ആരോഗ്യ സംരക്ഷണം ലക്ഷ്യം;20,56,431 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളി മരുന്ന് നല്കി - വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,56,431 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളി മരുന്ന് നല്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. 24,614 ബൂത്തുകള്‍ വഴിയായിരുന്നു വിതരണം. അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്കാന് ലക്ഷ്യം ഇട്ടിരുന്നതെന്നും മന്ത്രി പറഞ്ഞു.
തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയരേയും 2,183 സൂപ്പര്‍വൈസര്‍മാരേയും സജ്ജമാക്കിയിരുന്നു. തിരുവനന്തപുരം 1,99,618, കൊല്ലം 1,50,797, പത്തനംതിട്ട 60,340, ആലപ്പുഴ 1,20,195, കോട്ടയം 99,497, ഇടുക്കി 66,513, എറണാകുളം 1,83,217, തൃശൂര്‍ 1,83,120, പാലക്കാട് 1,77,390, മലപ്പുറം 3,07,163, കോഴിക്കോട് 2,01,151, വയനാട് 53,779, കണ്ണൂര്‍ 1,57,072, കാസര്‍ഗോഡ് 96,579 എന്നിങ്ങനേയാണ് ജില്ലായടിസ്ഥാനത്തില്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്.
പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആദ്യ പോളിയോ തുള്ളിമരുന്ന് മന്ത്രി, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ മകന് മല്‍ഹാറിനു നല്‍കിയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഉദ്ഘാടനം ചെയ്തത്. ഇത് കൂടാതെ വിവിധ ജില്ലകളിലും ജില്ലാതല ഉദ്ഘാടനങ്ങള്‍ നടന്നു.
ഒടുവിൽ പ്രതികരണം; റഷ്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് യുക്രൈൻ; ബെലാറൂസ് അതിർത്തിയിൽ നേർക്ക് നേർ
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണമായും മാതൃ ശിശു സൗഹൃദമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്വകാര്യ ആശുപത്രികളേയും മാതൃ ശിശു സൗഹൃദമാക്കി മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. മാതൃ, ശിശു മരണ നിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്കി പ്രത്യേക ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തില്‍ രണ്ടായിരത്തിനു ശേഷം പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. പോളിയോ രോഗം കാരണം കുട്ടികളിലുണ്ടാകുന്ന അംഗ വൈകല്യം തടയേണ്ടത് അനിവാര്യമാണ്. അതിനാല്‍ തന്നെ അഞ്ചു വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കണം.
പോളിയോ ബൂത്തുകള്‍ക്ക് പുറമേ ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. ഞായറാഴ്ച പോളിയോ തുള്ളി മരുന്ന് എടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കുന്നതാണ്. പോളിയോ തുള്ളിമരുന്ന് എടുക്കാന്‍ കഴിയാത്തവര്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
അതേസമയം, കോവിഡ് പശ്ചാത്തലത്തിലും 84.41 ശതമാനം കുട്ടികളും വാക്സിന് സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തിൽ പുതിയതായി 2524 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവര്‍ 5499 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 258 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസര്‍ഗോഡ് 24 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,592 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2188 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 29,943 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി / ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇത് കൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധി പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശം അനുസരിച്ച് അപ്പീല്‍ നല്കിയ 46 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,223 ആയി.