കേരളം ഇതുവരെ കാണാത്ത ദുരന്തം... എന്തുസംഭവിക്കും... കുടിവെള്ളവും മുട്ടും?
തിരുവനന്തപുരം: ഇടുക്കി ജലസംഭരണി തുറന്നതോടെ ആണ് കേരളത്തിലെ മഴക്കെടുതി വലിയ ചര്‍ച്ചയായി മാറുന്നത്. എന്നാല്‍ ഇടുക്കി ജലസംഭരണി മാത്രമല്ല, ഒട്ടുമിക്ക ഡാമുകളും നിറഞ്ഞിരിക്കുകയാണ്. അവയില്‍ പലതും ഇപ്പോള്‍ തന്നെ തുറക്കുകയും ചെയ്തിട്ടുണ്ട്.
കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ മഴക്കെടുതിയെ ആണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും അതിനും അപ്പുറത്തേക്ക് കാര്യങ്ങള്‍ ഗുരുതരമാകുമോ എന്ന ഭയവും നിലനില്‍ക്കുന്നുണ്ട്.
ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറക്കുന്നതിനെ കുറിച്ച് ആദ്യ ഘട്ടത്തില്‍ ആലോചനയേ ഉണ്ടായിരുന്നില്ല. എന്നാല്‍ വൃഷ്ടിപ്രദേശത്ത് മഴ കനത്തതും നീരൊഴുക്ക് ക്രമാതീതമായി കൂടിയതും അപ്രതീക്ഷിതം ആയിരുന്നു. വെള്ളപ്പൊക്ക ദുരന്തത്തിനൊപ്പം കുടിവെള്ള വിതരണവും തടസ്സപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് മുഖ്യമന്ത്രി നല്‍കുന്ന മുന്നറിയിപ്പ്.

കൊച്ചിയിലെ കുടിവെള്ളം
ആലുവയില്‍ നിന്നാണ് കൊച്ചിയിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. എന്നാല്‍ ചെളി അടിഞ്ഞ് കൂടിയതോടെ ഇവിടെ നിന്നുള്ള പമ്പിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. അത് പരിഹരിക്കാന്‍ എത്ര ദിവസം വേണ്ടി വരും എന്നത് പോലും ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. വെള്ളം തുറന്ന് വിടും മുമ്പ് തന്നെ കൊച്ചിയില്‍ കുടിവെള്ള വിതരണം അലങ്കോലമാകുന്ന സ്ഥിതി.

എല്ലായിടത്തും പ്രശ്‌നം
പുഴകളില്‍ വെള്ളം കയറിയതോടെ പലയിടത്തും പമ്പിങ് പ്രശ്‌നത്തിലാണ്. ചെളി അടിയുന്നത് മാത്രമല്ല പ്രശ്‌നം. വെള്ളം കയറി യന്ത്ര സാമഗ്രികള്‍ക്ക് കേടുപാട് സംഭവിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം അറ്റകുറ്റ പണി ചെയ്ത്, പഴയതുപോലെ ആക്കാന്‍ സമയം എടുക്കും എന്ന് ഉറപ്പാണ്.

എങ്ങും വെള്ളം
ഡാമുകള്‍ നിറഞ്ഞുകവിയുന്ന സാഹചര്യം വന്നതോടെയാണ് പലയിടത്തും ഷട്ടറുകള്‍ തുറന്നത്. അത് കൂടാതെ അതി ശക്തമായ മഴയും തുടരുകയാണ്. ഇതോടെ എല്ലാ പുഴകളിലും വെള്ളം കയറി. ഈ പുഴകളിലെ എല്ലാം കുടിവെള്ള പദ്ധതികളും ആശങ്കയിലാണ്.

വെള്ളം എത്തുമ്പോള്‍
ഇടുക്കി ജലസംരണി തുറന്നു വിടുമ്പോള്‍ വെള്ളം പെരിയാറിലൂടെ ഒഴുകി കൊച്ചിയില്‍ ആണ് എത്തുക. ആറ് മണിക്കൂറോളം സമയം എടുക്കും ഈ വെള്ളം കൊച്ചിയില്‍ എത്താന്‍. അത് കൊച്ചിയില്‍ എന്ത് പ്രത്യാഘാതം ഉണ്ടാക്കും എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ആലുവ പുഴയില്‍ ഇപ്പോള്‍ തന്നെ വെള്ളം ഉയര്‍ന്നിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ശക്തമായ കാലവർഷം സംസ്ഥാനത്തെ പല ശുദ്ധജല പദ്ധതികളേയും ബാധിച്ചിട്ടുണ്ട്. ഉപകരണങ്ങൾക്ക് സംഭവിച്ച കേടുപാട് പരിഹരിക്കാൻ സാധ്യമായ വഴികളെല്ലാം തേടുന്നുണ്ട്. എന്നാൽ നദികളിൽ വെള്ളം ഉയരുന്നത് ഈ പ്രവർത്തനത്തിന് വിലങ്ങുതടിയാണ്.അതിനാൽ പലയിടത്തും ശുദ്ധജല വിതരണം മുടങ്ങിയേക്കും. സാഹചര്യത്തിനനുസരിച്ച് ജല ഉപയോഗത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
സെല്‍ഫിക്കാരോട്
കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത രൂക്ഷമായ കാലവർഷക്കെടുതിയാണ് നേരിടുന്നത്. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇത്രയധികം ഡാമുകൾ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് അപൂർവ്വമാണ്.
കെടുതി നേരിടാനുള്ള സർക്കാറിന്റെ ശ്രമങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ ചുരുക്കം ചിലർ കാഴ്ച കാണാനും സെൽഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാൻ ശ്രമിക്കുകയാണ്. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിർബന്ധമായും ഒഴിവാക്കണമെന്ന് അത്തരക്കാരോട് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.












Click it and Unblock the Notifications