കേരളത്തിൽ കനത്ത മഴ തുടരുന്നു:കൊച്ചിയിൽ വെള്ളക്കെട്ട് രൂക്ഷം,കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പുഴകൾ കരകവിഞ്ഞൊഴുകുന്നു. ഇതോടെ കൊവിഡ് വ്യാപനത്തിനിടെ മഴക്കെടുതിയെ നേരിടാനുള്ള മുന്നൊരുക്കങ്ങളാണ് ജില്ലാ ഭരണകൂടങ്ങൾ നടത്തിവരുന്നത്. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. മണർകാട് യുപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് ഇതിനകം 14 കുടുംബങ്ങളെ ജില്ലാ ഭരണകൂടം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വിജയപുരം പഞ്ചായത്തിലെ അപകടസാധ്യതയുള്ള മേഖലകളിലെ രണ്ട് കുടുംബങ്ങളെയും ഇതിനൊപ്പം ഒഴിപ്പിച്ചിട്ടുണ്ട്. ബന്ധുവീടുകളിലേക്കാണ് ഇവർ താമസം മാറിയട്ടുള്ളത്.
കേരളത്തിൽ ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ: ആദ്യഘട്ടം ആരോഗ്യപ്രവർത്തകർക്ക്
ചൊവ്വാഴ്ച രാത്രി മുതൽ കനത്ത മഴ ലഭിച്ചതോടെ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. ഇന്നലെ രാത്രി ആരംഭിച്ച മഴ ഉച്ചയായിട്ടും ശക്തമായി തന്നെ തുടരുകയാണ്. ഇതോടെ കൊച്ചി നഗരത്തിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടായി മാറിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുള്ളത്. ഇടപ്പള്ളി, പാലാരിവട്ടം, പനമ്പിള്ളി നഗർ എന്നിവിടങ്ങളിൽ റോഡുകൾ വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലാണുള്ളത്. പനമ്പള്ളി നഗർ ഖോഡിലും വെള്ളം നിറഞ്ഞ് ഒഴുകുന്നതിനൊപ്പം സൌത്ത് കടവന്ത്ര, കെഎസ്ആർടിസി സ്റ്റാൻഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. നഗരത്തിന് പുറത്തെ കുണ്ടന്നൂരിലും പേട്ട ജംങ്ഷനിലും തോപ്പുംപടിയിലും വെള്ളം കയറിയ നിലയിലാണുള്ളത്.
പള്ളുരുത്തിയിൽ ചില വീടുകളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. പനമ്പള്ളി നഗറിൽ കടകളിലേക്ക് വെള്ളം കയറിയതോടെ കടകൾ അടച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ കൊച്ചിയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ജില്ലാ ഭരണകൂടം ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാനകൾ, കനാലുകൾ, തോടുകൾ എന്നിവ വൃത്തിയാക്കുന്നതിനുള്ള നടപടികൾ മഴക്കാലത്തിന് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. എന്നാൽ മഴ കനത്തതോടെ ഈ പ്രവർത്തനങ്ങളൊന്നും ഫലം കണ്ടില്ലെന്ന് തന്നെയാണ് കണക്കാക്കേണ്ടത്.
ഇതോടെ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ബോട്ട് ജെട്ടിയ്ക്ക് സമീപത്ത് മുല്ലശ്ശേരി കനാലിൽ ഇറങ്ങിയായിരുന്നു പാർട്ടി പ്രവർത്തകരുടെ സമരം. യൂത്ത് കോൺഗ്രസ് എറണാകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. ജില്ലാ ഭരണകൂടം നടപ്പിലാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് വെള്ളക്കെട്ടെന്നും പാർട്ടി പ്രവർത്തകർ ആരോപിക്കുന്നു.
Recommended Video
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലാണ് ശക്തമായ മഴ തുടരുന്നത്. തൊട്ടിൽപ്പാലം പുഴ കരകവിഞ്ഞൊഴുകിയതോടെ ഏഴ് ജില്ലകളിൽ വെള്ളം കയറിയിട്ടുണ്ട്. മുള്ളൻകുന്ന് നിടുവാൻ പുഴയും കരകവിഞ്ഞൊഴുകിയിട്ടുണ്ട്. മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. ഇതോടെ അന്ധകാരനഴി പൊഴി മുറിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. അടുത്ത 3 മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നീ ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വൈകിട്ട് അറിയിപ്പ് നൽകിയിരുന്നു.