്റ്റീഫന്‍ ജോർജ് വ്യക്തമാക്കിയത്. ഇടതുപക്ഷമെന്നത് ഹൃദയപക്ഷമാണ്. ജോസ് കെ മാണി ഇന്ന് ഇടതുപക്ഷത്തെ ഏറ്റവും കരുത്തനായ നേതാവാണ്. ഞങ്ങളെ ചേർത്ത് നിർത്തിയ കരുതലാണ് ഇടതുപക്ഷമെന്നും അദ്ദേഹം വ്യക്തമാക്കി.

'കോൺഗ്രസിന് ഇപ്പോളാണോ നേരം വെളുത്തത്. ഞങ്ങളെ പറ്റി ഓർത്ത് കോൺഗ്രസ് മുതല കണ്ണീർ ഒഴുക്കേണ്ടതില്ല. തകർന്ന കോൺഗ്രസിന്റെ ദയനീയ അവസ്ഥ ഇന്ന് കേരളം കാണുന്നുണ്ട്. എന്തിനാണ് ഞങ്ങളെ പുറത്താക്കിയതെന്നാണ് കോൺഗ്രസ് ചർച്ച ചെയ്യേണ്ടത്.ന്യൂനപക്ഷങ്ങളെ കൂടെ നിർത്തണമെന്ന് കോൺഗ്രസിനു തോന്നി തുടങ്ങിയത് വലിയ അത്ഭുതമാണ്. ഇടതുപക്ഷമെന്നത് ഹൃദയപക്ഷമാണ്. ജോസ് കെ മാണി ഇന്ന് ഇടതുപക്ഷത്തെ ഏറ്റവും കരുത്തനായ നേതാവാണ്. ഞങ്ങളെ ചേർത്ത് നിർത്തിയ കരുതലാണ് ഇടതുപക്ഷം'- സ്റ്റീഫന്‍ ജോർജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇടതുമുന്നണി വിടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും പൂഞ്ഞാർ എം എല്‍ എയുമായ സെബാസ്റ്റ്യന്‍ കുളത്തുങ്കലും വ്യക്തമാക്കി. മുന്നണിക്കകത്ത് യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് സംഘപരിവാര്‍ ആശയങ്ങളുമായി ചേര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണെന്നായിരുന്നു പിവി അന്‍വർ എം എല്‍ എയുടെ പരിഹാസം. "ഇടതുമുന്നണി വിട്ട് വരുന്നവരേ സ്വീകരിക്കും. ചിന്തൻ ശിവിറിലെ തീരുമാനങ്ങളിൽ ഒന്നാണിത്.ചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ് ബോഡിയാണ് ഇന്നത്തെ കോൺഗ്രസ്.ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണ്''- പിവി അന്‍വർ ഫേസ്ബുക്കില്‍ കുറിച്ചു.
കോൺഗ്രസിനെ മുഴുവനായി തൂക്കി വിലയ്ക്കെടുക്കാനുള്ള ശ്രമം സംഘപരിവാർ നടത്തുന്നുണ്ട്.ദേശീയ തലത്തിൽ,ദിവസവും മുതിർന്ന നേതാക്കളുൾപ്പെടെ ബി ജെ പിയിൽ ചേരുന്നുണ്ട്. ഗോവയിൽ സത്യം ചെയ്യിപ്പിക്കാൻ നേതൃത്വം കൊടുത്ത നേതാവ് പോലും ഇന്ന് ബി ജെ പിയിലാണ്. ആദ്യം നിങ്ങളുടെ ആളുകൾ ബിജെപിയിൽ പോകുന്നത് തടയാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക്.എന്നിട്ട് ഇമ്മാതിരി ഭാരിച്ച കാര്യങ്ങൾ ചിന്തിക്ക്- എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications